ഐ.പി.എല്‍ 2026ല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് വമ്പന്‍ തോല്‍വി വഴങ്ങിയിരുന്നു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റസിന് മുന്നിലാണ് അടിയറവ് പറഞ്ഞത്. 77 റണ്‍സിനായിരുന്നു മുന്‍ ചാമ്പ്യന്മാരുടെ പരാജയം.
മത്സരത്തില്‍ രാജസ്ഥാന്റെ സ്റ്റാര്‍ ബൗളര്‍ ജോഫ്ര ആര്‍ച്ചര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം താരത്തിന് മോശം ദിനമായിരുന്നുവെന്ന് പറഞ്ഞാലും തെറ്റ് പറയാനാവില്ല. മൂന്ന് ഓവര്‍ എറിഞ്ഞ താരത്തിന് വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ലെന്ന് മാത്രമല്ല, 46 റണ്‍സും വിട്ടുകൊടുക്കുകയും ചെയ്തു.
ജോഫ്ര ആർച്ചർ. Photo: Prajavani/x.com
15.33 ആയിരുന്നു ആർച്ചറുടെ എക്കണോമി. കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ താരങ്ങളുടെ മോശം എക്കോണമിയും താരത്തിന്റേത് തന്നെയായിരുന്നു. ഗുജറാത്തിനെതിരെ ആദ്യ ഓവര്‍ എറിഞ്ഞതും ആര്‍ച്ചര്‍ തന്നെയായിരുന്നു.
ഇതാകട്ടെ എറിഞ്ഞ് തീര്‍ക്കാന്‍ താരം 11 പന്തുകളാണ് എടുത്തത്. ആദ്യ ബോളില്‍ ഫോര്‍ വഴങ്ങിയ താരം അടുത്ത പന്തില്‍ വൈഡ് എറിഞ്ഞു. മൂന്നാം പന്ത് ഡോട്ടായെങ്കിലും അടുത്തത് നോ ബോളായിരുന്നു. ഇതില്‍ ഗുജറാത്ത് താരങ്ങള്‍ ഒരു റണ്‍സും ഓടിയെടുത്തു.
അടുത്ത മൂന്ന് പന്തുകള്‍ വൈഡായി. ഇതില്‍ ആദ്യത്തെ പന്ത് ചെന്ന് അവസാനിച്ചത് ബൗണ്ടറി ലൈനിലായിരുന്നു. പിന്നീട് ഒരു ഡോട്ട് ബോള് എറിഞ്ഞ ആര്‍ച്ചര്‍ രണ്ട് സിംഗിളും ഒരു ഡബിളും വഴങ്ങി ഓവര്‍ അവസാനിപ്പിച്ചു.
ഇതോടെ ഒരു അനാവശ്യ നേട്ടമാണ് ആര്‍ച്ചര്‍ തന്റെ പേരിനൊപ്പം ചേര്‍ത്തത്. ഐ.പി.എല്ലില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ആദ്യ ഓവര്‍ എന്ന നാണക്കേടാണ് താരം നേടിയത്.
ഒപ്പം തന്നെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ഓവര്‍ എറിഞ്ഞ മുഹമ്മദ് സിറാജ്, തുഷാര്‍ ദേശ്പാണ്ഡെ, ഷര്‍ദുല്‍ താക്കൂര്‍, സന്ദീപ് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊപ്പവും ഇംഗ്ലണ്ട് പേസര്‍ ഇടം പിടിച്ചു.
Content Highlight: IPL 2026: RR vs GT: Jofra Archer bowled longest first over in IPL history