ടെഹ്‌റാൻ: ഇറാൻ തകർന്നു എന്നത് ഇസ്രഈലിന്റെ മിഥ്യാ ധാരണയാണെന്ന് പരമോന്നത നേതാവ് മുജ്തബ ഖാംനഇ.
പേർഷ്യൻ പുതുവത്സരമായ നൗറസ് ആഘോഷങ്ങളുടെ ഭാഗമായി ഇറാന്റെ ടെലിവിഷൻ ചാനലായ സ്റ്റേറ്റ് ടെലിവിഷനിൽ ജനങ്ങൾക്കുള്ള സന്ദേശത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുതിർന്ന നേതാക്കളെ വധിക്കുന്നതിലൂടെ ഇറാൻ സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമെന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ് അമേരിക്കയും ഇസ്രഈലും ആക്രമണങ്ങൾ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നഗരങ്ങളിലും അതിർത്തികളിലും പള്ളികളിലും രാജ്യവ്യാപകമായ പ്രതിരോധ നിര കെട്ടിപ്പടുത്തതിന് ഇറാനിയൻ ജനതയെ അദ്ദേഹം പ്രശംസിച്ചു. ഇത് ശത്രുവിന് അമ്പരപ്പിക്കുന്ന പ്രഹരം നൽകിയെന്നും, അതുവഴി അവർ പരസ്പരവിരുദ്ധവും യുക്തിരഹിതവുമായ പ്രസ്താവനകളിലേക്ക് വീണുപോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നോ രണ്ടോ ദിവസത്തെ ആക്രമണംകൊണ്ട് ഇറാനെ ഇല്ലാതാക്കാമെന്ന് കൊതിച്ച ശത്രുക്കൾക്ക് അടിപതറിയെന്നും അവരുടെ കണക്കുകൂട്ടലുകൾ തെറ്റിയെന്നും ഇറാൻ പരമോന്നത നേതാണ് പറഞ്ഞു.
അതേസമയം ഇറാൻ തുർക്കിയെയും ഒമാനെയും ആക്രമിച്ചു എന്ന ആരോപണത്തെ അദ്ദേഹം തള്ളി. ഇത് ഇറാനുമായി സൗഹൃദം നിലനിർത്തുന്ന രാജ്യങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കാൻ വേണ്ടി അമേരിക്കയും ഇസ്രഈലും നടത്തുന്ന കുപ്രചാരണങ്ങളാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സംഘർഷങ്ങളിൽ നിന്നും പിന്മാറണമെന്നും അദ്ദേഹം തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു. ഇരു രാജ്യങ്ങളും മികച്ച ബന്ധം കാത്തുസൂക്ഷിക്കണമെന്ന് പറഞ്ഞ അദ്ദേഹം സഹോദരരാജ്യങ്ങൾ എന്നാണ് ഇരു രാജ്യങ്ങളെയും അഭിസംബോധന ചെയ്തത്.
ഇതുവരെയും പശ്ചിമേഷ്യൻ സംഘർഷങ്ങൾ സമവായത്തിലെത്തിയിട്ടില്ല. ഇറാന്റെ വാതക പാടങ്ങളിലേക്ക് ഇസ്രഈൽ നടത്തിയ ആക്രമണം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഫെബ്രുവരി 28ന് ഇറാനെതിരെ ഇസ്രഈലും അമേരിക്കയും സംയുക്തമായി നടത്തിയ ഏകപക്ഷീയമായ ആക്രമണത്തെത്തുടർന്നാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഈ ആക്രമണത്തിൽ ഇറാൻ മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉൾപ്പെടെ ഏകദേശം 1,300 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
Content Highlight:Israel’s illusion that Iran has collapsed: Mojtaba Khamenei