| Monday, 22nd December 2025, 10:55 am

ഡഫിയുടെ ട്രിപ്പിള്‍ ഫൈഫറില്‍ വീണത് കിവീസിന്റെ ചരിത്രം; വിന്‍ഡീസിനെതിരെ പരമ്പരയും തൂക്കി...

ശ്രീരാഗ് പാറക്കല്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ന്യൂസിലാന്‍ഡ്. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയില്‍ ഒരു സമനിലയും രണ്ട് വിജയവുമായാണ് ന്യൂസിലാന്‍ഡിന്റെ വിജയം. ബേയ് ഓവലില്‍ നടന്ന മത്സരത്തില്‍ 323 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് കിവീസ് സ്വന്തമാക്കിയത്. നിര്‍ണായക ഇന്നിങ്‌സില്‍ 462 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 138 റണ്‍സിന് പുറത്താകുകയായിരുന്നു.

സ്‌കോര്‍

ന്യൂസിലാന്‍ഡ് – 575/8d & 306/2d

വെസ്റ്റ് ഇന്‍ഡീസ് – 420 & 138

പരമ്പരയില്‍ കിവീസിന് വേണ്ടി മിന്നും പ്രകടനം നടത്തിയത് സൂപ്പര്‍ പേസ് ബൗളര്‍ ജേക്കബ് ഡഫിയാണ്. മൂന്ന് മത്സരത്തില്‍ നിന്നും 23 വിക്കറ്റുകളാണ് ഡഫി സ്വന്തമാക്കിയത്. മാത്രമല്ല മൂന്ന് മത്സരത്തിലും മൂന്ന് ഫൈഫറുകള്‍ താരം സ്വന്തമാക്കിയിരുന്നു. ഇതോടെ പരമ്പരയിലെ താരമാകാന്‍ ഡഫിക്ക് സാധിച്ചു.

കൂടാതെ 2025ല്‍ കിവീസിന് വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിലുടനീളം മിന്നും പ്രകടനമാണ് പേസര്‍ കാഴ്ചവെച്ചത്. മൂന്ന് ഫോര്‍മാറ്റിലുമായി 81 വിക്കറ്റുകളാണ് ഡഫി സ്വന്തം പേരിലാക്കിയത്. ടി-20യില്‍ 35ഉം ഏകദിനത്തില്‍ 21ഉം ടെസ്റ്റില്‍ 25 വിക്കറ്റുമാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

ന്യൂസിലാന്‍ഡിന് വേണ്ടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരമാകാനാണ് ജേക്കബ് ഡഫിക്ക് സാധിച്ചത്. ഈ നേട്ടത്തില്‍ മുന്‍ കിവീസ് താരം റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയുടെ റെക്കോഡ് മറികടക്കാനും താരത്തിന് സാധിച്ചു.

ന്യൂസിലാന്‍ഡിന് വേണ്ടി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരം, വിക്കറ്റ്, മത്സരം എന്ന ക്രമത്തില്‍

ജേക്കബ് ഡഫി – 81 – 31 (2025)

റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി – 79 – 23 (1985)

അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ 227 റണ്‍സ് നേടിയ സൂപ്പര്‍ ബാറ്റര്‍ ഡെവോണ്‍ കോണ്‍വേയുടെ കരുത്തിലാണ് ബ്ലാക് ക്യാപ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്. ടോം ലാഥം 137 റണ്‍സും നേടി തിളങ്ങി. ആദ്യ ഇന്നിങ്‌സില്‍ വിന്‍ഡീസിന് വേണ്ടി മികവ് പുലര്‍ത്തിയത് കവേം ഹോഡ്ജാണ്. 123* റണ്‍സാണ് താരം നേടിയത്. കൂടെ ബ്രണ്ടന്‍ കിങ് 63 റണ്‍സും രേഖപ്പെടുത്തി.

രണ്ടാം ഇന്നിങ്‌സിലും കോണ്‍വേ 100 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം നടത്തി. ടോമും 101 റണ്‍സ് വീതം നേടി ടീമിന് കൂറ്റന്‍ ലീഡ് സമ്മാനിച്ചു. മറുപടിക്കായി ഇറങ്ങിയ വിന്‍ഡീസ് കരുത്തന്‍മാര്‍ക്ക് വേണ്ടി 67 റണ്‍സ് നേടിയ ബ്രണ്ടന്‍ കിങ്ങാണ് ഉയര്‍ന്ന റണ്‍സ് നേടിയത്. മറ്റാര്‍ക്കും മികവ് തെളിയിക്കാന്‍ സാധിച്ചില്ല.

Content Highlight: Jacob Duffy In Great Record Achievement In 2025

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more