| Wednesday, 4th March 2026, 2:15 pm

ലോകഃയും മാര്‍ക്കോയും ഏറ്റെടുത്ത പോലെ കാട്ടാളനെയും അന്യഭാഷകള്‍ ഏറ്റെടുക്കും: ജഗദീഷ്

അശ്വിന്‍ രാജേന്ദ്രന്‍

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സിനിമയിലെത്തി ഇന്നും മലയാളി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി സിനിമയില്‍ സജീവമായ വ്യക്തിത്വമാണ് ജഗദീഷ്. 1984 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ ത്രീ ഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരം ഹാസ്യ കഥാപാത്രങ്ങളില്‍ നിന്നും കോമഡി ഹീറോയായും പിന്നീട് സ്ഥലത്തെ പ്രധാന പയ്യന്‍സിലൂടെ നായകപരിവേഷത്തിലേക്കും തന്റെ ഗ്രാഫ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ 2024 ല്‍ പുറത്തിറങ്ങിയ ഹനീഫ് അദേനി സംവിധാനം ചെയ്ത മാര്‍ക്കോയില്‍ കൊടൂര വില്ലനായെത്തിയ ജഗദീഷ് തനിക്ക് എല്ലാ റോളുകളും ചേരുമെന്നും തെളിയിച്ചു.

കാ്ട്ടാളന്‍ സെറ്റില്‍ നിന്നും . Photo: cubes Entertainments

മാര്‍ക്കോയുടെ തന്നെ പ്രൊഡ്യൂസറായ ഷരീഫ് മുഹമ്മദിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന കാട്ടാളനാണ് ജഗദീഷ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം. ആന്റണി വര്‍ഗീസിനെ നായകനാക്കി ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഇതിനോടകം പുറത്തുവന്ന ടീസറിനും അപ്‌ഡേഷനുകള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ആനക്കൊപ്പമുള്ള ഫൈറ്റ് സീനായിരുന്നു ടീസറായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. പിന്നീട് തായ്‌ലന്‍ഡിലെ കാട്ടില്‍ വെച്ച് ഈ ഫൈറ്റ് സീനുകള്‍ ചിത്രീകരിക്കുന്ന ബിഹൈന്‍ഡ് ദ സീന്‍ വീഡിയോയും പുറത്തുവന്നിരുന്നു.

ചിത്രത്തെക്കുറിച്ചും പാന്‍ ഇന്ത്യന്‍ തലത്തില്‍ ചിത്രത്തിനുള്ള സാധ്യതകളെക്കുറിച്ചും ജഗദീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ മലയാള സിനിമക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നത്. ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കവെയാണ് പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസിനൊരുങ്ങുന്ന കാട്ടാളനെക്കുറിച്ച് ജഗദീഷ് കാട്ടാളനെക്കുറിച്ച് പരാമര്‍ശിച്ച്.

‘സിനിമയില്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇപ്പോള്‍ ഇല്ലെന്ന് തന്നെ നമുക്ക് പറയാം. തെലുങ്കായാലും തമിഴായാലും ഹിന്ദിയായാലും നല്ല ചിത്രങ്ങളെ പ്രേക്ഷകര്‍ സ്വീകരിക്കും. ലോകഃയും മാര്‍ക്കോയും ഇതിന് ഉദാഹരണമാണ്. ഈ കാര്യത്തില്‍ പ്രേക്ഷകരെയാണ് നമ്മള്‍ അഭിനന്ദിക്കേണ്ടത്. അവര്‍ എല്ലാ ചിത്രങ്ങളെയും സ്വീകരിക്കാന്‍ തുടങ്ങിയിരിക്കുന്നു. ആദ്യമൊക്കെ സൗത്ത് ഇന്ത്യന്‍ ചിത്രങ്ങളെന്നും മദിരാശി ചിത്രങ്ങളെന്നും പറഞ്ഞ് മാറ്റിനിര്‍ത്തുമായിരുന്നു. ഇപ്പോള്‍ അവര്‍ മലയാള ചിത്രങ്ങളെ അഭിനന്ദിക്കാന്‍ തുടങ്ങിയിരിക്കുകയാണ്,’ ജഗദീഷ് പറഞ്ഞു.

മാര്‍ക്കോ. Photo: Sony Liv

കാട്ടാളന്റെ തിരക്കഥ വലിയൊരു ബഡ്ജറ്റ് ആവശ്യപ്പെടുന്നുണ്ടെന്നും സംവിധായകനും ക്യൂബ്‌സ് എന്‍ര്‍ടെയിന്‍മെന്റ്‌സും, കാട്ടാളന്‍ മറ്റ് ഫോറസ്റ്റ് മൂവീസില്‍ നിന്നും വ്യതത്യസ്തമായിരിക്കണം എന്ന് ചിന്തിക്കുന്നതിനാലാണ് ഇതെന്നും ജഗദീഷ് പറയുന്നു. സംവിധായകന്‍ പോള്‍ ജോര്‍ജ് പറഞ്ഞത് പ്രകാരം അദ്ദേഹം ഒരോ ഷോട്ടും ഒരു സ്വീകന്‍സായിട്ടും ഒരോ സ്വീകന്‍സും ഒരു മുഴുവന്‍ ചിത്രവുമായാണ് ഷൂട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും ഓരോ സീനിലും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമായിരിക്കും കാട്ടാളനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Jagadish talks about his upcoming movie kattalan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more