| Wednesday, 1st April 2026, 11:08 pm

ഇതാണ് ഇംപാക്ട് പ്ലെയറിന്റെ ഇംപാക്ട്; കൊമ്പന്‍മാരെ അടിച്ചൊതുക്കി ക്യാപ്പിറ്റല്‍സ്, ജയത്തോടെ തുടക്കം

ആദര്‍ശ് എം.കെ.

ഐ.പി.എല്‍ 2026ലെ അഞ്ചാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ വിജയവുമായി ദല്‍ഹി ക്യാപ്പിറ്റല്‍സ്. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാനയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ദല്‍ഹി വിജയിച്ചത്.

ലഖ്‌നൗ ഉയര്‍ത്തിയ 142 റണ്‍സിന്റെ വിജയലക്ഷ്യം ടീം 14 പന്ത് ശേഷിക്കെ മറികടന്നു. ഇംപാക്ട് പ്ലെയറായെത്തിയ സമീര്‍ റിസ്വിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ക്യാപ്പിറ്റല്‍സ് ലക്ഷ്യം മറികടന്നത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗവിന് തുടക്കം പാളിയിരുന്നു. ഒമ്പത് പന്തില്‍ ഏഴ് റണ്‍സ് നേടി നില്‍ക്കവെ ക്യാപ്റ്റന്‍ റിഷബ് പന്ത് നിര്‍ഭാഗ്യകരമായ രീതിയില്‍ റണ്‍ഔട്ടായി. പിന്നാലെയെത്തിയ ഏയ്ഡന്‍ മര്‍ക്രം (എട്ട് പന്തില്‍ 11), ആയുഷ് ബദോണി (മൂന്ന് പന്തില്‍ പൂജ്യം), നിക്കോളാസ് പൂരന്‍ (എട്ട് പന്തില്‍ എട്ട്) എന്നിവരും നിരാശപ്പെടുത്തി.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ മറുവശത്ത് മിച്ചല്‍ മാര്‍ഷ് ചെറുത്തുനിന്നു. 28 പന്തില്‍ 35 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

ആറാം നമ്പറിലിറങ്ങിയ അബ്ദുള്‍ സമദാണ് ലഖ്‌നൗ നിരയിലെ ടോപ്പ് സ്‌കോറര്‍. 25 പന്ത് നേരിട്ട താരം 36 റണ്‍സ് നേടി.

ഒടുവില്‍ 19ാം ഓവറിലെ നാലാം പന്തില്‍ 141ന് ടീം ഓള്‍ ഔട്ടായി.

ക്യാപ്പിറ്റല്‍സിനായി ടി. നടരാജനും ലുങ്കി എന്‍ഗിഡിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

മറുടി ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് ആദ്യ പന്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ കെ.എല്‍. രാഹുലിന്റെ വിക്കറ്റ് നഷ്ടപ്പെട്ടു. മുഹമ്മദ് ഷമിയുടെ പന്തില്‍ മൊഹ്‌സിന്‍ ഖാന് ക്യാച്ച് സമ്മാനിച്ചായിരുന്നു താരത്തിന്റെ മടക്കം.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ നിതീഷ് റാണയ്ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. 17 പന്ത് നേരിട്ട് 15 റണ്‍സുമായി താരം മടങ്ങി.

അഞ്ചാം ഓവറില്‍ ഓപ്പണര്‍ പാതും നിസങ്കയെയും ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെയും പുറത്താക്കി പ്രിന്‍സ് യാദവ് ഇരട്ട പ്രഹരം സമ്മാനിച്ചു. നിസങ്ക അഞ്ച് പന്തില്‍ ഒറ്റ റണ്‍സിന് പുറത്തായപ്പോള്‍ ഗോള്‍ഡന്‍ ഡക്കായാണ് ക്യാപ്റ്റന്റെ മടക്കം.

ഇംപാക്ട് പ്ലെയറായെത്തിയ സമീര്‍ റിസ്വി ട്രിസ്റ്റണ്‍ സ്റ്റബ്‌സിനെ ഒപ്പം കൂട്ടി കൗണ്ടര്‍ അറ്റാക്ക് ആരംഭിച്ചു. അഞ്ചാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ക്യാപ്പിറ്റല്‍ലസിനെ താങ്ങി നിര്‍ത്തിയത്.

ഒുവില്‍ 18 പന്തില്‍ വിജയിക്കാന്‍ മൂന്ന് റണ്‍സ് വേണമെന്നിരിക്കെ സിക്‌സറടിച്ച റിസ്വി ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

റിസ്വി 47 പന്തില്‍ പുറത്താകാതെ 70 റണ്‍സ് നേടി. നാല് സിക്‌സറും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സ്റ്റബ്‌സ് 322 പന്തില്‍ പുറത്താകാതെ 39 റണ്‍സും സ്വന്തമാക്കി.

Content Highlight: IPL 2026: Delhi Capitals defeated Lucknow Super Giants

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more