| Thursday, 26th September 2019, 4:13 pm

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നതായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: പ്രമുഖ സൗദി മാധ്യമപ്രവര്‍ത്തകനും വാഷിങ്ടണ്‍ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഒരു ഡോക്യൂമെന്റി നിര്‍മ്മാതാവിനോടായിരുന്നു മുഹമ്മദ് ബിന്‍ സന്‍മാന്റെ വെളിപ്പെടുത്തല്‍.

ഖഷോഗിയുടെ ഒന്നാം ചരമ വാര്‍ഷികത്തിന് മുന്നോടിയായി സല്‍മാന്‍ രാജകുമാരന്റെ അവകാശവാദം രേഖപ്പെടുത്തിയ ഡോക്യുമെന്റിറി ഒക്ടോബര്‍ ഒന്നിന് സംപ്രേഷണം ചെയ്യും. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍ ഖഷോഗ്ജിയെ കൊലപ്പെടുത്തിയത്.

‘ഇത് എന്റെ നിരീക്ഷണത്തില്‍ സംഭവിച്ചതാണ്. അതിനാല്‍ ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കും.’ സല്‍മാന്‍ രാജകുമാരന്‍ മാര്‍ട്ടിന്‍ സ്മിത്തിനോട് പറഞ്ഞു.

അതേ സമയം കൊലപാതകത്തില്‍ താന്‍ നേരിട്ട് പങ്കാളിയല്ലെന്നും എന്നാല്‍ സൗദി രാജ്യത്തിന്റെ തലവനായതിനാല്‍ കൊലപാകതത്തില്‍ താന്‍ ഉത്തരവാദിയാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

ഖഷോഗ്ജിയെ വധിക്കാനുള്ള പദ്ധതിയെക്കുറിച്ച് അറിയില്ലായിരുന്നോ എന്ന ചോദ്യത്തിന് സൗദി സര്‍ക്കാരില്‍ 3 ദശലക്ഷം ജീവനക്കാന്‍ ഉണ്ടെന്നും ഇവരിലെ ഒരോ അംഗത്തെയും വ്യക്തിപരമായി നിരീക്ഷിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ ആരോപണ വിധേയനായ മന്ത്രിമാര്‍ ഉണ്ട്. ഇവര്‍ തെറ്റുകാരാണെന്ന് കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അല്‍ അറബ്, വതന്‍ എന്നീ സൗദി പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്നു ഖഷോഗ്ജി. തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ ലണ്ടനിലെയും വാഷിങ്ടണിലെയും അംബാസിഡറായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായും ഖഷോഗ്ജി പ്രവര്‍ത്തിച്ചിട്ടുണ്ട്.

2017 സെപ്റ്റംബറിലാണ് അദ്ദേഹം സൗദി അറേബ്യ വിട്ടത്. അതുവരെ സൗദി രാജ കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എന്നാല്‍ ട്രംപിന്റെ പ്രസിഡന്റ് സ്ഥാനത്തെ സൗദി പേടിക്കണമെന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കിയതിനു പിന്നാലെ അദ്ദേഹം സൗദി രാജകുടുംബവുമായി അകലുകയായിരുന്നു.

ഈ പ്രസ്താവനയ്ക്കു പിന്നാലെ അദ്ദേഹം എഴുതുന്നതും ട്വീറ്റ് ചെയ്യുന്നതും വിലക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് അദ്ദേഹം സൗദി വിട്ടത്. അതിനുശേഷം അദ്ദേഹം ന്യൂയോര്‍ക്കിലായിരുന്നു. ഈ സമയത്താണ് വാഷിങ്ടണ്‍ പോസ്റ്റിനുവേണ്ടി എഴുതിയത്.

ഖത്തര്‍, കാനഡ രാജ്യങ്ങളോടുള്ള സൗദിയുടെ നയത്തേയും യെമന്‍ യുദ്ധത്തിലെ ഇടപെടലുകളെയും മാധ്യമങ്ങള്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും എതിരായ സൗദി ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടിയേയും അദ്ദേഹം തന്റെ കോളത്തിലൂടെ വിമര്‍ശിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more