| Friday, 18th July 2025, 11:15 am

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വിവാദ പരാമര്‍ശം; ചിഞ്ചുറാണിയോട് വിശദീകരണം തേടി സി.പി.ഐ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊല്ലം തേവലക്കരയില്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണിയോട് വിശദീകരണം തേടി സി.പി.ഐ. മന്ത്രിയുടെ പ്രതികരണം തെറ്റായി പോയെന്ന് സി.പി.ഐ ചൂണ്ടിക്കാട്ടി.

സി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ ബിനോയ് വിശ്വമാണ് മന്ത്രിയോട് വിശദീകരണം തേടിയത്. ബിനോയ് വിശ്വം മന്ത്രിയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയായിരുന്നു.

വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ മന്ത്രി വ്യക്തത വരുത്തണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. കുട്ടിയുടെ മരണത്തില്‍ വിഷമമുണ്ടെങ്കിലും വിദ്യാര്‍ത്ഥിയുടെ പ്രവൃത്തിയാണ് അപകടത്തിലേക്ക് നയിച്ചത് എന്നായിരുന്നു മന്ത്രിയുടെ വാദം.

‘അധ്യാപകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൂട്ടുകാര്‍ പോകരുതെന്ന് പറഞ്ഞിട്ടും കളിക്കുന്നതിനിടെ കുട്ടി ഷെഡിലേക്ക് വലിഞ്ഞു കയറുകയായിരുന്നു. വീഴാന്‍ പോയപ്പോള്‍ പിടിച്ചത് കറണ്ട് കമ്പിയിലും. അതില്‍ നിന്നാണ് കുട്ടിക്ക് ഷോക്കേറ്റത്,’ എന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഇന്നലെ (വ്യാഴം) തൃപ്പൂണിത്തുറയില്‍ നടന്ന മഹിളാ സംഗമത്തിൽ വെച്ചാണ് മന്ത്രി ചിഞ്ചുറാണി വിവാദ പരാമര്‍ശം നടത്തിയത്.

സംഭവം വിവാദമായതോടെ ഇന്നലെ തന്നെ മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരാമര്‍ശത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്നാണ് സി.പി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്.

കൊല്ലം ജില്ലയില്‍ നിന്നുള്ള എം.എല്‍.എയും മന്ത്രിയും ആയിരുന്നിട്ടുകൂടി ചിഞ്ചുറാണിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം മോശമായിപ്പോയെന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം.

ജില്ലയ്ക്ക് പുറത്തുനിന്നുള്ള മന്ത്രിമാരും ഉദ്യോഗസ്ഥരും മരിച്ച മിഥുന്റെ വീട്ടിലെത്തുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ചിഞ്ചുറാണി അധ്യാപകരെ അനുകൂലിക്കും വിധം പരാമര്‍ശം നടത്തിയത്.

അതേസമയം പാര്‍ട്ടിയുടെ മഹിളാ സംഗമത്തില്‍ പങ്കെടുത്ത് സൂംബ നൃത്തം ചെയ്തതിലും മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ മിഥുന്‍ (13) ആണ് ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളില്‍ വീണ ചെരിപ്പെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് കുട്ടിക്ക് ഷോക്കേറ്റത്. ഇരുമ്പ് ഷീറ്റിട്ട സൈക്കിള്‍ ഷെഡിലേക്കാണ് കുട്ടി കയറാന്‍ ശ്രമിച്ചത്. ഈ ഷെഡിന്റെ സമീപത്തുകൂടിയാണ് വൈദ്യുതി ലൈന്‍ കടന്നുപോകുന്നത്.

ചെരുപ്പെടുക്കാന്‍ ഒരു ബെഞ്ച് ഇട്ടതിന് ശേഷം ഷെഡിന് മുകളിലേക്ക് കയറിയ കുട്ടിക്ക് വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസും ബാലാവകാശ കമ്മീഷനും കേസെടുത്തിരുന്നു.

Content Highlight: Controversial remark in the incident where a student died of shock; CPI seeks explanation from Chinchurani

We use cookies to give you the best possible experience. Learn more