| Friday, 22nd February 2013, 3:40 pm

ഇറ്റാലിയന്‍ നാവികര്‍ വീണ്ടും നാട്ടിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കടല്‍ കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികര്‍ക്ക് വീണ്ടും നാട്ടില്‍ പോകാന്‍ സുപ്രീം കോടതിയുടെ അനുമതി.

ഫെബ്രുവരി 26 ന് ഇറ്റലിയില്‍ നടക്കുന്ന പൊതുതെരെഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പോകാന്‍  ഒരു മാസത്തേക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിക്കണമെന്നാണ് സൈനികരായ സാല്‍വതോറെ ഗിറോണ്‍, ലെസ്‌റ്റോറെ മാര്‍സി മിലാനോയും ആവശ്യപ്പെട്ടത്. []

കഴിഞ്ഞ ദിവസമാണ് ഇവരുടെ ഹര്‍ജി കോടതി പരിഗണിച്ചതെങ്കിലും സര്‍ക്കാരിന്റെ നിലപാട് അറിയാനായാണ് കോടതി കാത്തു നിന്നത്. ഇവരെ കൃത്യസമയത്ത് തിരിച്ചെത്തിക്കേണ്ട ബാധ്യത ഇറ്റാലിയന്‍ അംബാസിഡര്‍ക്കാണെന്നും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.

അല്‍ത്തമാസ് കബീറിന്റെ ബഞ്ചാണ് അനുമതി നല്‍കിയത്‌ . എന്നാല്‍ ഇവരുടെ കേസ് പരിഗണിക്കുന്നതിനുള്ള സ്‌പെഷ്യല്‍ കോടതി തീരുമാനിക്കാന്‍ സര്‍ക്കാര്‍ വൈകുന്നതെന്താണെന്നും കോടതി ചോദിച്ചു. മുമ്പ് ക്രിസ്മസ് അവധിക്കും ഇവര്‍ കോടതിയുടെ സമ്മതത്തോടെ നാട്ടില്‍ പോയിരുന്നു.

ന്യൂദല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിക്കു കീഴിലാണ് ഈ സൈനികരുടെ താമസം. 2012 ഫെബ്രുവരി 15 ന് നീണ്ടകരയില്‍ നിന്നു മല്‍സ്യബന്ധനത്തിന് പോയ ബോട്ടിന് നേരേ ഇറ്റാലിയന്‍ കപ്പല്‍ എന്‍ട്രിക്കാ ലെക്‌സിയില്‍ നിന്ന് വെടിവെയ്പ്പുണ്ടാകുകയായിരുന്നു.

നീണ്ടകര തുറമുഖത്ത് നിന്ന് 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.

വെടിവെപ്പില്‍ കൊല്ലം മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ ഐസക് സേവ്യറിന്റെ മകന്‍ അജീഷ് ബിങ്കി (21) എന്നിവര്‍ മരിക്കുകയും ചെയ്തിരുന്നു.

We use cookies to give you the best possible experience. Learn more