| Thursday, 5th March 2026, 3:30 pm

ഇറാന്‍-യു.എസ് സംഘര്‍ഷം: ട്രംപിന്റെ യുദ്ധാധികാരങ്ങളെ നിയന്ത്രിക്കാനുള്ള പ്രമേയം പരാജയപ്പെട്ടു

അനിത സി

വാഷിങ്ടണ്‍: ഇറാന്‍-യു.എസ് സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുദ്ധാധികാരങ്ങളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടു. ഉഭയകക്ഷി പ്രമേയം 53ന് എതിരെ 47 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ഭൂരിപക്ഷം റിപ്പബ്ലിക് അംഗങ്ങളും പ്രമേയത്തെ എതിര്‍ത്തു.

യു.എസ് കോണ്‍ഗ്രസില്‍ പ്രമേയം അംഗീകരിക്കപ്പെട്ടിരുന്നെങ്കില്‍ ഇറാനില്‍ നടത്തുന്ന സൈനിക നടപടി അവസാനിപ്പിക്കാന്‍ അമേരിക്ക നിര്‍ബന്ധിതമാകുമായിരുന്നു. കോണ്‍ഗ്രസിന്റെ താത്പര്യങ്ങള്‍ അവഗണിച്ച് ട്രംപ് യുദ്ധത്തിനായി നിരവധി കാരണങ്ങള്‍ നിരത്തുകയാണെന്ന് ഡെമോക്രാറ്റ്സ് ആരോപിച്ചു.

പശ്ചിമേഷ്യയിലെ യുദ്ധത്തില്‍ എന്നന്നേക്കുമായി തളര്‍ന്നുപോയ അമേരിക്കന്‍ ജനതയോടൊപ്പമാണോ അതോ ട്രംപും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും യു.എസിനെ മറ്റൊരു യുദ്ധത്തിലേക്ക് തള്ളിവിടുമ്പോള്‍ അവര്‍ക്കൊപ്പമാണോ നിലകൊള്ളേണ്ടതെന്ന് ഡെമോക്രാറ്റിക് അംഗം ചക്ക് ഷൂമര്‍ ചോദിച്ചു.

കെന്റക്കിയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ ട്രംപിനെതിരായി വോട്ട് ചെയ്തു. പെന്‍സില്‍വാനിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ പ്രമേയത്തെ എതിര്‍ത്തതും ശ്രദ്ധേമായി. മറ്റ് അംഗങ്ങള്‍ പാര്‍ട്ടി തീരുമാനമനുസരിച്ചാണ് വോട്ട് ചെയ്തത്.

യു.എസിലെ നിയമമനുസരിച്ച് ഔപചാരികമായ യുദ്ധപ്രഖ്യാപനമില്ലാതെ സൈനിക നടപടികള്‍ ആരംഭിക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ട്. എങ്കിലും 48 മണിക്കൂറിനുള്ളില്‍ യു.എസ് കോണ്‍ഗ്രസിനെ അറിയിക്കണം. ട്രംപ് ഭരണകൂടം ഇക്കാര്യം പാലിച്ചുവെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പ്രതികരിച്ചു.

ഇറാന് നേരെ ശനിയാഴ്ച ആരംഭിച്ച ആക്രമണവും ജനുവരിയില്‍ വെനസ്വേലയ്ക്ക് നേരെ നടത്തിയ സൈനിക നടപടിയും ട്രംപ് ഭരണകൂടം കോണ്‍ഗ്രസിനെ മുന്‍കൂട്ടി അറിയിക്കാതെ എടുത്ത തീരുമാനങ്ങളാണ്.

ശനിയാഴ്ചയാണ് ഇറാനിലേക്ക് യു.എസ്, ഇസ്രഈല്‍ സേന സംയുക്തമായി ആക്രമണം ആരംഭിച്ചത്. സംഘര്‍ഷം ആറാം ദിവസത്തിലേക്ക് കടന്നിരിക്കെ ഇതുവരെ 1045 പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Iran-US conflict: Resolution to limit Trump’s war powers fails in Senate

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more