ടെഹ്‌റാന്‍: ഇറാനില്‍ ജനുവരിയില്‍ നടന്ന പ്രക്ഷോഭത്തില്‍ 32000 പേര്‍ കൊല്ലപ്പെട്ടെന്ന യു.എസിന്റെ ആരോപണം തള്ളി ഇറാന്‍.
കൃത്യമായ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ടെന്നും ആ ഡാറ്റയില്‍ സംശയമുണ്ടെങ്കില്‍ തെളിവ് നല്‍കണമെന്നും ഇറാനിയന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. സോഷ്യല്‍മീഡിയയിലൂടെയായിരുന്നു അരഗ്ചിയുടെ പ്രതികരണം.
സുതാര്യത ഉറപ്പുവരുത്താനായി അടുത്തകാലത്തായി ഇറാനില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെട്ട 3117 പേരുടെ പട്ടിക ഇറാന്‍ പുറത്തുവിട്ടിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ 200ഓളം പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരാണെന്നും ഇറാനിയന്‍ മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനില്‍ നടന്ന പ്രക്ഷോഭത്തില്‍ 32000 പേര്‍ കൊല്ലപ്പെട്ടെന്ന ആരോപണം ഉന്നയിച്ചത്.
‘കുറഞ്ഞ സമയത്തിനുള്ളില്‍ ഇറാനില്‍ 32000 പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ ജനങ്ങള്‍ ഇറാനിലെ നേതാക്കളില്‍ നിന്നും വളരെ വ്യത്യസ്തരാണ്. വളരെ സങ്കടകരമായ സാഹചര്യമാണിത്. ഒരു ന്യായമായ കരാര്‍ ചര്‍ച്ച ചെയ്യുന്നതാണ് നല്ലത്,’ ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
അതേസമയം, ഇറാനിലെ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത് 3117 പേരാണെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇറാന്‍ പ്രസിഡന്‍സ് ഓഫീസും.
ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകളില്‍ 3117 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ 2986 പേരെ തിരിച്ചറിഞ്ഞതായും 131 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും പ്രസിഡന്‍സി ഓഫീസിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
കൊല്ലപ്പെട്ടവര്‍ സുരക്ഷാ ഉദ്യോഗസ്ഥരും സായുധ തീവ്രവാദ ഗ്രൂപ്പുകളുടെ ആക്രണത്തില്‍ കൊല്ലപ്പെട്ട സാധാരണക്കാരുമാണെന്ന് ഇറാന്‍ മാര്‍ട്ടിയേഴ്‌സ് ആന്റ് വെറ്ററന്‍സ് ഫൗണ്ടേഷന്‍ ജനുവരിയിലെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
2025 ഡിസംബര്‍ 28നാണ് ഇറാനിലെ വ്യാപാരികള്‍ സാമ്പത്തിക ബുദ്ധിമുട്ടിനെതിരെ പ്രതിഷേധം ആരംഭിച്ചത്. പിന്നീട് വളരെ വേഗത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടര്‍ന്നു.
ജനുവരി എട്ടോടെ രാജ്യതലസ്ഥാനമായ ടെഹ്‌റാനില്‍ പ്രതിഷേധങ്ങള്‍ ശക്തമായി. ഇന്റര്‍നെറ്റ് ബ്ലോക്ക് ചെയ്തും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ സുരക്ഷാസേനയെ നിയോഗിച്ചും ഇറാന്‍ ഭരണകൂടം പ്രതിഷേധങ്ങളെ തടയാന്‍ ശ്രമിച്ചത് രക്തച്ചൊരിച്ചിലുണ്ടാക്കി.
ഇറാന്‍ ഭരണകൂടം പ്രതിഷേധത്തെ ഭീകരവാദ പ്രവര്‍ത്തനമെന്നാണ് തുടക്കം മുതല്‍ വിശേഷിപ്പിച്ചത്.
Content Highlight: Iran rejects US claim that 32,000 people were killed in protests, provides evidence says Araghchi