| Monday, 1st June 2026, 7:14 pm

ലെബനനെ സഹായിക്കാന്‍ മടിക്കില്ല; നിയമവിരുദ്ധ അക്രമങ്ങളില്‍ ഇസ്രഈലിന് കടുത്ത താക്കീതുമായി ഇറാന്‍

ആദര്‍ശ് എം.കെ.

ടെഹ്‌റാന്‍:ഇസ്രഈലിന്റെ ‘നിയമവിരുദ്ധമായ അക്രമങ്ങളെ’ പ്രതിരോധിക്കാന്‍ ലെബനനെ സഹായിക്കാന്‍ മടി കാണിക്കില്ലെന്ന മുന്നറിയിപ്പുമായി ഇറാന്‍. ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഖാഇ ലെബനനെ സഹായിക്കുമെന്ന വ്യക്തമാക്കിയത്.

ലെബനനിലെ വെടിനിര്‍ത്തല്‍ എന്നത് അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതൊരു അന്തിമ കരാറിന്റെയും അവിഭാജ്യ ഘടകമാണെന്ന് ബഖാഇ തിങ്കളാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

‘ഇസ്രഈലിന്റെ നിയമവിരുദ്ധമായ അക്രമങ്ങളെ പ്രതിരോധിക്കാന്‍ ലെബനനെ സഹായിക്കുന്നതില്‍ ഇറാന്‍ ഒട്ടും മടിക്കില്ല.

ലെബനനിലെ വെടിനിര്‍ത്തല്‍ ഏതൊരു വെടിനിര്‍ത്തലിന്റെയും അന്തിമ കരാറിന്റെയും അവിഭാജ്യ ഘടകമാണെന്ന് ഞങ്ങള്‍ ഊന്നിപ്പറയുന്നു. ഞങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് നിലവില്‍ വാഷിങ്ടണുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും, യുദ്ധം അവസാനിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്,’ ഇസ്മായില്‍ ബഖാഇ പറഞ്ഞു.

അമേരിക്കന്‍ നാവിക ഉപരോധവും ലെബനനിലെ ഇസ്രഈലിന്റെ ‘യുദ്ധക്കുറ്റങ്ങളും’ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്ക ലംഘിക്കുന്നതിന്റെ വ്യക്തമായ തെളിവുകളാണെന്നായിരുന്നു ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് പറഞ്ഞത്.

ലെബനനില്‍ വെടിനിര്‍ത്തല്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ച തലസ്ഥാനമായ ബെയ്‌റൂട്ടില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തോട് ഉത്തരവിട്ടിരുന്നു.

ഫെബ്രുവരിയില്‍ ഇറാനെതിരെ അമേരിക്കയും ഇസ്രഈലും നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്നാണ് മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം വര്‍ധിച്ചത്. ഇതിന് തിരിച്ചടിയെന്നോണം ഇറാന്‍ ഇസ്രഈലിനും അമേരിക്കന്‍ സഖ്യകക്ഷികള്‍ക്കും നേരെ ആക്രമണം നടത്തുകയും ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുകയും ചെയ്തിരുന്നു.

പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഏപ്രില്‍ എട്ടിന് ഒരു വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിരുന്നെങ്കിലും, പിന്നീട് ഇസ്‌ലമാബാദില്‍ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെടുകയായിരുന്നു. നിലവില്‍ യുദ്ധം അവസാനിപ്പിക്കാനായി ഇരുപക്ഷവും നിര്‍ദേശങ്ങള്‍ കൈമാറിക്കൊണ്ടിരിക്കുകയാണ്.

Content  Highlight: Iran will not hesitate to help Lebanon; Iran issues stern warning to Israel over illegal violence

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more