ടെഹ്‌റാന്‍: രാജ്യത്തിന്റെ വിദേശകാര്യ നയത്തില്‍ ആയത്തുല്ല അലി ഖാംനഇയുടെ പൈതൃകം ഉയര്‍ത്തിപ്പിടിക്കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. ഇറാന്‍ പരമോന്നത നേതാവായിരുന്ന ഖാംനഇയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് മന്ത്രാലയം ഈ കാര്യം പറഞ്ഞത്.
അന്താരാഷ്ട്ര പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഖാംനഇയുടെ മഹത്വമുള്ളതും മാന്യമായതുമായ പാത പിന്തുടരുമെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ടെഹ്‌റാനിലെത്തിയ വിദേശ പ്രതിനിധികള്‍ക്ക് മന്ത്രാലയം നന്ദി അറിയിച്ചു. സമ്മര്‍ദങ്ങളും ഭീഷണികളുമുണ്ടായിട്ടും ചരിത്രത്തിന്റെ ശരിയായ ഭാഗത്താണ് അവര്‍ നിന്നതെന്ന് വിദേശ പ്രതിനിധികളെക്കുറിച്ച് പ്രസ്താവനയില്‍ പറയുന്നു.
ഈ വര്‍ഷം ഫെബ്രുവരി 28നാണ് ഇറാന്റെ അന്നത്തെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഇ യു.എസ് – ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മാര്‍ച്ചില്‍ തന്നെ ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ചടങ്ങുകള്‍ നീണ്ടുപോവുകയായിരുന്നു.
ഖാംനഇക്ക് പുറമെ അദ്ദേഹത്തിന്റെ മകള്‍, മകളുടെ ഭര്‍ത്താവ്, മകന്റെ ഭാര്യ, 14 മാസം പ്രായമുള്ള കൊച്ചുമകള്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇവരുടെ സംസ്‌കാര ചടങ്ങുകളും ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കൊപ്പമാണ് നടത്തുന്നത്.
‘പരമോന്നത നേതാവിന്റെ മരണത്തില്‍ നീതിക്കും യു.എസ് – ഇസ്രഈലി സഖ്യത്തിനെതിരെ പ്രതികാരത്തിനുമായി ഈ ലോകത്തിലെ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവരും സത്യാന്വേഷികളുമായ മനുഷ്യരുടെ പരിശ്രമം തുടരു’മെന്ന് സംസ്‌കാര ചടങ്ങുകളോട് അനുബന്ധിച്ചുള്ള ഇറാന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.
ഇന്ന് (ശനി) മുതല്‍ ഈ മാസം ഒമ്പത് വരെയാണ് ഇറാനിലെ വിവിധ നഗരങ്ങളിലായി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ ഇറാന്‍ തലസ്ഥാനം ടെഹ്‌റാനിലാണ് ചടങ്ങുകള്‍. തിങ്കളാഴ്ചയാവും തെഹ്റാനിലെ പ്രധാന വിലാപയാത്ര നടക്കുകയെന്ന് ഇറാന്റെ പ്രസ് ടി.വി റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച ഖോം നഗരത്തിലും ബുധനാഴ്ച നജഫ്, കര്‍ബല നഗരങ്ങളിലും വ്യാഴാഴ്ച മഷാദ് നഗരത്തിലും സംസ്‌കാര ചടങ്ങുകള്‍ നടത്തും. മഷാദ് നഗരത്തിലെ റെസ മസ്ജിദിലെ ഖബര്‍സ്ഥാനിലാണ് ഖാംനഇയുടെ ഭൗതിക ശരീരം സംസ്‌കരിക്കുക.
ഇന്നലെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ തെഹ്റാനിലെത്തി ഖാംനഇക്ക് അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിന്റെ ഭാഗമായി വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഘരീത ബീഹാര്‍ ഗവര്‍ണര്‍ ലെഫ്റ്റനന്റ് ജെനറല്‍ (റിട്ടയേഡ്) സഈദ് ആതാ ഹുസൈന്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കുന്നതിനായി ഇറാനിലെത്തിയത്.
ഇന്ത്യയില്‍ നിന്ന് രാഷ്ട്രീയ നേതാക്കളും മത നേതാക്കളും സിവില്‍ സൊസൈറ്റി അംഗങ്ങളും അടങ്ങുന്ന പ്രതിനിധി സംഘവും എത്തിയിരുന്നു. രാഷ്ട്രീയ നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദ്, മെഹബൂബ മുഫ്തി, ജമ്മു കശ്മീര്‍ ഷിയ അസോസിയേഷന്‍ പ്രസിഡന്റ് ഇമ്രാന്‍ റേസ അന്‍സാരി എന്നിവര്‍ അടക്കമുള്ളവരാണ് ഇത്തരത്തില്‍ ടെഹ്റാനിലെത്തിയത്. നൂറിലധികം രാജ്യങ്ങളുടെ പ്രതിനിധികള്‍ ചടങ്ങിനെത്തിയിരുന്നു.
ഖാംനഇയുടെ സംസ്‌കാര ചടങ്ങിലും വിലാപ യാത്രയിലും പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്ക ആഗോള തലത്തില്‍ വലിയ സമ്മര്‍ദം ചെലുത്തിയതായി ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വികസന സഹായം വെട്ടികുറയ്ക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്ക മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് തസ്നിം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസ് സമ്മര്‍ദം കാരണം 13 രാജ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാതെ പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Content highlight: Iran pledges to uphold martyred Leader’s legacy in foreign policy