| Tuesday, 7th April 2026, 7:09 pm

മേഖലയ്ക്ക് പുറത്തേക്ക് തിരിച്ചടിക്കാന്‍ ഇറാന് മടിയില്ല; യു.എസിന്റെ പാലങ്ങളടക്കം തകര്‍ക്കുമെന്ന ഭീഷണിക്ക് മറുപടി

അനിത സി

ടെഹ്‌റാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോര്‍പസ്. യു.എസ് ‘ചുവപ്പ് രേഖകള്‍’ ലംഘിച്ചാല്‍ തങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും.

സിവിലിയന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചാല്‍ അതേ രീതിയില്‍ തന്നെ തിരിച്ചടി പ്രതീക്ഷിക്കാമെന്നും ഐ.ആര്‍.ജിസി പറഞ്ഞതായി ഇറാന്‍ ഭരണകൂടവുമായി ബന്ധമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ ഇറാന്‍ സമ്മതിച്ചില്ലെങ്കില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഇറാനിയന്‍ വൈദ്യുത നിലയങ്ങളും പാലങ്ങളും തകര്‍ക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഇറാന്‍ സേന.

യു.എസിന്റെ ആക്രമണം കനത്താല്‍ അവരുടെ സഖ്യകക്ഷികള്‍ക്ക് ഇന്ധനം കൈമാറ്റം ചെയ്യുന്നത് നിര്‍ത്തലാക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ‘അമേരിക്കയുടെയും അവരുടെ പങ്കാളികളുടെയും അടിസ്ഥാന സൗകര്യങ്ങള്‍ക്ക്, അവര്‍ക്കും അവരുടെ സഖ്യകക്ഷികള്‍ക്കും വര്‍ഷങ്ങളോളം മേഖലയിലെ എണ്ണയും വാതകവും നിഷേധിക്കുന്ന കാര്യങ്ങള്‍ ഞങ്ങള്‍ ചെയ്യും’, ഐ.ആര്‍.ജി.സി പ്രസ്താവനയില്‍ പറഞ്ഞു.

‘യുഎസ് സൈന്യം നമ്മുടെ ചുവപ്പ് രേഖകള്‍ ലംഘിച്ചാല്‍ ഞങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്ക് വ്യാപിക്കും. നമ്മുടെ അടിസ്ഥാന സൗകര്യങ്ങള്‍ ആക്രമിച്ചാല്‍ അവരുടെ പരിധിക്കുള്ളില്‍ വരുന്ന നിര്‍ണായക ആസ്തികള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ എത്രയാണെന്ന് കണക്കാക്കാനുള്ള കഴിവ് അമേരിക്കയ്ക്കുണ്ടാകില്ല,’ ഐ.ആര്‍.ജി.സി പറഞ്ഞു.

ഇതിനിടെ, ഇസ്രഈലിന്റെ വ്യോമാക്രമണത്തില്‍ മധ്യ ഇറാനിയന്‍ നഗരമായ കഷാന്‍ സിറ്റിയിലെ യഹ്യ അബാദ് റെയില്‍വേ പാലം തകര്‍ന്നതായി മെഹര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് പേര്‍ കൊല്ലപ്പെട്ടതായി ഇസ്ഫഹാന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ അറിയിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞദിവസങ്ങളിലായി ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നിരവധി വ്യോമാക്രമണങ്ങളാണ് യു.എസ്, ഇസ്രഈല്‍ സംയുക്ത സേന നടത്തിയത്. ആക്രമണത്തില്‍ 15 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Iran’s response will extend beyond the region if US crosses red lines: IRGC

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more