| Wednesday, 20th November 2013, 7:55 am

ഐ.പി.എല്‍ വാതുവെയ്പ്: ശ്രീശാന്തിനെതിരെ 'മകോക്ക' ചുമത്താന്‍ സാധ്യത

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യുദല്‍ഹി: ഐ.പി.എല്‍ വാതുവെയ്പ് കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയ മകോക്ക നിലനില്‍ക്കില്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു.

ഇതോടെ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് മേല്‍ മകോക്ക ചുമത്താനുള്ള തടസം നീങ്ങിയിരിക്കുകയാണ്.

പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

മെയ് 16 നായിരുന്നു ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നിവരുള്‍പ്പെടെ മൂന്ന്  രാജസ്ഥാന്‍ റോയല്‍സ് താരങ്ങളെയും ഏഴ് വാതുവെയ്പുകാരെയും വാതുവെയ്പ് കേസില്‍ ദല്‍ഹി പോലീസ് അറസ്റ്റു ചെയ്തത്.

ശ്രീശാന്ത് ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കെതിരെയും മഹാരാഷ്ട്ര പോലീസ് മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം (മകോക്ക) ചുമത്തിയിരുന്നു. മൊബൈല്‍ ഫൊണ്‍ കോളുകള്‍ ട്രാക്ക് ചെയ്തായിരുന്നു പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഐ.പി.എല്‍ ഒത്ത് കളിയെത്തുടര്‍ന്ന് ശ്രീശാന്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ബി.സി.സി.ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

നവംബര്‍ 18ന് ഐ.പി.എല്‍ വാതുവെയ്പ്പ് കേസില്‍ പോലീസ് അനുബന്ധകുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

വാതുവെയ്പ്പ് കേസില്‍ അറസ്റ്റിലായതിനെത്തുടര്‍ന്ന് ശ്രീശാന്തില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണും ലാപ്‌ടോപും തിരികെ നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more