| Wednesday, 2nd September 2026, 9:45 pm

എല്ലാവര്‍ക്കും ഒരേ റിലീസ് ഡേറ്റ് വേണമെന്ന് പറയുമ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും: ജേക്ക്‌സ് ബിജോയ്

അശ്വിന്‍ രാജേന്ദ്രന്‍

2007 ല്‍ പുറത്തിറങ്ങിയ മിന്നലഴകേ എന്ന ആല്‍ബത്തിലൂടെ അരങ്ങേറ്റം കുറിച്ച സംഗീതസംവിധായകനാണ് ജേക്ക്സ് ബിജോയ്. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ല്‍ പുറത്തിറങ്ങിയ എയ്ഞ്ചല്‍സ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ സംഗീതസംവിധായകനായി തുടക്കം കുറിച്ച ജേക്സ് സമീപകാലങ്ങളിലായി ഒട്ടനവധി ഹിറ്റ് ഗാനങ്ങളും പശ്ചാത്തലസംഗീതവുമാണ് മലയാള സിനിമക്ക് സമ്മാനിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, തുടരും, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി, നരിവേട്ട തുടങ്ങിയവ ജേക്സിന്റെ ഹിറ്റുകളില്‍ ചിലതാണ്.

ജേക്ക്‌സ് ബിജോയ്. Photo: X.com

ഇതേ ഫോം 2026ലും തുടരാന്‍ ജേക്ക്‌സിന് സാധിച്ചിരുന്നു. പള്ളിച്ചട്ടമ്പി, മോളിവുഡ് ടൈംസ്, ഐ നോബഡി, തുടക്കം, ഖലീഫ തുടങ്ങി ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍ക്കെല്ലാം സംഗീത സംവിധാനം നിര്‍വഹിച്ചത് ജേക്ക്‌സായിരുന്നു. മേല്‍പ്പറഞ്ഞ ചിത്രങ്ങളിലെ പല ഗാനങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. നാളെ (വ്യാഴം) റിലീസിനൊരുങ്ങുന്ന ഐ ആം ഗെയിമിന്റെയും സംഗീത സംവിധാനം നിര്‍വഹിച്ചത് ജേക്ക്‌സാണ്. ചിത്രത്തിലെ ഗാനവും ബി.ജി.എമ്മും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ജേക്ക്‌സിന്റെ പ്രൊജുക്ടുകളായ ഐ ആം ഗെയിമും ഖലീഫയും ക്ലാഷ് റിലീസായിട്ടായിരുന്നു നേരത്തേ റിലീസ് തീരുമാനിച്ചത്. എന്നാല്‍ അവസാന നിമിഷം ദുല്‍ഖര്‍ ചിത്രം റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇത്തരത്തില്‍ താന്‍ വര്‍ക്ക് ചെയ്ത ചിത്രങ്ങള്‍ തൊട്ടടുത്ത് ഡേറ്റുകളില്‍ റിലീസ ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ജേക്ക്‌സ് ബിജോയ്. ഐ ആം ഗെയിമുമായി ബന്ധപ്പെട്ട ഇവന്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ എല്ലാവര്‍ക്കും ഒരേ റിലീസ് ഡേറ്റ് വേണമെന്ന് പറയുമ്പോള്‍ എന്ത് ചെയ്യാന്‍ പറ്റും. രണ്ട് ചിത്രങ്ങളും ഒന്നിച്ച് ക്ലാഷ് റിലീസിനെത്തുന്നതിനാല്‍ എന്നെയും ചമനെയും ചേര്‍ത്ത് ട്രോളുകളെല്ലാം കണ്ടിരുന്നു. അതെല്ലാം എന്‍ജോയ് ചെയ്യുന്നുണ്ടെങ്കിലും നമ്മളുടെ ഉത്തരവാദിത്തവും വലുതാണ്. ചിത്രങ്ങള്‍ ഒരുമിച്ച് വരുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷേ റിലീസ് ഡേറ്റ് സെയിം ആകുമ്പോഴാണ് നമ്മുടെ പ്ലാനിങ്ങിന് എതിരായി കാര്യങ്ങള്‍ സംഭവിക്കുന്നത്.

ഐ ആം ഗെയിo. Photo: District

പക്ഷേ ഇത്രയും നാളത്തെ എക്‌സ്പീരിയന്‍സും നല്ലൊരു ടീമും ഉള്ളതുകൊണ്ട് ഏതൊരു സമ്മര്‍ദവും നമുക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നുണ്ട്. കുറഞ്ഞ സമയമാണെങ്കിലും ചിത്രത്തിന് വേണ്ടി നൂറ് ശതമാനവും കൊടുക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. സത്യത്തില്‍ ഞാന്‍ ഒരുപാട് ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്യാറില്ല, പക്ഷേ എല്ലാത്തിന്റെയും റിലീസ് ഒരുമിച്ച് വരുന്നത് കൊണ്ട് തോന്നുന്നതാണ്,’ ജേക്ക്‌സ് പറഞ്ഞു.

Content Highlight: Jakes Bejoy talks about continuous work in Mollywood

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more