| Saturday, 24th January 2026, 7:11 am

അഭിഷേകിനെ മലര്‍ത്തിയടിച്ച് കിഷന്‍; ബ്ലാക് ക്യാപ്‌സിനെ വിറപ്പിച്ച സിംഹാസനം ഇനി ഇവന് സ്വന്തം!

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. റായ്പൂരില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടക്കുകയായിരുന്നു. 15.2 ഓവറിലാണ് ഇന്ത്യ വിജയം നേടിയെടുത്തത്. ഇതോടെ ടി-20യില്‍ ഏറ്റവും വേഗത്തില്‍ 200+ റണ്‍സ് നേടുന്ന ടീമാകാന്‍ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തിലാണ് ആതിഥേയര്‍ കിവികളെ തകര്‍ത്തത്. സൂര്യ 37 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് നേടിയത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഇതോടെ കഴിഞ്ഞ ഏറെ കാലത്തിന് ശേഷം മിന്നും പ്രകടനത്തോടെ തിരിച്ചുവരാനും താരത്തിന് സാധിച്ചു. കിഷന്‍ 32 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മിന്നും തിരിച്ചുവരവാണ് ടി-20യില്‍ നടത്തിയത്. 237.50 എന്ന വെടിക്കെട്ട് ബാറ്റിങ് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

മാത്രമല്ല നേരിട്ട 21ാം പന്തില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കാനും താരത്തിന് സാധിച്ചിരുന്നു. ഇതോടെ ഒരു കിടിലന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡിനെതിരെ ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുന്ന ഇന്ത്യന്‍ താരമാകുകയാണ് കിഷന്‍.

ഈ നേട്ടത്തില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയുടെ റെക്കോഡ് മലര്‍ത്തിയാടിച്ചാണ് കിഷന്റെ കുതിപ്പ്. അതും കിവീസിനെതിരെ നടന്നുകൊണ്ടിരിക്കുന്ന ഈ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് അഭിഷേക് ഈ നേട്ടം സ്വന്തമാക്കിയിരുന്നത്. മാത്രമല്ല വെടിക്കെട്ട് പ്രകടനത്തോടെ കളിയിലെ താരമാകാനും കിഷന് സാധിച്ചിരുന്നു.

ന്യൂസിലാന്‍ഡിനെതിരെ ടി-20യില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി സ്വന്തമാക്കുന്ന ഇന്ത്യന്‍ താരം, നേരിട്ട പന്ത്, വര്‍ഷം എന്ന ക്രമത്തില്‍

ഇഷാന്‍ കിഷന്‍ – 21 – 2026

അഭിഷേക് ശര്‍മ – 22 – 2026

രോഹിത് ശര്‍മ – 23 – 2020

കെ.എല്‍. രാഹുല്‍ – 23 – 2020

സൂര്യകുമാര്‍യാദവ് – 23 – 2026

മത്സരത്തില്‍ സൂര്യയ്ക്കും കിഷനും പുറമെ 18 പന്തില്‍ 36 റണ്‍സുമായി ശിവം ദുബെ പുറത്താവാതെ നിന്നു.
ബ്ലാക് ക്യാപ്‌സിനായി ജേക്കബ് ഡഫി, ഇഷ് സോഥി, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും രചിന്‍ രവീന്ദ്രയുമാണ്. സാന്റ്നര്‍ 27 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയപ്പോള്‍ രചിന്‍ 26 പന്തില്‍ 44 റണ്‍സുമെടുത്തു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ നേടി. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ താരങ്ങളെ വീതം മടക്കി വിക്കറ്റ് വേട്ടയില്‍ പങ്കാളികളായി.

Content Highlight: Ishan Kishan In Great Record Achievement Against New Zealand In T-20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more