| Monday, 30th March 2026, 7:05 pm

ജെറുസലേമില്‍ ഓശാന ഞായര്‍ ശുശ്രൂഷകള്‍ തടഞ്ഞ ഇസ്രഈല്‍ നടപടി അപകടകരമായ കീഴ്‌വഴക്കം: ഹമാസ്

ആദര്‍ശ് എം.കെ.

ജെറുസലേം: ജെറുസലേമിലെ സെപ്പല്‍ക്കര്‍ പള്ളിയില്‍ (Church of the Holy Sepulcher) ഓശാന ഞായര്‍ ശുശ്രൂഷകള്‍ നടത്തുന്നതില്‍ നിന്ന് ഫലസ്തീനി ക്രിസ്ത്യാനികളെ ഇസ്രഈല്‍ അധികൃതര്‍ തടഞ്ഞതിനെതിരെ ശക്തമായ പ്രതിഷേധവുമായി ഹമാസ്.

നൂറ്റാണ്ടുകള്‍ക്കിടയില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നതെന്നും ഇത് ‘അപകടകരമായ കീഴ്‌വഴക്കമാണെന്നും’ ഹമാസ് പ്രസ്താവനയില്‍ പറഞ്ഞു.

ജെറുസലേമിലെ ലാറ്റിന്‍ പാട്രിയാര്‍ക്ക് കര്‍ദിനാള്‍ പിയര്‍ ബാറ്റിസ്റ്റ പിസാബല്ലയെയും കുസ്റ്റോസ് ഓഫ് ദി ഹോളി ലാന്‍ഡ് ഫാദര്‍ ഫ്രാന്‍സെസ്‌കോ ഇല്‍പോയെയും പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഇസ്രഈല്‍ പൊലീസ് തടഞ്ഞിരുന്നു.

ഇത് ആരാധനാ സ്വാതന്ത്ര്യത്തിന്മേലുള്ള നേരിട്ടുള്ള ലംഘനമാണെന്ന് ഹമാസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഘോഷയാത്രകള്‍ ഒഴിവാക്കി പള്ളിയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച വൈദികരെ പള്ളിക്കുള്ളിലേക്ക് കടക്കാന്‍ അനുവദിച്ചില്ലെന്ന് സഭാ വൃത്തങ്ങള്‍ അറിയിച്ചു. ദശലക്ഷക്കണക്കിന് ക്രൈസ്തവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന നീക്കമാണിതെന്ന് ലാറ്റിന്‍ പാത്രിയര്‍ക്കേറ്റും വ്യക്തമാക്കി.

വിശുദ്ധ നഗരത്തെ ‘ജൂതവത്കരിക്കാനുള്ള’ (Judaizing) ഇസ്രഈലിന്റെ പ്രായോഗിക നയങ്ങളുടെ ഭാഗമാണിതെന്ന് ഹമാസ് പറഞ്ഞു.

നഗരത്തിന്റെ ഇസ്‌ലാമിക-ക്രൈസ്തവ സ്വത്വം തകര്‍ക്കാനും ചരിത്രപരമായ അടയാളങ്ങള്‍ ഇല്ലാതാക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ഹമാസ് കുറ്റപ്പെടുത്തി.

ഇസ്രഈലിന്റെ ഈ നടപടിയെ അപലപിക്കാന്‍ ലോകമെമ്പാടുമുള്ള ചര്‍ച്ച് കൗണ്‍സിലുകള്‍ മുന്നോട്ടുവരണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ആരാധനാ സ്വാതന്ത്ര്യവും പുണ്യസ്ഥലങ്ങളും സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

ക്രിസ്തീയ കലണ്ടറിലെ ഏറ്റവും വിശുദ്ധമായ ചടങ്ങുകളിലൊന്നായ ഓശാന ഞായര്‍ കുര്‍ബാന തടഞ്ഞ ഇസ്രായേല്‍ പോലീസിന്റെ നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അപലപിച്ചു. ഈ പ്രവര്‍ത്തികള്‍ ജെറുസലേമിലെ മതപരമായ സമാധാനത്തിന് ഇത്തരം നടപടികള്‍ വിഘാതമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജെറുസലേമിന്റെ ചരിത്രപരവും മതപരവുമായ സവിശേഷതകളെ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള വ്യവസ്ഥാപിത നയത്തിന്റെ ഭാഗമാണ് ഈ ‘അന്യായമായ വിലക്ക്’ എന്ന് ഹമാസ് കൂട്ടിച്ചേര്‍ത്തു.

ക്രൈസ്തവ ആരാധനാലയങ്ങള്‍ക്ക് പുറമെ, അല്‍-അഖ്‌സ പള്ളിയിലും ഇസ്രഈല്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുകയാണ്. യുദ്ധം ആരംഭിച്ചതുമുതല്‍ ലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് അഖ്‌സ പള്ളിയില്‍ തറാവീഹ്, ഈദുല്‍ ഫിത്തര്‍ നമസ്‌കാരങ്ങള്‍ നിര്‍വഹിക്കുന്നതിന് തടസം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂടാതെ, പഴയ നഗരത്തില്‍ മൃഗബലി നടത്താന്‍ കുടിയേറ്റ ഗ്രൂപ്പുകള്‍ ശ്രമിക്കുന്നതായും ഇത് അനാവശ്യ പ്രകോപനങ്ങള്‍ക്ക് കാരണമാകുമെന്നും ജറുസലേം ഗവര്‍ണറേറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിശുദ്ധ സ്ഥലങ്ങളിലെ നിലവിലുള്ള സാഹചര്യം മാറ്റാനാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്നും അധികൃതര്‍ കുറ്റപ്പെടുത്തി.

Content Highlight:  Israel’s blocking of Easter Sunday services in Jerusalem is a dangerous precedent: Hamas

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more