| Friday, 19th June 2026, 8:33 pm

കേരളം ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന പോലീസുകാരൻ ആകാൻ പറ്റുമോ എന്ന് ചോദിച്ചാണ് ചിദംബരം എന്നെ വിളിക്കുന്നത്: ജീൻ പോൾ ലാൽ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മഞ്ഞുമ്മൽ ബോയ്സിന് ശേഷം സംവിധായകൻ ചിദംബരം ഒരുക്കിയ ‘ബാലൻ: ദി ബോയ്’ തിയേറ്ററുകളിലെത്തിയതോടെ പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസിന് മുമ്പ് തന്നെ പ്രീമിയർ പ്രദർശനങ്ങളിലൂടെ സിനിമ മേഖലയിലെ പ്രമുഖരുടെ പ്രശംസകളിലൂടെ തന്നെ ചിത്രം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്കൊപ്പം തന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായ ഒരു കഥാപാത്രമാണ് ജീൻ പോൾ ലാൽ അവതരിപ്പിച്ച പവിത്രൻ എന്ന പൊലീസ് ഓഫിസർ. ആ വേഷത്തെ കുറിച്ച് ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയാണ് സംവിധായകനും അഭിനേതാവുമായ ജീൻ പോൾ ലാൽ .

ചിദംബരം തന്നെ മഞ്ഞുമൽ ബോയിസിലേക്ക് വിളിക്കുമ്പോൾ സത്യത്തിൽ അതൊരു സർപ്രൈസ് കോൾ ആയിരുന്നു. പക്ഷേ ബാലനിലെ കഥാപാത്രം എനിക്ക് ഒരു ഓപ്പർച്യൂണിറ്റി ആയിട്ടാണ് തോന്നിയത് എന്ന് ജീൻ പോൾ ലാൽ പറഞ്ഞു.

ബാലൻ: ദി ബോയ്. Photo: Photo Grab/ Facebook

‘ഒരു ദിവസം രാത്രി എന്നെ വിളിച്ച് കേരളം ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന ഒരു പോലീസുകാരൻ ആകാൻ പറ്റുമോ എന്ന് ചോദിച്ചാണ് എന്നെ വിളിക്കുന്നത്. ചിദംബരത്തിനു മലയാളത്തിൽ നിന്ന് ആ റോൾ ചെയ്യാൻ മറ്റാരെ വേണമെങ്കിലും വിളിക്കാമെന്ന സാഹചര്യത്തിൽ ഒരു സംവിധായകൻ ആയിരിക്കെ ഒരു നടൻ ആയിട്ട് അതിലേക്ക് എന്നെ വിളിക്കുക എന്ന് പറയുന്നത് ഞാൻ ഒരു വലിയ അവസരം ആയിട്ടാണ് കാണുന്നത്.

അത് എനിക്ക് മിസ്സ് ആകരുതായിരുന്നു. പിന്നെ ബാലനിലെ കഥാപാത്രത്തിന് സിനിമയുടെ കഥ മുഴുവനായി അറിയേണ്ട ആവശ്യം ഇല്ലായുരുന്നു. എൻ്റെ ക്യാരക്ടർ വളരെ പ്രസൻ്റ് ആയിട്ട് പോവുന്നതായിരുന്നു അത് കൊണ്ട് എനിക്ക് അതൊരു ട്രസ്റ്റ് ദ പ്രോസസ് ട്രസ്റ്റ് ദ ഡയറക്ടർ പരിപാടിയായിരുന്നു എന്ന് ‘  ജീൻ പോൾ ലാൽ പറഞ്ഞു

ജീൻ പോൾ ലാൽ Photo: Screen grab/ Zee Music

ബാലൻ്റെ കഥ കേട്ടപ്പോൾ തന്നെ ഒരു റാറ്റ് റേയ്സിൽ പെട്ട സിനിമ ആയിട്ട് തോന്നിയില്ല എന്നതാണ് പവിത്രൻ എന്ന കഥാപാത്രത്തിലേക്ക് എന്നെ അടുപ്പിച്ച ഒരു പ്രധാന ​ഘടകം എന്ന് ജീൻ പോൾ പറഞ്ഞു.

‘മഞ്ഞുമൽ ബോയ്സ് കഴിഞ്ഞിട്ട് ഒരു വലിയ സിനിമ ഉണ്ടാക്കണം എന്ന് ഉദ്ദേശിച്ച് ചെയ്ത സിനിമ അല്ലായിരുന്നു ബാലൻ. ഒരു മേക്കർ എന്ന രീതിയിൽ കഥ കേട്ടപ്പോൾ തന്നെ അതിനൊരു സോൾ ഉള്ളതായി തോന്നി. കൂടാതെ സിനിമയിലെ ഒരോ പ്രോസസിലും ഞാൻ എക്സെറ്റഡ് ആയിരന്നു, എന്നോട് കഥാപാത്രത്തിനു വേണ്ടി പത്ത് കിലോ കുറക്കാൻ പറഞ്ഞു. പിന്നെ രണ്ട് കാല​ഘട്ടത്തിലായുള്ള ക്യാരക്ടർസ് ഉണ്ട് . അപ്പോൾ ഇതൊക്കെ മറ്റാർക്ക് വേണമെങ്കിലും ചെയ്യാൻ പറ്റുന്നതായതു കൊണ്ട് തന്നെ ആ കഥാപാത്രം ചെയ്യാൻ എന്നെ തിരഞ്ഞെടുത്തത് ഒരു ലക്ക് ആയിട്ടാണ് തോന്നിയത്’,  ജീൻ പോൾ ലാൽ പറഞ്ഞു.

അഭിനയം സീരിയസ് ആയിട്ട് ട്രൈ ചെയ്യാൻ പറ്റുമോ എന്നത് ഉറപ്പില്ലാത്ത ഒരു കാര്യം ആണെങ്കിലും ബാലനിലെ വേഷം കണ്ട് നല്ല കഥാപാത്രങ്ങൾ വന്നാൽ അഭിനയം തുടരുമെന്നും ജീൻ പോൾ ലാൽ പറഞ്ഞു.

‘വേറൊരാൾ നമ്മളെ കുറിച്ച് ആലോചിച്ച് ആ പടത്തിൽ വേണം എന്ന് വിചാരിച്ചാൽ മാത്രമേ നമ്മുക്ക് ആ കഥാപാത്രം ചെയ്യാൻ പറ്റു. എൻ്റെ ഡിറക്ഷൻ പരിപാടി വെച്ച് കഥാപാത്രങ്ങൾക്കായി അങ്ങോട്ട് അപ്രോച്ച് ചെയ്യൽ നടക്കില്ല. അതു കൊണ്ട് ബാലൻ കണ്ടിട്ട് നല്ല കഥാപാത്രങ്ങൾ വന്നാൽ തീർച്ചയായും ചെയ്യും,’  ജീൻ പോൾ ലാൽ പറഞ്ഞു

Content Highlight: Jean paul lal talks about his role in balan movie

We use cookies to give you the best possible experience. Learn more