| Wednesday, 9th September 2026, 5:55 pm

നെതന്യാഹു സര്‍ക്കാര്‍ ഇസ്രഈലിനെ ആഗോള ഒറ്റപ്പെടലിലേക്ക് നയിക്കുന്നുയാണെന്ന് പ്രതിപക്ഷം

റെന്വര്‍ പി

ലണ്ടന്‍: ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ ഇസ്രഈലിനെ ആഗോള ഒറ്റപ്പെടലിലേക്ക് നയിക്കുകയാണെന്ന് പ്രതിപക്ഷം. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരെ ബ്രിട്ടന്‍ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം.

നെതന്യാഹു ഇസ്രഈലിനെ മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ ആഗോളമായി ഒറ്റപ്പെടുത്തുകയാണെന്ന് ഇസ്രഈലി മുന്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ കക്ഷി നേതാവുമായ യെയര്‍ ലാപിഡ് പറഞ്ഞു. ‘കുടിയേറ്റ കേന്ദ്രങ്ങള്‍ക്കെതിരായ ഉപരോധം ചുമത്തിയ ബ്രിട്ടിഷ് നടപടി തെറ്റാണ്,’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

‘ആരും ഗൗരവമായി എടുക്കാത്ത ശാസനകളും ഭീഷണികളും പുറപ്പെടുവിക്കല്‍ മാത്രമാണ് സര്‍ക്കാര്‍ ചെയ്യുന്നത്’ എന്നും ഇസ്രഈലിലെ നെതന്യാഹു സര്‍ക്കാരിനെക്കുറിച്ച് യെയര്‍ പറയുന്നു.

ഇസ്രഈലിന്റെ തീവ്ര വലതുപക്ഷ സര്‍ക്കാരാണ് ഉപരോധങ്ങള്‍ക്ക് കാരണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ നിന്നുള്ള നെസ്സെറ്റ് അംഗമായ ഗിലാദ് കരിവ് പറഞ്ഞു. സര്‍ക്കാര്‍ ഇസ്രഈലിനെ ‘അന്താരാഷ്ട്ര ഒറ്റപ്പെടലിലേക്ക്’ നയിക്കുകയാണ്. നെതന്യാഹു ലോക വേദിയില്‍ രാഷ്ട്രീയമായി അടുപ്പിക്കാന്‍ പറ്റാത്ത ആളായി മാറിയെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.

‘ദേശീയവാദികളുമായുള്ള അഴിമതി നിറഞ്ഞ സഖ്യത്തിന് ഇസ്രഈലിലെ പൗരന്മാര്‍ വില നല്‍കരുത്,’ എന്നും നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തെ പരാമര്‍ശിച്ച് കരിവ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഒരു രാഷ്ട്രമെന്ന നിലയില്‍ ഇസ്രഈലിന്റെ നിയമസാധുതയും ധാര്‍മ്മികമായും രാഷ്ട്രീയമായും നിയമപരമായും അസ്വീകാര്യമാണ് എന്ന് ഇസ്രഈല്‍ മുന്‍ അേറ്റാണി ജനറല്‍ മൈക്കല്‍ ബെന്‍ യെയര്‍ പറഞ്ഞു. രാഷ്ട്രീയ പരിഹാര സാധ്യതകള്‍ പരിശോധിക്കാന്‍ ബ്രിട്ടന്റെ നടപടികള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘മെഡിറ്ററേനിയന്‍ കടലിനും ജോര്‍ദാന്‍ നദിക്കും ഇടയില്‍ താമസിക്കുന്ന ഏഴ് ദശലക്ഷം ജൂതന്മാര്‍ക്കും ഏഴ് ദശലക്ഷം ഫലസ്തീനികള്‍ക്കും സമാധാനവും സുരക്ഷയും നല്‍കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പരിഹാരത്തിന്റെ സാധ്യത സംരക്ഷിക്കുന്നതിന് ഈ നടപടികള്‍ ആവശ്യമാണ്,’ എന്ന് ഫിനാന്‍ഷ്യല്‍ ടൈംസില്‍ എഴുതിയ ബെന്‍യെയര്‍ പറഞ്ഞു.

വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈല്‍ കുടിയേറ്റ കേന്ദ്രങ്ങളുമായുള്ള എല്ലാ വ്യാപാരങ്ങളും നിര്‍ത്തിവെക്കുമെന്ന് 12 രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. 11 യൂറോപ്യന്‍ രാജ്യങ്ങളും കാനഡയുമാണ് ഇസ്രഈലിന്റെ അനധികൃത കുടിയേറ്റങ്ങളുമായുള്ള വ്യാപാരം നിരോധിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുകയെന്ന് ഫ്രാന്‍സ്, ബ്രിട്ടണ്‍ കാനഡ എന്നീ രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ ഇസ്രഈലി കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള പദ്ധതികള്‍ കാനഡയും 11 യൂറോപ്യന്‍ രാജ്യങ്ങളും പ്രഖ്യാപിച്ചതായി ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍നോയല്‍ ബാരറ്റ് അറിയിച്ചു. ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ ഈ രാജ്യങ്ങള്‍ പിന്തുണക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

‘അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായ കുടിയേറ്റങ്ങളുമായുള്ള വ്യാപാരത്തിന് ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുക്കുന്നതായി ഫ്രാന്‍സ്, യുണൈറ്റഡ് കിങ്ഡം, കാനഡ, ഡെന്‍മാര്‍ക്ക്, സ്‌പെയിന്‍, ഫിന്‍ലാന്‍ഡ്, അയര്‍ലന്‍ഡ്, ഐസ്‌ലാന്‍ഡ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്വീഡന്‍ എന്നീ രാജ്യങ്ങള്‍ സ്ഥിരീകരിച്ചു. ഈ രാജ്യങ്ങള്‍ ഇസ്രഈലിനെതിരായ നിയന്ത്രണങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു,’ ബാരറ്റ് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: Israeli opposition accuses Netanyahu of fuelling diplomatic isolation after UK sanctions

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more