ടെഹ്‌റാന്‍: ഒമാന്‍ ഉള്‍ക്കടലിലും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും സംയുക്ത നാവികാഭ്യാസത്തിനൊരുങ്ങി ഇറാനും റഷ്യയും. യു.എസിന്റെ ആക്രമണ ഭീഷണിക്കിടെയാണ് റഷ്യയുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസത്തിന് ഇറാനൊരുങ്ങുന്നത്.
നാവികാഭ്യാസം വ്യാഴാഴ്ചയാണ് നടക്കുകയെന്ന് ഇറാന്റെ നാവിക കമാന്‍ഡര്‍ ക്യാപ്റ്റന്‍ ഹസന്‍ മക്‌സൂദ്‌ലൗ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ ഐ.ആര്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
സമുദ്ര സഹകരണം വര്‍ധിപ്പിക്കാനും ഇരു നാവികസേനകളും തമ്മുള്ള ഏകോപനം ശക്തിപ്പെടുത്താനുമാണ് സംയുക്ത അഭ്യാസമെന്ന് മക്‌സൂദ്‌ലൗ അറിയിച്ചു.
ഏത് മേഖലയിലും സൈനികാഭ്യാസം നടത്താന്‍ തയ്യാറാണെന്ന് റഷ്യന്‍ നാവികസേനാ കമാന്‍ഡര്‍ ക്യാപ്റ്റന്‍ അലക്‌സി സെര്‍ജീവ് പറഞ്ഞു.
തിങ്കളാഴ്ച ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജിസി) ഹോര്‍മുസ് കടലിടുക്കില്‍ സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറാന്‍ റഷ്യയുമായി ചേര്‍ന്നും നാവികാഭ്യാസത്തിന് തയ്യാറെടുത്തിരിക്കുന്നത്.
കഴിഞ്ഞദിവസം ഒമാന്റെ മധ്യസ്ഥതയില്‍ ജനീവയില്‍ വെച്ച് യു.എസും ഇറാനും ആണവചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ച നടക്കുമ്പോഴും യു.എസ് ഭരണകൂടം ഇറാനെതിരെ ഭീഷണി മുഴക്കിയിരുന്നു.
ടെഹ്റാനില്‍ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം ‘ഭരണമാറ്റം’ ആയിരിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍, അതേസമയം ഇറാനിലെ സര്‍ക്കാരിനെ താഴെയിറക്കാനുള്ള അമേരിക്കയുടെ ഏതൊരു ശ്രമവും പരാജയപ്പെടുത്തുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയും തിരിച്ചടിച്ചിരുന്നു.
യു.എസ് ഇറാനെ ലക്ഷ്യം വെച്ച് മിഡില്‍ ഈസ്റ്റിലേക്ക് യുദ്ധകപ്പലുകളും യുദ്ധവിമാനങ്ങളും അയച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇറാനും സൈനികാഭ്യാസത്തിലൂടെ കരുത്ത് പ്രദര്‍ശിപ്പിക്കുന്നത്.
ചര്‍ച്ചകള്‍ ആണവ കരാറുമായി ബന്ധപ്പെട്ട് മാത്രമായിരിക്കണമെന്ന് ഇറാന്‍ നിര്‍ദേശം മുന്നോട്ട് വെയ്ക്കുമ്പോഴും യു.എസ് ഇറാനിലെ ഭരണമാറ്റമടക്കം ചര്‍ച്ചയാക്കാനാണ് ശ്രമിക്കുന്നത്. ഫെബ്രുവരി ആറിന് ഒമാനില്‍ വെച്ചും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു.
Content Highlight: Iran, Russia prepare for joint naval drills in response to US threat