| Saturday, 28th February 2026, 4:23 pm

ഇറാനിലെ സ്‌കൂളില്‍ ഇസ്രഈല്‍ ആക്രണം; അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

രാഗേന്ദു. പി.ആര്‍

ടെഹ്റാന്‍: ഇറാനിലെ സ്‌കൂളിന് നേരെ ഇസ്രഈലിന്റെ വ്യോമാക്രമണം. ആക്രമണത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഇറാനിലെ ഹോര്‍മോസ്ഗാന്‍ പ്രവിശ്യയിലാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടികളുടെ പ്രാഥമിക പഠന കേന്ദ്രത്തിന് നേരെയാണ് ആക്രമണം.

ഇസ്രഈല്‍ ആക്രമണം ശക്തമാക്കിയതോടെ ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇയെ സുരക്ഷിത മേഖലയിലേക്ക് മാറ്റി. ഇന്ന് (ശനി) രാവിലെയോടെയാണ് ഇറാനില്‍ ഇസ്രഈലും യു.എസും സംയുക്തമായി ആക്രമണം ആരംഭിച്ചത്.

ഖാംനഇയുടെ ഓഫീസിന് സമീപത്തും വീടിനും നേരെയും ആക്രമണം ഉണ്ടായി. നിലവില്‍ ഇസ്രഈലിനെതിരെ ഇറാന്‍ രണ്ടാംഘട്ട ആക്രമണം ആരംഭിച്ചു.

ഗള്‍ഫ് രാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണത്തില്‍ അബുദാബിയില്‍ ഒരാള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഏഷ്യന്‍ പൗരനാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം.

ആക്രമണത്തില്‍ പ്രതികരിച്ച യു.എ.ഇ തിരിച്ചടിക്കാന്‍ അവകാശമുണ്ടെന്ന് പറഞ്ഞു. ഗള്‍ഫ് മേഖലയിലെ തുടര്‍ച്ചയായ ഇറാന്‍ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.

ഒമാന്‍ ഒഴികെയുള്ള എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഇറാന്റെ ആക്രമണം ഉണ്ടായിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ സൈനിക കേന്ദ്രങ്ങളും തകര്‍ക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.

പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വഷളായതോടെ ഇറാനെ ആണവായുധങ്ങള്‍ വികസിപ്പിക്കാന്‍ അനുവദിക്കരുതെന്ന് ബ്രിട്ടന്‍ പറഞ്ഞു.

നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണം ഇറാനെന്ന് ഉക്രൈന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ഇറാനിയന്‍ ജനതയ്ക്കൊപ്പം നിലനില്‍ക്കുമെന്ന് അറിയിച്ച ഉക്രൈന്‍, രാജ്യത്തെ ഭരണമാറ്റത്തിനും ആഹ്വാനം ചെയ്തു.

Content Highlight: Israeli attack on school in Iran; five students killed

രാഗേന്ദു. പി.ആര്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more