| Saturday, 23rd May 2026, 10:22 am

കിങ്ങിന് മുന്നില്‍ വീണ് ഇംഗ്ലണ്ട് ഇതിഹാസം; അടിപതറിയിട്ടും തലയുയര്‍ത്തി കോഹ്‌ലി

ഫസീഹ പി.സി.

2026 ഐ.പി.എല്ലിലെ 67ാം മത്സരത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് കാലിടറിയിരുന്നു. ഉപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെയായിരുന്നു ടീമിന്റെ തോല്‍വി. കൂറ്റന്‍ സ്‌കോര്‍ ഉയര്‍ന്ന മത്സരത്തില്‍ 55 റണ്‍സിനാണ് ടീം പരാജയപ്പെട്ടത്.

മത്സരത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയ്ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 11 പന്തുകള്‍ നേരിട്ട് താരം വെറും 15 റണ്‍സ് നേടിയാണ് മടങ്ങിയത്. 136. 36 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇന്നിങ്‌സില്‍ രണ്ട് ഫോറുകളുമുണ്ടായിരുന്നു.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

മത്സരത്തില്‍ വലിയ സ്‌കോര്‍ നേടാൻ സാധിച്ചില്ലെങ്കിലും ഓപ്പണര്‍ വെങ്കടേഷ് അയ്യരുമായി വിരാട് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയിരുന്നു. ഒന്നാം വിക്കറ്റില്‍ 60 റണ്‍സാണ് പിറന്നത്. ഇതോടെ ഒരു സൂപ്പര്‍ നേട്ടവും മുന്‍ ആര്‍.സി.ബി നായകന്‍ സ്വന്തമാക്കി.

പുരുഷ ടി – 20യില്‍ ഏറ്റവും കൂടുതല്‍ 50+ കൂട്ടുകെട്ടുകളില്‍ ഉള്‍പ്പെട്ട ബാറ്റര്‍ എന്ന നേട്ടമാണ് കോഹ്‌ലി തന്റെ പേരിലാക്കിയത്. 211 കൂട്ടുകെട്ടുകളില്‍ ഭാഗമായാണ് താരത്തിന്റെ ഈ നേട്ടം. ഇംഗ്ലണ്ട് താരം അലക്‌സ് ഹെയ്ല്‍സിനെ മറികടന്നാണ് മുന്‍ ആര്‍.സി.ബി നായകന്റെ മുന്നേറ്റം. ഹെയ്ല്‍സ് 210 കൂട്ടുകെട്ടുകളിലാണ് ഭാഗമായത്.

പുരുഷ ടി – 20യില്‍ ഏറ്റവും കൂടുതല്‍ 50+ കൂട്ടുകെട്ടുകളില്‍ ഉള്‍പ്പെട്ട ബാറ്റര്‍മാര്‍, എണ്ണം

വിരാട് കോഹ്‌ലി – 211

അലക്‌സ് ഹെയ്ല്‍സ് – 210

ഡേവിഡ് വാര്‍ണര്‍ – 200

ബാബര്‍ അസം – 196

ക്രിസ് ഗെയ്ല്‍ – 191

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

ഹൈദരാബാദിനെതിരെ തിളങ്ങിയില്ലെങ്കിലും വിരാട് ഈ സീസണിലുടനീളം മികച്ച പ്രകടനങ്ങളാണ് നടത്തിയത്. 14 ഇന്നിങ്‌സില്‍ ബാറ്റ് ചെയ്ത താരം 557 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറികളുമാണ് 37കാരന്‍ അടിച്ചിട്ടുണ്ട്. 50.64 ശരാശരിയും 163.82 സ്‌ട്രൈക്ക് റേറ്റുമാണ് താരത്തിനുള്ളത്.

Content Highlight: IPL 2026: Virat Kohli tops the list of batters involved in most 50-plus stands in Men’s T20s by surpassing Alex Hales

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more