| Tuesday, 31st March 2026, 7:55 am

അവശ്യവസ്തുക്കള്‍ വാങ്ങാം; പണം യുദ്ധത്തിന് ശേഷം മതിയെന്ന് ഇറാനിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍

അനിത സി

ടെഹ്‌റാന്‍: യു.എസിന്റെയും ഇസ്രഈലിന്റെയും സംയുക്താക്രമണം തീര്‍ത്ത പ്രതിസന്ധിക്കിടയില്‍ ജനങ്ങള്‍ക്ക് സഹായവുമായി ഇറാനിലെ സൂപ്പര്‍ മാര്‍ക്കറ്റുകള്‍. പണമില്ലെങ്കിലും അവശ്യവസ്തുക്കള്‍ കടകളില്‍ നിന്നും വാങ്ങാമെന്നും പണം ഈ സംഘര്‍ഷ കാലം അവസാനിച്ചതിന് ശേഷം നല്‍കിയാല്‍ മതിയെന്നും അറിയിച്ചിരിക്കുകയാണ് രാജ്യത്തെ പല കടയുടമകളെന്ന് റിപ്പോര്‍ട്ട്.

സാമ്പത്തിക ഞെരുക്കം ഒരുമിച്ച് നേരിടാനായി ജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍ വിതരണം ചെയ്യാനെടുത്ത സൂപ്പര്‍ മാര്‍ക്കറ്റുകളുടെ തീരുമാനം ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണെന്ന് ബി.ബി.സി ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പൗരന്മാരുടെ മേലുള്ള സാമ്പത്തിക സമ്മര്‍ദം ലഘൂകരിക്കുന്നതില്‍ പ്രാദേശിക ബിസിനസുകള്‍ക്ക് എങ്ങനെ പങ്കു വഹിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായി ഈ നീക്കത്തെ ചൂണ്ടിക്കാണിക്കപ്പെടുകയാണ്.

പങ്കാളിത്ത ഉത്തരവാദിത്തബോധത്തെയും ദേശീയ ഐക്യദാര്‍ഢ്യത്തെയും ശക്തിപ്പെടുത്താനുള്ള ഈ നടപടിക്ക് ഉപഭോക്താക്കള്‍ നന്ദി പ്രകടിപ്പിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വെല്ലുവിളി നിറഞ്ഞകാലത്ത് ഒരുമിച്ച് എല്ലാത്തിനേയും നേരിടുകയെന്ന സന്ദേശമാണ് കടയുടമകള്‍ ഇതിലൂടെ മുന്നോട്ട് വെയ്ക്കുന്നതെന്ന അഭിനന്ദനവും ഉയരുന്നുണ്ട്.

ദുരിത കാലത്ത് സമൂഹ പിന്തുണയുടെ അപൂര്‍വ ഉദാഹരണമാണ് ഈ പ്രവൃത്തിയെന്നും പ്രതിസന്ധികള്‍ നേരിടാന്‍ കുടുംബങ്ങളെ സഹായിക്കുന്നതിനായുള്ള രാജ്യത്തിന്റെ ഐക്യത്തെയും പ്രതിബദ്ധതയെയും ഈ നീക്കം പ്രതിഫലിപ്പിക്കുന്നതായി ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

ഈ അനിശ്ചിതത്വ കാലഘട്ടത്തില്‍ ഇത്തരം സംരംഭങ്ങള്‍ പ്രതിരോധശേഷിയും കൂട്ടായ പ്രവര്‍ത്തനവും എടുത്തുകാണിക്കുന്നുവെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വ്യാപകമായ വെല്ലുവിളികള്‍ നേരിടുമ്പോള്‍ സാമൂഹിക ഐക്യവും മനോവീര്യവും നിലനിര്‍ത്തുന്നതിന് ഈ ഉദാരതയും ഐക്യവും നിര്‍ണായകമാണെന്നും നിരീക്ഷിക്കപ്പെടുകയാണ്.

Content Highlight: Take Essentials Now, Pay After the War, Iran’s supermarkets says

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more