ടെഹ്‌റാൻ: മുൻ പ്രതിരോധ മന്ത്രിയായിരുന്ന അഹമ്മദ് വാഹിദിയെ ഇറാൻ സൈന്യത്തലവനായി നിയമിച്ചു.
അമേരിക്കയുടെയും ഇസ്രാഇലിന്റെയും സംയുക്ത ആക്രമണത്തിൽ ഇറാൻ സൈനിക മേധാവി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അഹമ്മദ് വാഹിദിയെ നിയമിച്ചത്.
കഴിഞ്ഞ ജൂണിൽ നടന്ന ആക്രമണത്തിൽ മുന്നെയുണ്ടായിരുന്ന സൈനിക തലവൻ കൊല്ലപ്പെട്ടതിനുപിന്നാലെ സൈന്യത്തെ നയിച്ചുകൊണ്ടിരുന്ന അബ്ദുൽറഹിമാൻ മൗസവിയാണ് കൊല്ലപ്പെട്ടത്.
ഇന്നലെ നടന്ന സംയുക്ത ആക്രമണത്തിൽ ലക്ഷ്യം വച്ചിരുന്ന 30 ഓളം വരുന്ന നേതാക്കളിൽ ഇദ്ദേഹം ഉൾപ്പെടും.
ഇന്നലത്തെ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതിനാൽ ഇറാൻ അവരുടെ നേതൃനിരയിൽ വലിയ അഴിച്ചുപണിക്കൊരുങ്ങുകയാണ്.
നേതൃനിര തീരുമാനമായില്ലെങ്കിലും ഇറാന്റെ പ്രതിരോധം തുടരുകയാണ്, ബഹ്‌റൈൻ,കുവൈത്ത്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തിയിട്ടുണ്ട്.
തങ്ങളുടെ പരമോന്നത നേതാവിനെ വധിച്ച അമേരിക്കയെ കടുത്തരീതിയിൽ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഇറാൻ പ്രതിരോധങ്ങളിൽനിന്നും പിന്മാറിയില്ലെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അമേരിക്ക കടന്നാക്രമിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
പക അവകാശമാണെന്നും അത് വീട്ടുകതന്നെ ചെയ്യുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസസ്‌കിയാൻ പറഞ്ഞതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഇറാനെ ആക്രമിച്ച അമേരിക്കൻ ഭരണ കൂടത്തിനെതിനെതിരെ അമേരിക്കയിൽ വലിയ പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്.
Content Highlight: Iran appointed new army commander