| Sunday, 5th July 2026, 2:51 pm

വ്യക്തികളെ കൊല്ലാം ആശയങ്ങള്‍ ഇല്ലാതെയാകില്ല, അമേരിക്ക അന്തസ്സില്ലാത്ത രാജ്യം; ട്രംപിന്റെ ഒറ്റ ഷോട്ടിന് ഇറാന്റെ മറുപടി

ആദർശ് എം.കെ.

ടെഹ്‌റാന്‍: മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഇയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒത്തുകൂടിയ ഇറാന്റെ ഉന്നത നേതൃത്വത്തെ ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയുമെന്ന മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവയോട് കടുത്ത ഭാഷയില്‍ പ്രതികരിച്ച് ഇറാന്‍.

വ്യക്തികളെ ഇല്ലാതാക്കാം, എന്നാല്‍ ആശയങ്ങളെ ഒരിക്കലും പരാജയപ്പെടുത്താന്‍ സാധിക്കില്ല. സംസ്‌കാരമോ ചരിത്രമോ ഇല്ലാത്ത രാജ്യമാണ് അമേരിക്ക എന്നായിരുന്നു ഇറാന്റെ മറുപടി. അര്‍മേനിയയിലെ ഇറാന്‍ എംബസി സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അമേരിക്കയ്ക്കും ട്രംപിനും മറുപടി നല്‍കിയത്.

‘വ്യക്തികളെ കൊല്ലാം, എന്നാല്‍ ആശയങ്ങളെ കൊല്ലാനാവില്ല. നിങ്ങള്‍ ആയത്തുള്ള ഖാംനഇയെ കൊന്നു, എന്നാല്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്തത് ഒരു സുഗന്ധദ്രവ്യ കുപ്പി തകര്‍ക്കുകയായിരുന്നു, അതിന്റെ സുഗന്ധം ഇപ്പോള്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു,’ എന്നായിരുന്നു ഇറാന്റെ മറുപടി.

ജൂലൈ നാലിന് തങ്ങളുടെ 250-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച അമേരിക്കയ്ക്ക് ഇറാന്റെ ദുഖം മനസ്സിലാക്കാന്‍ കഴിയില്ലെന്നും, അമേരിക്കയ്ക്ക് ‘സംസ്‌കാരമോ ചരിത്രമോ അന്തസ്സോ ഇല്ലെന്നും’ ഇറാന്‍ പോസ്റ്റില്‍ കുറ്റപ്പെടുത്തി.

ആക്സിയോസിന് നല്‍കിയ അഭിമുഖത്തിലാണ് ഡൊണാള്‍ഡ് ട്രംപ് വിവാദമായ പ്രസ്താവന നടത്തിയത്. ഖാംനഇയുടെ മരണത്തില്‍ ആയിരക്കണക്കിന് ഇറാനികള്‍ വിലാപയാത്രയില്‍ പങ്കുചേരുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഇത് ഒരുപക്ഷേ ‘കള്ളക്കണ്ണീര്‍’ ആയിരിക്കാമെന്നും ട്രംപ് പരിഹസിച്ചു.

ഇറാന്‍ ഭരണനേതൃത്വം മുഴുവന്‍ ഇപ്പോള്‍ ഒരിടത്തുണ്ടെന്നും, തങ്ങള്‍ ആഗ്രഹിക്കുകയാണെങ്കില്‍ ഒരൊറ്റ ആക്രമണത്തിലൂടെ അവരെയെല്ലാം ഇല്ലാതാക്കാന്‍ അമേരിക്കന്‍ സൈന്യത്തിന് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍, പിന്നീട് ചര്‍ച്ചകള്‍ നടത്താന്‍ ആരും അവശേഷിക്കില്ല എന്നതിനാലാണ് അമേരിക്ക അതിന് മുതിരാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന അമേരിക്ക-ഇസ്രഈല്‍ സംയുക്ത വ്യോമാക്രമണത്തിലാണ് ഖാംനഇ കൊല്ലപ്പെട്ടത്. നിലവില്‍ ടെഹ്റാനില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന ഭൗതികശരീരം ജൂലൈ ഒമ്പതിന് മഷാദില്‍ സംസ്‌കരിക്കും. ടെഹ്റാന്‍, ഖോം, നജാഫ്, കര്‍ബല എന്നിവിടങ്ങളിലൂടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന വിലാപയാത്രയ്ക്ക് ശേഷമായിരിക്കും സംസ്‌കാരം.

അതേസമയം, ഖാംനഇയുടെ സംസ്‌കാര ചടങ്ങിലും വിലാപ യാത്രയിലും പങ്കെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ അമേരിക്ക ആഗോള തലത്തില്‍ വലിയ സമ്മര്‍ദം ചെലുത്തിയതായി ഇറാന്റെ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യങ്ങള്‍ തീരുമാനിച്ചാല്‍ വികസന സഹായം വെട്ടികുറയ്ക്കുമെന്നും ഉഭയകക്ഷി ബന്ധങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അമേരിക്ക മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയെന്നാണ് തസ്നിം വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.എസ് സമ്മര്‍ദം കാരണം 13 രാജ്യങ്ങള്‍ ചടങ്ങില്‍ പങ്കെടുക്കാതെ പിന്മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: Iran hits back at Trump’s threat to ‘finish it in one hit’

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more