| Sunday, 1st March 2026, 10:30 am

അമേരിക്കൻ കടന്നുകയറ്റത്തിന് ഇറാന്റെ മറുപടി; ഗൾഫ് മേഖലയിൽ മിസൈൽ പ്രത്യാക്രമണം

യെലന കെ.വി

ദുബൈ : അമേരിക്കയുടെയും ഇസ്രഈലിന്റെയും സൈനിക നീക്കങ്ങൾക്ക് മറുപടിയായി യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ പ്രമുഖ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ വൻതോതിലുള്ള മിസൈൽ-ഡ്രോൺ ആക്രമണം.

ദുബൈയിലെ പാം ജുമൈറ, ബുർജ് അൽ അറബ് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും പ്രധാന സാമ്പത്തിക മേഖലകളെയും ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം. പാം ജുമൈറയിലെ ഫെയർമോണ്ട് ഹോട്ടലിൽ മിസൈൽ പതിച്ച് തീപിടുത്തമുണ്ടാവുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ബുർജ് അൽ അറബ് ഹോട്ടലിന് സമീപം പ്രതിരോധ സംവിധാനങ്ങൾ മിസൈൽ തകർത്തപ്പോൾ ഉണ്ടായ അവശിഷ്ടങ്ങൾ പതിച്ച് തീപിടുത്തമുണ്ടായെങ്കിലും സിവിൽ ഡിഫൻസ് ഉടൻ തന്നെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലും ജെബൽ അലി തുറമുഖത്തും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിമാനത്താവളത്തിലെ ഒരു കോൺകോഴ്സിന് നാശനഷ്ടം സംഭവിക്കുകയും നാല് ജീവനക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു.

മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി.
ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെയും മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി.

ഇറാൻ വിക്ഷേപിച്ച 137 മിസൈലുകളും 209 ഡ്രോണുകളും തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാതകൾ അടച്ചതോടെ നൂറുകണക്കിന് വിമാന സർവീസുകൾ റദ്ദാക്കി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഒമാൻ ആവശ്യപെട്ടിട്ടുണ്ട്.

യുദ്ധസാഹചര്യം കണക്കിലെടുത്ത് യു.എ. ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ താൽക്കാലികമായി അടച്ചു. ഇതോടെ ദുബായ്, അബുദാബി വിമാനത്താവളങ്ങളിൽ നിന്നുള്ള നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി. ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും ജാലകങ്ങളിൽ നിന്നും വാതിലുകളിൽ നിന്നും അകലം പാലിക്കണമെന്നും യു.എ.ഇ ഭരണകൂടം കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം, ഇറാന്റെ സൈനിക ശേഷി തകർക്കാൻ ലക്ഷ്യമിട്ടാണ് അമേരിക്കയും ഇസ്രാഈലും സംയുക്ത നീക്കം നടത്തിയത്. എന്നാൽ ഇത് മേഖലയെ ഒരു പൂർണ യുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ. ഇറാൻ വഴങ്ങാൻ തയ്യാറല്ലെന്നും ഇനിയും കൂടുതൽ ആക്രമണങ്ങൾ തുടരുമെന്നും വ്യക്തമാക്കിയതോടെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു.

Content Highlight: Iran Hits Back Across the Mideast, Targeting U.S. Bases and Allies

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more