| Thursday, 23rd April 2026, 12:05 am

'ഹാട്രിക്ക്' ഡക്ക്; മുംബൈക്കും രാജസ്ഥാനുമൊപ്പം നാണക്കേടില്‍ ലഖ്നൗവും

ഫസീഹ പി.സി.

2026ല്‍ ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് രാജസ്ഥാന്‍ റോയല്‍സിനോട് തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ 40 റണ്‍സിനായിരുന്നു ടീമിന്റെ തോല്‍വി. വിജയത്തിനായി ചെറിയ സ്‌കോര്‍ മാത്രമുണ്ടായിരുന്നിട്ടും രാജസ്ഥാന്റെ ബൗളിങ്ങിന് മുന്നില്‍ പന്തിനും സംഘത്തിനും കാലിടറുകയായിരുന്നു.

മത്സരത്തില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗവിന് മൂന്നാം ഓവറില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. ആദ്യം ആയുഷ് ബദോണി റണ്‍ഔട്ടായി മടങ്ങി. പിന്നാലെ തൊട്ടടുത്ത ഓവറുകളില്‍ ക്യാപ്റ്റന്‍ റിഷബ് പന്തും ഏയ്ഡന്‍ മര്‍ക്രമും തിരികെ നടന്നു. ഡക്കായായിരുന്നു മൂവരുടെയും മടക്കം.

ആയുഷ് നേരിട്ട ആദ്യ പന്തില്‍ തന്നെ തിരികെ നടന്നപ്പോള്‍ പന്ത് മൂന്ന് പന്തുകളും മര്‍ക്രം ആറ് പന്തുകളുമാണ് നേരിട്ടത്. മൂവരും ഡക്കായപ്പോള്‍ ലഖ്നൗ ഒരു നാണക്കേടില്‍ കൂടിയാണ് തങ്ങളുടെ പേര് ചേര്‍ത്തത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഇതുവരെ മൂന്ന് തവണ മാത്രമാണ് ഇങ്ങനെ രണ്ട്, മൂന്ന്, നാല് നമ്പറിലെ താരങ്ങള്‍ ഡക്കായി മടങ്ങിയത്. മുംബൈ ഇന്ത്യസാണ് ആദ്യമായി ഈ നാണക്കേടില്‍ പേര് ചേര്‍ത്തത്. 2024ല്‍ രോഹിത് ശര്‍മ, നമന്‍ ധിര്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ പൂജ്യത്തിന് മടങ്ങിയിരുന്നു. അന്നും രാജസ്ഥാന്‍ റോയല്‍സയിരുന്നു എതിരാളികള്‍.

ഈ വര്‍ഷം രാജസ്ഥാന്റെ വൈഭവ് സൂര്യവംശിയും ധ്രുവ് ജുറെലും ലുവാന്‍ ഡ്രെ പ്രെട്ടോറിയസും ഈ നാണക്കേടിന്റെ ഭാഗമായി. ഇപ്പോള്‍ ലഖ്നൗവിന്റെ ആയുഷ് ബദോണി, റിഷബ് പന്ത്, ഏയ്ഡന്‍ മര്‍ക്രം എന്നിവരും ഈ മോശം നേട്ടത്തില്‍ ചേര്‍ത്തു.

ഐ.പി.എല്ലില്‍ രണ്ട്, മൂന്ന്, നാല് നമ്പര്‍ ബാറ്റര്‍മാര്‍ ഡക്കായ സന്ദര്‍ഭങ്ങള്‍

(താരങ്ങള്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)

രോഹിത് ശർമ, നമൻ ധിർ, ഡെവാൾഡ് ബ്രെവിസ് – രാജസ്ഥാൻ റോയൽസ് – 2024

വൈഭവ് സൂര്യവംശി, ധ്രുവ് ജുറെൽ, ലുവാൻ ഡ്രെ പ്രെട്ടോറിയസ് – സൺറൈസേഴ്‌സ് ഹൈദരബാദ് – 2026

ആയുഷ് ബദോണി, റിഷബ് പന്ത്, ഏയ്ഡൻ മർക്രം – രാജസ്ഥാൻ റോയൽസ് – 2026

ലഖ്നൗവിനായി 41 പന്തില്‍ 55 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് മാത്രമാണ് തിളങ്ങിയത്. നിക്കോളാസ് പൂരന്‍ (25 പന്തില്‍ 22), ഹിമ്മത്ത് സിങ് (15 പന്തില്‍ 15) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

രാജസ്ഥനായി ജോഫ്ര ആര്‍ച്ചര്‍ മൂന്ന് വിക്കറ്റുകളും നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റുകളും നേടി. രവീന്ദ്ര ജഡേജ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സെടുത്തിരുന്നു. താരം 29 പന്തില്‍ 43 റണ്‍സെടുത്ത് പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയാണ് ടീമിനെ കരകയറ്റിയത്. 22 റണ്‍സ് വീതം നേടിയ യശസ്വി ജെയ്സ്വാളും ഷിംറോണ്‍ ഹെറ്റ്‌മെയറും മികവ് പുലര്‍ത്തി.

രവീന്ദ്ര ജഡേജ. Photo: IndianPremierLeague/x.com

ലഖ്നൗവിനായി മൊഹ്സിന്‍ ഖാന്‍, പ്രിന്‍സ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

Content Highlight: IPL 2026: LSG number 2, 3 and 4th spot batters got out for duck and it is the third instance in IPL history

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more