| Tuesday, 24th March 2026, 5:40 pm

ഈ രണ്ട് യുവതാരങ്ങള്‍ രാജസ്ഥാന്റെ മുഖമായി മാറി: ഇര്‍ഫാന്‍ പത്താന്‍

ഫസീഹ പി.സി.

യശസ്വി ജെയ്സ്വാളും വൈഭവ് സൂര്യവംശിയും ചുരുങ്ങിയ കാലത്തിനുള്ളില്‍ രാജസ്ഥാന്റെ റോയല്‍സിന്റെ മുഖമായി മാറിയെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇരുവരും തങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്തിയ രീതി പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

അനുഭവസമ്പത്ത് കുറവാണെങ്കിലും ഇരുവരും വലിയ താരങ്ങള്‍ക്ക് മുന്നില്‍ പതറാതെ കളിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇര്‍ഫാന്‍ പത്താന്‍.

ഇര്‍ഫാന്‍ പത്താന്‍. Photo: Akash

‘രാജസ്ഥാന്‍ റോയല്‍സിന്റെ മുഖമാരാണ്? യശസ്വി ജെയ്സ്വാളിന്റെയും വൈഭവ് സൂര്യവംശിയുടെയും പേരുകളിലാണ് ആദ്യം കണ്ണുകളെത്തുക. അവര്‍ ഇരുവരും തങ്ങളുടെ കരിയര്‍ പടുത്തുയര്‍ത്തിയ രീതി പ്രശംസനീയമാണ്. യുവതാരങ്ങളാവുമ്പോള്‍ അനുഭവ സമ്പത്ത് കുറവായിരിക്കും.

അതിനാല്‍ തന്നെ പലപ്പോഴും അവര്‍ പതറാറുണ്ട്. എന്നാല്‍, ഇരുവരിലും അങ്ങനെയൊന്ന് കണ്ടിട്ടില്ല. വൈഭവ് തന്റെ പ്രായം പോലും കണക്കാതെ കളിച്ച് തന്റേതായ ഒരു ഇടം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജെയ്സ്വാളും വൈഭവും രാജസ്ഥാന്റെ മുഖമായി മാറി. ഇരുവരുടെയും മേല്‍ ധാരാളം ഉത്തരവാദിത്തമുണ്ട്,’ പത്താന്‍ പറഞ്ഞു.

2020 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ജെയ്സ്വാള്‍. ആ സീസണ്‍ തൊട്ട് താരം ടീമിന്റെ പ്രധാന താരങ്ങളില്‍ ഒരാളായി മാറി. പിന്നീടുള്ള വര്‍ഷങ്ങളിലെല്ലാം ടീം ഇടം കൈയ്യന്‍ ഓപ്പണറെ ആര്‍.ആര്‍ നിലനിര്‍ത്തി.

യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും. Photo: Rajasthan Royals

അതേസമയം, കഴിഞ്ഞ സീസണിലാണ് വൈഭവിനെ മുന്‍ ചാമ്പ്യന്മാര്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. സഞ്ജു സാംസണ്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ആ സീസണില്‍ തന്നെ താരം കളത്തിലുമെത്തി.

അതോടെ ജെയ്സ്വാളും വൈഭവും രാജസ്ഥാന്റെ ഓപ്പണിങ് ജോഡിയായി മാറി. ഇരുവരും 2025ല്‍ ഏഴ് ഇന്നിങ്സിലാണ് കളിച്ചത്. ഈ മത്സരങ്ങളില്‍ നിന്ന് 422 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.

Content Highlight: Irfan Pathan says that Yashasvi Jaiswal and Vaibhav Suryavanshi became the face of Rajasthan Royals  in a short time

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more