ടെഹ്‌റാന്‍: ഇറാനെതിരായ യു.എസ് ഇസ്രഈല്‍ യുദ്ധത്തില്‍ പങ്കാളികളായെന്നാരോപിച്ച് അറബ് രാജ്യങ്ങളോട് നഷ്ടപരിഹാരമാവശ്യപ്പെട്ട് ഇറാന്‍.
ബഹ്‌റൈന്‍, ഖത്തര്‍, ജോര്‍ദാന്‍, യു.എ.ഇ, സൗദി അറേബ്യ എന്നീ രാജ്യങ്ങളോടാണ് ഇറാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
തങ്ങള്‍ക്കെതിരായ യു.എസ് ഇസ്രഈലി ആക്രമണങ്ങള്‍ക്ക് സൗകര്യമൊരുക്കിയെന്നും ധാര്‍മിക ബാധ്യത ലംഘിച്ചുവെന്നും ഇറാന്റെ യു.എന്‍ പ്രതിനിധി അമീര്‍ സായിദ് ഇറവാനി പറഞ്ഞു.
യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്റ് ജമാല്‍ ഫാരെസ് അല്‍റോവായിക്കും അയച്ച കത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
അതിനാല്‍ യുദ്ധത്തിലുണ്ടായ നഷ്ടങ്ങള്‍ക്കും ഈ രാജ്യങ്ങള്‍ ഉത്തരവാദികളാണെന്നും നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ അടുത്തിടെ ഉന്നയിച്ച നഷ്ടപരിഹാര ആവശ്യങ്ങള്‍ നിരസിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ കത്ത്.
ഫെബ്രുവരി 28നായിരുന്നു ഇറാനെതിരായ ഇസ്രഈല്‍- അമേരിക്ക സംയുക്താക്രമണം നടന്നത്.
ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പെടെ നിരവധി നേതാക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെയായിരുന്നു അമേരിക്കയുടെ സൈനിക താവളങ്ങളിലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. ഇത് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു.
നിലവില്‍ പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ച പരാജയമാണ്. അമേരിക്കയുടെ ഏകപക്ഷീയമായ നിബന്ധനകള്‍ അംഗീകരിക്കാന്‍ ഇറാന്‍ തയ്യാറാവാത്തതായിരുന്നു പരാജയത്തിനുള്ള കാരണം. പിന്നാലെ ഹോര്‍മുസ് ഉപരോധിക്കുമെന്നും ഇറാന് ചുങ്കം നല്‍കി കടന്ന് പോവുന്ന എല്ലാ കപ്പലുകളെയും തടയുമെന്നും ട്രംപ് ഭീഷണിമുഴക്കിയിരുന്നു. എന്നാല്‍ തടയാനുള്ള ശ്രമങ്ങള്‍ ശത്രുക്കള്‍ക്ക് നരകമായിരിക്കുമെന്നായിരുന്നു ഇറാന്റെ പ്രതികരണം
Content Highlight: Iran demands compensation from five Arab countries for complicity in US-Israeli attacks