| Thursday, 16th July 2026, 3:17 pm

അല്‍ഫോണ്‍സ് പുത്രന്റെ സിനിമ വേണ്ടെന്നു വെച്ചു, എന്നെക്കാള്‍ നല്ല നടന്മാരെ വേറെ കിട്ടുമല്ലോ: ജേസണ്‍ സഞ്ജയ്

അമര്‍നാഥ് എം.

തമിഴകത്തിന്റെ ദളപതി വിജയ്‌യുടെ മകന്‍ എന്ന ലേബലിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്നയാളാണ് ജേസണ്‍ സഞ്ജയ്. വേട്ടൈക്കാരനില്‍ ഒരു ഗാനരംഗത്തില്‍ വിജയ്‌ക്കൊപ്പം പ്രത്യക്ഷപ്പെട്ട ജേസണ്‍ പിന്നീട് പഠനത്തില്‍ ശ്രദ്ധ നല്‍കുകയായിരുന്നു. ഇപ്പോഴിതാ സിനിമയിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് ജേസണ്‍ സഞ്ജയ്.

ഇത്തവണ സംവിധായകനായാണ് ജേസണ്‍ റീ എന്‍ട്രി നടത്തുന്നത്. തമിഴ് താരം സന്ദീപ് കിഷനെ നായകനാക്കി ജേസണ്‍ അണിയിച്ചൊരുക്കുന്ന സിഗ്മ റിലീസിന് തയാറെടുക്കുകയാണ്. വന്‍ ബജറ്റിലൊരുങ്ങുന്ന സിഗ്മ ആക്ഷന്‍ ത്രില്ലറാണെന്ന് ഓരോ അപ്‌ഡേറ്റും സൂചന നല്‍കുന്നുണ്ട്. സിഗ്മക്ക് മുമ്പ് സിനിമയിലേക്ക് പലരും തന്നെ വിളിച്ചിരുന്നെന്ന് പറയുകയാണ് ജേസണ്‍ സഞ്ജയ്.

ജേസണ്‍ സഞ്ജയ് Photo: Laxmi Kanth/ X.com

തന്നെ നായകനാക്കി സിനിമ ചെയ്യാന്‍ പലരും സമീപിക്കാറുണ്ടെന്ന് ജേസണ്‍ പറയുന്നു. സിഗ്മ എന്ന സിനിമ സംവിധാനം ചെയ്യുക എന്നതാണ് ഇപ്പോള്‍ തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും അതിന് ശേഷം മറ്റ് പ്രൊജക്ടുകളെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സിഗ്മക്ക് മുമ്പും തനിക്ക് ഒരുപാട് ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജേസണ്‍ പറഞ്ഞു. ആനന്ദ വികടനോട് സംസാരിക്കുകയായിരുന്നു ജേസണ്‍ സഞ്ജയ്.

‘പല സംവിധായകരും എന്നെ സമീപിച്ചിട്ടുണ്ടായിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ അതിലൊരാളായിരുന്നു. പ്രേമം എന്ന സിനിമ ചെയ്ത് ഫേമസായ ആളാണ് അല്‍ഫോണ്‍സ് പുത്രന്‍. എവിടുന്നോ എന്റെ ഫോട്ടോ കണ്ടിട്ട് എന്നെ കോണ്‍ടാക്ട് ചെയ്യുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പ് നടന്ന കാര്യമാണിത്. അന്ന് പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു.

എന്നെ നായകനാക്കി ഒരു കഥ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു. ഒരു കമിങ് ഓഫ് ഏജ് ഡ്രാമയായിരുന്നു അത്. പക്ഷേ, ആ സമയത്ത് പഠനത്തിനായിരുന്നു ഞാന്‍ പ്രാധാന്യം കൊടുത്തത്. എന്നെക്കാള്‍ നല്ല നടന്മാരെ വേറെ കിട്ടും എന്ന് അദ്ദേഹത്തോട് പറഞ്ഞു. ആ സമയത്ത് സിനിമയിലേക്ക് റീ എന്‍ട്രി നടത്താന്‍ ഉദ്ദേശിച്ചിരുന്നില്ല,’ ജേസണ്‍ സഞ്ജയ് പറയുന്നു.

സിനിമ കരിയറാക്കണമെന്നൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ലെന്നും ഏത് ഫീല്‍ഡിലാണ് ഞാന്‍ ഫിറ്റ് ആവുക എന്ന കണ്‍ഫ്യൂഷനായിരുന്നു ആ സമയത്തെന്നും താരം പറഞ്ഞു. അതുകൊണ്ടാണ് അന്ന് ആ അവസരം വേണ്ടെന്ന് വെച്ചതെന്നും ഇപ്പോള്‍ കറക്ട് സമയമാണെന്ന തിരിച്ചറിഞ്ഞെന്നും ജേസണ്‍ കൂട്ടിച്ചേര്‍ത്തു. ആദ്യസിനിമക്ക് രക്ഷിതാക്കള്‍ പൂര്‍ണപിന്തുണ നല്‍കിയെന്നും ജേസണ്‍ പറയുന്നു.

Content Highlight: Jason Sanjay saying he rejected a movie of Alphonse Puthren during his college days

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more