| Thursday, 16th April 2020, 11:05 am

ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈനിക കപ്പലുകളും ഇറാനിയന്‍ കപ്പലുകളും മുഖാമുഖം: അപകടകരമായ നീക്കമെന്ന് അമേരിക്കന്‍ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക കപ്പലുകളുമായി മുഖാമുഖമെത്തി ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡിന്റെ (IRGCN) 11 കപ്പലുകള്‍. ഇറാന്റെ അപകടകരമായ നീക്കമാണിതെന്ന് അമേരിക്കന്‍ സൈന്യം പ്രതികരിച്ചു. ബുധനാഴ്ചയാണ്  ഇറാനിയന്‍ കപ്പലുകള്‍ അമേരിക്കന്‍ കപ്പലുകള്‍ക്കു നേരെയെത്തിയത്.

സൈനിക ഹെലികോപ്ടറുകളുമായി സംയോജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് 6 അമേരിക്കന്‍ സൈനിക കപ്പലുകള്‍ക്കു നേരെ റെവല്യൂഷണറി ഗാര്‍ഡിന്റെ കപ്പലുകള്‍ എത്തിയത്.
ഒരു ഘട്ടത്തില്‍ അമേരിക്കന്‍ കപ്പലുകളുടെ വളരെ അടുത്തേക്ക് ഇറാനിയന്‍ കപ്പലുകള്‍ എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ബ്രിഡ്ജ് ടു ബ്രിഡ്ജ് റേഡിയോയിലൂടെയും കപ്പലുകളുടെ ഹോണുകള്‍ മുഴക്കിയും അമേരിക്കന്‍ കപ്പലുകള്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ഒരു മണിക്കൂറിനു ശേഷമാണ് ഇറാനിയന്‍ കപ്പലുകള്‍ സംഭവസ്ഥലത്തു നിന്ന് മടങ്ങിയത്. ഇതു സംബന്ധിച്ച് ഇറാന്‍ മീഡിയയില്‍ ഒരു പരാമര്‍ശവും ഉണ്ടായിട്ടില്ല.

‘ IRGCN ന്റെ അപകടകരമായ പ്രവൃത്തി കൂട്ടിമുട്ടലിനുള്ള സാധ്യത വര്‍ധിപ്പിച്ചുു. ഒപ്പം ഇത് അന്താരാഷ്ട്ര തലത്തില്‍ അംഗീകരിച്ച സമുദ്രത്തിലെ കൂട്ടിമുട്ടല്‍ തടയാനുള്ള വ്യവസ്ഥകള്‍ക്ക് എതിരാണ്,’ അമേരിക്കന്‍ സൈന്യം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.

അമേരിക്കയും ഇറാനും തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരൊരു സംഭവം നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറാനിയന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ ഇറാഖില്‍ വെച്ച് യു.എസ് സൈന്യം വധിച്ചത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം രൂക്ഷമാക്കിയിരുന്നു. നിലവില്‍ കൊവിഡ്-19 പ്രതിസന്ധി ഘട്ടത്തില്‍ ഇറാനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നീക്കാത്തതും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അസ്വാരസ്യങ്ങള്‍ക്കു കാരണാവുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more