| Sunday, 17th May 2026, 7:33 pm

പഞ്ചാബിന് വീണ്ടും കാലിടറി; അയ്യര്‍പ്പടയെ കരയിച്ച് ബെംഗളൂരു പ്ലേഓഫില്‍

ഫസീഹ പി.സി.

ഐ.പി.എല്ലില്‍ പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ചാണ് ടീമിന്റെ കുതിപ്പ്. ആവേശകരമായ മത്സരത്തില്‍ 23 റണ്‍സിനാണ് പ്ലേ ബോള്‍ഡ് ആര്‍മിയുടെ വിജയം.

ആര്‍.സി.ബി ഉയര്‍ത്തിയ 223 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് 199 റണ്‍സ് മാത്രമാണ് എടുക്കാന്‍ സാധിച്ചത്. ഇതോടെ പഞ്ചാബ് തുടര്‍ച്ചയായ ആറാം തോല്‍വി വഴങ്ങി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബെംഗളുരുവിന് മൂന്നാം ഓവറില്‍ തന്നെ 11 പന്തില്‍ ഏഴ് റണ്‍സെടുത്ത ജേക്കബ് ബേഥലിനെ നഷ്ടമായി. ഹര്‍പ്രീത് ബ്രാറിനായിരുന്നു വിക്കറ്റ്. പിന്നാലെ വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും ഒന്നിച്ചു. ഇരുവരും ചേര്‍ന്ന് ടീമിനെ മുന്നോട്ട് കൊണ്ടുപോകവേ പടിക്കല്‍ 25 പന്തില്‍ 45 റണ്‍സുമായി ബ്രാറിന് രണ്ടാം വിക്കറ്റ് സമ്മാനിച്ച് തിരികെ നടന്നു.

വെങ്കടേഷ് അയ്യർ.Photo: IndianPremierLeague/x.com

അതോടെ ക്രീസിലെത്തിയ വെങ്കടേഷ് അയ്യര്‍ വിരാടിനൊപ്പം ചേര്‍ന്ന് തകര്‍ത്ത് കളിച്ചു. ടീം സ്‌കോര്‍ 157 റണ്‍സില്‍ നില്‍ക്കെ യുസ്വേന്ദ്ര ചഹല്‍ വിരാടിനെ പുറത്താക്കി. 37 പന്തില്‍ 58 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അഞ്ചാമനായി ക്രീസിലെത്തിയ ടിം ഡേവിഡിനെ കൂട്ടുപിടിച്ച് വെങ്കടേഷ് ടീം സ്‌കോര്‍ 200 കടത്തി.

ഇന്നിങ്‌സിലെ അവസാന പന്തില്‍ 12 പന്തില്‍ 28 റണ്‍സെടുത്ത ഡേവിഡ് അര്‍ഷ്ദീപ് സിങ്ങിന് മുന്നില്‍ മുട്ടുമടക്കി. വെങ്കടേഷ് 40 പന്തില്‍ 73 റണ്‍സെടുത്ത് പുറത്താവാതെ നിന്നതോടെ ടീം നിശ്ചിത ഓവറില്‍ നാലിന് 222 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങില്‍ പഞ്ചാബിന് തുടക്കം പിഴച്ചു. 19 റണ്‍സ് ചേര്‍ത്തപ്പോഴേക്കും ടീമിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. പ്രിയാന്‍ഷ് ആര്യ (ബ്രോണ്‍സ് ഡക്ക്), പ്രഭ്‌സിമ്രാന്‍ സിങ് (അഞ്ച് പന്തില്‍ രണ്ട്), ശ്രേയസ് അയ്യര്‍ (മൂന്ന് പന്തില്‍ ഒന്ന്) എന്നിവരെ ഭുവനേശ്വര്‍ കുമാറും റാസിഖ് സലാമും തിരികെ അയക്കുകയായിരുന്നു.

നാലാം വിക്കറ്റില്‍ ഒന്നിച്ച കൂപ്പര്‍ കനോലിയും സൂര്യാന്‍ഷ് ഷെഡ്ജെയും ടീമിനെ നയിച്ചെങ്കിലും എട്ടാം ഓവറില്‍ റൊമാരിയോ ഷെപ്പേര്‍ഡ് ഈ കൂട്ടുകെട്ട് പൊളിച്ചു. 22 പന്തില്‍ 37 റണ്‍സെടുത്ത കനോലി മടങ്ങി. ഏറെ വൈകാതെ 22 പന്തില്‍ 35 റണ്‍സെടുത്ത ഷെഡ്ജെ സുയാഷ് ശര്‍മയുടെ പന്തില്‍ പുറത്തായി.

അതോടെ മാര്‍ക്കസ് സ്റ്റോയ്നിസും ശശാങ്ക് സിങ്ങും ഒരുമിച്ച് ടീമിന് പ്രതീക്ഷ നല്‍കി. മികച്ച നിലയില്‍ നില്‍ക്കവേ ജോഷ് ഹെയ്‌സല്‍വുഡ് 25 പന്തില്‍ 37 റണ്‍സ് നേടിയ സ്റ്റോയ്നിസിനെ മടക്കി. പിന്നാലെ അസ്മത്തുള്ള ഒമര്‍സായ് ക്രീസിലെത്തി.

ഇരുവരും ചേര്‍ന്ന് തകര്‍ത്തടിക്കാന്‍ ശ്രമിക്കവേ അവസാന ഓവറില്‍ ശശാങ്ക് 27 പന്തില്‍ 56 റണ്‍സെടുത്ത് റസാഖിന് വിക്കറ്റ് നല്‍കി. അതോടെ ക്രീസിലെത്തിയ ഹര്‍പ്രീത് ബ്രാര്‍ ക്രീസിലെത്തി. ഓവറില്‍ അവസാന പന്തില്‍ ഒമര്‍സായ് (പത്ത് പന്തില്‍ 14) പുറത്തായപ്പോള്‍ ബ്രാര്‍ മൂന്ന് പന്തില്‍ അഞ്ച് റണ്‍സുമായി നിന്നു. അതോടെ ആര്‍.സി.ബി ജയിച്ച് പോയിന്റ് ടേബിളില്‍ ഒന്നാമതെത്തി.

Content Highlight: IPL 2026: PBKS vs RCB: Royal Challengers Bengaluru qualified into play off by defeating PBKS

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more