| Tuesday, 31st March 2026, 2:04 pm

അവന്റെ ബാറ്റിങ് കോഹ്ലിയുടെ ശൈലിയോട് സാമ്യം; രാജസ്ഥാന്‍ താരത്തെ പ്രശംസിച്ച് ചോപ്ര

ഫസീഹ പി.സി.

രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജെയ്സ്വാളിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ച് ക്രിക്കറ്റ് നിരീക്ഷകനായ ആകാശ് ചോപ്ര. ജെയ്സ്വാള്‍ സി.എസ്.കെയ്ക്ക് എതിരായ മത്സരത്തില്‍ വളരെ പക്വതയോടെ കളിച്ചുവെന്നും താരത്തിന്റെ ബാറ്റിങ് വിരാട് കോഹ്ലിയുടെ ശൈലിയുമായി സാമ്യതയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഒരു റണ്‍ ചെയ്സില്‍ പുറത്താകാതെ നില്‍ക്കുന്നവന്‍ യഥാര്‍ത്ഥ സൂപ്പര്‍ സ്റ്റാറെന്നും മത്സരത്തിന്റെ ഗതി മനസിലാക്കി ബാറ്റ് ചെയ്ത ജെയ്സ്വാളിന്റെ മികവ് എടുത്ത് പറയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ചോപ്ര.

ആകാശ് ചോപ്ര. Photo: Manu./x.com

‘സി. എസ്. കെക്കെതിരെ യശസ്വി ജെയ്സ്വാള്‍ വളരെയധികം പക്വത കാണിച്ചു. മറുവശത്തുണ്ടായിരുന്ന താരം തകര്‍ത്തടിച്ചപ്പോള്‍ അവന്‍ ശ്രദ്ധയോടെ കളിച്ചു. അവന്റെ ബാറ്റിങ് വിരാട് കോഹ്ലിയുടെ ശൈലിയോട് സാമ്യതയുണ്ടായിരുന്നു. ടീമിന്റെ വിജയത്തിനായി സ്വന്തം ഈഗോ മാറ്റിവെച്ച് മറ്റ് ബാറ്റര്‍മാരോട് മത്സരിക്കാതെയാണ് കളിച്ചത്.

പുറത്താകാതെ മത്സരം വിജയിപ്പിക്കുകയാണ് ഒരു താരത്തെ സംബന്ധിച്ച് പ്രധാനം. റണ്‍ ചെയ്സുകളില്‍ ഇങ്ങനെ പുറത്താകാതെ നില്‍ക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ സൂപ്പര്‍ സ്റ്റാര്‍. മത്സരത്തിന്റെ ഗതി കൃത്യമായി മനസിലാക്കി കരുതലോടെയാണ് യശസ്വി ചെന്നൈക്കെതിരെ കളിച്ചത്. അവന്റെ ഈ ബാറ്റിങ് മികവ് എടുത്തുപറയേണ്ടതാണ്,’ ചോപ്ര പറഞ്ഞു.

യശസ്വി ജെയ്‌സ്വാൾ. Photo: iplt20.com

2026 ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ  മത്സരത്തില്‍ ചെന്നൈക്കെതിരെ ജെയ്സ്വാള്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഒരുവശത്ത് വൈഭവ് സൂര്യവംശി തകര്‍ത്തടിച്ചപ്പോള്‍ താരം കരുതലോടെയാണ് ബാറ്റ് ചെയ്തത്.

36 പന്തുകള്‍ നേരിട്ട് ജെയ്സ്വാള്‍ 38 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഒരു സിക്സും മൂന്ന് ഫോറുമടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്സ്. 105. 56 സ്‌ട്രൈക്ക് റേറ്റിലായിരുന്നു ഓപ്പണര്‍ ബാറ്റേന്തിയത്.

Content Highlight: IPL 2026: CSK vs RR: Akash Chopra says that he saw glimpses of Virat Kohli in Yashasvi Jaiswal

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more