| Sunday, 22nd February 2026, 8:51 pm

ലോകകപ്പിലെ ഇന്ത്യന്‍ ചരിത്രം തിരുത്തി; ബുംറയുടെ കൗണ്ടര്‍ സ്‌ട്രൈക്കില്‍ പിറന്നത് മിന്നല്‍ റെക്കോഡ്!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും ഏറ്റുമുട്ടുകയാണ്. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പ്രോട്ടിയാസ് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. നിലവില്‍ 16 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണ് പ്രോട്ടിയാസ് നേടിയത്.

ബാറ്റുമായി കളത്തിലിറങ്ങിയ പ്രോട്ടിയാസിന് തുടക്കത്തില്‍ തന്നെ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ടീം സ്‌കോര്‍ 10ല്‍ നില്‍ക്കവെ രണ്ടാം ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്കിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഇന്ത്യ തുടങ്ങിയത്. സൂപ്പര്‍ പേസര്‍ ബുംറയുടെ തീയുണ്ടയില്‍ ആറ് റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. പ്രോട്ടിയാസിന്റെ സ്‌കോര്‍ 12ല്‍ നില്‍ക്കവെ മൂന്നാം ഓവറിനെത്തിയ അര്‍ഷ്ദീപ് സിങ് ഏയ്ഡന്‍ മാര്‍ക്രത്തെ ഹര്‍ദിക്കിന്റെ കയ്യില്‍ കുരുക്കിയും പറഞ്ഞയച്ചു. നാല് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം.

അവിടം കൊണ്ടും തീര്‍ന്നില്ലായിരുന്നു. പ്രോട്ടിയാസിന് ഇരട്ടപ്രഹരം ഏല്‍പ്പിച്ചുകൊണ്ട് റയാന്‍ റിക്കിള്‍ട്ടണെ പുറത്താക്കി ബുംറ വീണ്ടും വിക്കറ്റ് വീഴ്ത്തി. റയാനെ ശിവം ദുബെയുടെ കയ്യിലെത്തിച്ചാണ് ബുംറ മടക്കിയത്. ഏഴ് റണ്‍സായിരുന്നു റയാന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ബുംറ. ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് ബുംറയ്ക്ക് സാധിച്ചത്.

ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ് (ഇന്നിങ്‌സ്)

ജസ്പ്രീത് ബുംറ – 33 (22)

ആര്‍. അശ്വിന്‍ – 32 (24)

അര്‍ഷ്ദീപ് സിങ് – 31 (18)

ഹര്‍ദിക് പാണ്ഡ്യ – 29

അതേസമയം ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് സൗത്ത് ആഫ്രിക്കയെ കര കയറ്റിയത് ഡെവാള്‍ഡ് ബ്രെവിസിന്റെയും ഡേവിഡ് മില്ലറിന്റെയും കിടിലന്‍ ഇന്നിങ്‌സാണ്. ടോപ് ഓര്‍ഡറിലെ മൂന്ന് താരങ്ങള്‍ പെട്ടന്ന് മടങ്ങിയപ്പോള്‍ ബ്രെവിസ് 29 പന്തില്‍ നിന്ന് മൂന്ന് സിക്‌സും മൂന്ന് ഫോറും നേടി 45 റണ്‍സാണ് അടിച്ചെടുത്തത്. മില്ലര്‍ 35 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഏഴ് ഫോറും ഉള്‍പ്പടെ 63 റണ്‍സ് നേടി ഗംഭീര പ്രകടനവും കാഴ്ചവെച്ചു. ഇരുവരുടേയും കൂട്ടുകെട്ടാണ് പ്രോട്ടിയാസ് നിരയില്‍ നിര്‍ണായകമായത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചകരവര്‍ത്തി, ജസ്പ്രീത് ബുംറ

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മാര്‍ക്രം (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), റയാന്‍ റിക്കെല്‍ട്ടണ്‍, ഡെവാള്‍ഡ് ബ്രെവിസ്, ഡേവിഡ് മില്ലര്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാര്‍ക്കോ യാന്‍സെന്‍, കോര്‍ബിന്‍ ബോഷ്, കേശവ് മഹാരാജ്, കഗീസോ റബാദ, ലുങ്കി എന്‍ഗിഡി

Content Highlight: Jasprit Bumrah In Great Record Achievement In T20 World Cup For India

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more