| Thursday, 9th April 2026, 9:55 pm

ഇസ്രഈൽ - ലെബനൻ സംഘർഷം: 10 ലക്ഷത്തിലധികം പേർ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭ

മുഹമ്മദ് നബീല്‍

ന്യൂയോർക്: മാസങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന ഇസ്രഈൽ – ലെബനൻ സംഘർഷങ്ങളുടെ ഭാഗമായി 10 ലക്ഷത്തിലധികം പേർ പലായനം ചെയ്തതായി ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷൻ (യു.എൻ.എച്ച്.സി.ആർ) .

നിലവിലെ സ്ഥിതിഗതികൾ ആശങ്കാജനകമാണെന്നും രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ അഞ്ചിലൊന്നുപേർ പലായനം ചെയ്തിട്ടുണ്ടെന്നും ഇത് വ്യാപിക്കുന്ന മാനുഷിക വെല്ലുവിളിയെയാണ് സൂചിപ്പിക്കുന്നതെന്നും യു.എൻ.എച്ച്.സി.ആർ വക്താവ് ബാബർ ബലൂച്ച് പറഞ്ഞു.

ഇസ്രഈൽ പുറപ്പെടുവിക്കുന്ന കുടിയൊഴിപ്പിക്കൽ ഉത്തരവുകളും, അതിന് പിന്നാലെ ഉണ്ടാകുന്ന ആക്രമണങ്ങളും ജനങ്ങളെ നിരന്തരം പലായനത്തിന് പ്രേരിപ്പിക്കുന്നു എന്ന് അദ്ദേഹം വിശദീകരിച്ചു. അപകടകരമായ സാഹചര്യങ്ങളിൽ താമസം മാറാൻ സാധാരണക്കാർ നിർബന്ധിതരാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പലായനം ചെയ്തവരിൽ ഭൂരിഭാഗവും കടുത്ത ദാരിദ്ര്യവും മാനസിക ആഘാതവും അനുഭവിച്ചുകൊണ്ട് വളരെ ദുസ്സഹമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത തിങ്ങിനിറഞ്ഞ ക്യാമ്പുകളിലും മറ്റും അഭയം പ്രാപിച്ചിരിക്കുകയാണെന്നും ബലൂച്ച് പറഞ്ഞു.

പലായനം ലെബനന്റെ അതിർത്തികടന്ന് സിറിയയിലേക്കും എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം രണ്ട് ലക്ഷത്തോളം പേർ സിറിയയിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്ന് അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിൽ 1.8 ലക്ഷം പേർ മുമ്പ് സിറിയയിൽ നിന്നും ലെബനനിലേക്ക് പലായനം ചെയ്തവരാണ്.

യു.എൻ.എച്ച്.സി.ആർ ഏകദേശം രണ്ട് ലക്ഷത്തോളം ആളുകൾക്ക് സഹായമെത്തിക്കുന്നത് ഉൾപ്പെടെയുള്ള മാനുഷിക പ്രവർത്തനങ്ങൾ തുടരുകയാണ്. എന്നാൽ ആവശ്യക്കാർക്ക് അനുസരിച്ചുള്ള വിഭവങ്ങളില്ലെന്നും ഇത് ലെബനീസ് പൗരന്മാരെയും അഭയാർത്ഥികളെയും ഒരുപോലെ ബാധിക്കുന്നുണ്ടെന്നും ഏജൻസി മുന്നറിയിപ്പ് നൽകി.

അതേസമയം ലെബനനെതിരായുള്ള ഇസ്രഈൽ ആക്രമണത്തിൽ ഐക്യരാഷ്ട്ര സഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടെറസും അപലപിച്ചിട്ടുണ്ട്.

Content Highlight: Israel-Lebanon conflict: More than 1 million people have fled, says United Nations

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more