| Wednesday, 15th April 2026, 6:34 pm

മൂന്നാം തോല്‍വിക്ക് പിന്നാലെ മുംബൈയ്ക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരം പുറത്തേക്കോ?

ഫസീഹ പി.സി.

ഐ.പി.എല്‍ 2026ല്‍ തങ്ങളുടെ അഞ്ചാം മത്സരത്തിന് ഒരുങ്ങുകയാണ് മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. നാളെയാണ് (ഏപ്രില്‍ 16) പഞ്ചാബ് കിങ്‌സിനെതിരെയുള്ള മുംബൈയുടെ അടുത്ത മത്സരം. രണ്ടാം വിജയം ലക്ഷ്യമിടുന്ന ടീമിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

സൂപ്പര്‍ താരവും മുന്‍ നായകനുമായ രോഹിത് ശര്‍മ പഞ്ചാബ് കിങ്‌സിനെതിരെ കളിച്ചേക്കില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

രോഹിത് ശർമ. Photo: IndianPremierLeague/x.com

ഏപ്രില്‍ 12ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തില്‍ ബാറ്റ് ചെയ്യുന്നതിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. മത്സരത്തില്‍ 13 പന്തില്‍ 19 റണ്‍സുമായി ബാറ്റ് ചെയ്യവേ താരം റിട്ടയേര്‍ഡ് ഹാര്‍ട്ടായി മടങ്ങുകയായിരുന്നു. ഹാംസ്ട്രിങ് ഇഞ്ചുറിയാണ് താരത്തിന് വിനായത്.

മത്സരത്തിന് അടുത്ത ദിവസം തന്നെ രോഹിത് സ്‌കാനിങ്ങിന് വിധേയനായിയെന്നും കഴിഞ്ഞ ദിവസം ക്രിക്ബസ് തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, പരിശോധനയില്‍ താരത്തിന്റെ പേശികളില്‍ കീറലുകള്‍ ഉള്ളതായി കണ്ടെത്താനായിട്ടില്ല. അതിനാല്‍ തന്നെ താരത്തിന് കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമാവില്ല.

മുംബൈ ഇന്ത്യൻസ്. Photo: IndianPremierLeague/x.com

എന്നാല്‍, പഞ്ചാബിന് എതിരെ രോഹിത് കളിച്ചേക്കില്ലെന്നത് മുംബൈക്ക് വലിയ തിരിച്ചടിയാണ്. ഈ സീസണില്‍ മുംബൈയുടെ ടോപ് സ്‌കോറര്‍ താരമാണ്. ഇന്ത്യന്‍ ഓപ്പണര്‍ക്ക് നാല് മത്സരങ്ങളില്‍ നിന്ന് ഒരു അര്‍ധ സെഞ്ച്വറിയടക്കം 137 റണ്‍സുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 38 പന്തില്‍ നിന്നും 78 റണ്‍സ് നേടിയതാണ് ഈ സീസണിലെ മികച്ച പ്രകടനം.

മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട മുംബൈയ്ക്ക് രോഹിത്തിനെ നഷ്ടമാകുന്നത് വലിയ തിരിച്ചടിയാണ്. സീസണിലെ ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയോട് മാത്രമാണ് ജയിച്ചത്. പിന്നീട് ദല്‍ഹി ക്യാപിറ്റല്‍സിനോടും രാജസ്ഥാന്‍ റോയല്‍സിനോടും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോടും മുന്‍ ചാമ്പ്യന്മാര്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ ടീം പോയിന്റ് ടേബിളില്‍ ഒമ്പതാം സ്ഥാനത്താണ്.

Content Highlight: IPL 2026: Mumbai Indians opener Rohit Sharma likely to miss clash against Punjab Kings

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more