| Tuesday, 31st March 2026, 12:30 pm

ഡഫി, താക്കൂര്‍, ബര്‍ഗര്‍... ഇവര്‍ ബാറ്റിങ് വെടിക്കെട്ടിനിടയിലെ ബൗളിങ് വിസ്മയം!

ഫസീഹ പി.സി.

ക്രിക്കറ്റ് ഐ.പി.എല്‍ ആവേശത്തിലേക്ക് കടന്നിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ 19ാം എഡിഷന്‍ നിലവില്‍ മൂന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടുണ്ട്. ആരാധകര്‍ക്ക് വിരുന്നൊരുക്കിയാണ് ഈ മൂന്ന് മത്സരങ്ങളും അവസാനിച്ചത്.

ടൂര്‍ണമെന്റില്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ ബാറ്റര്‍മാരുടെ താണ്ഡവമായിരുന്നു. ഇരു മത്സരത്തിലും നാല് ടീമുകളും 200+ സ്‌കോറാണ് അടിച്ചത്. എന്നാല്‍, മൂന്നാം മത്സരത്തിലെത്തിയപ്പോള്‍ സ്ഥിതി മാറി. കഴിഞ്ഞ ദിവസത്തെ മത്സരത്തില്‍ ബൗളര്‍മാരാണ് അരങ്ങ് വാണത്.

ഇതൊക്കെയാണ് സ്ഥിതിയെങ്കിലും ഈ മൂന്ന് മത്സരങ്ങളും തമ്മില്‍ ഒരു സാമ്യതയുണ്ട്. ബൗളര്‍മാരാണ് ഈ മത്സരങ്ങളിലെ കളിയിലെ താരമായതെന്നതാണ് ഇവയെ ബന്ധിപ്പിക്കുന്ന ഘടകം.

Photo: IndianPremierLeague/x.com

2026 സീസണിലെ ആദ്യ മത്സരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലായിരുന്നു. ഇരുടീമിലെയും ബാറ്റര്‍മാര്‍ വെടിക്കെട്ട് ഇന്നിങ്സുമായി കളം നിറഞ്ഞ മത്സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ച് സ്വന്തമാക്കിയത് ആര്‍. സി. ബി ബൗളര്‍ ജേക്കബ് ഡഫിയായിരുന്നു.

പവര്‍ പ്ലേയില്‍ എസ്. ആര്‍. എച്ചിന്റെ ടോപ് ഓര്‍ഡറിനെ തകര്‍ത്ത മികവിനായിരുന്നു ഡഫിക്ക് അവാര്‍ഡ് ലഭിച്ചത്. മത്സരത്തില്‍ നാല് ഓവര്‍ എറിഞ്ഞ സീമര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. വെറും 22 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു അരങ്ങേറ്റത്തിലെ താരത്തിന്റെ പ്രകടനം.

വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഷർ ദുൽ താക്കൂർ.  Photo: IndianPremierLeague/x.com

അടുത്ത മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ഏറ്റുമുട്ടിയപ്പോളും ഒരു ബൗളര്‍ തന്നെയായിരുന്നു കളിയിലെ താരം. ഇത്തവണ മുംബൈ പേസര്‍ ഷര്‍ദുല്‍ താക്കൂറാണ് വിജയശില്പിയായത്. മുംബൈക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ്ങുമായി തുടങ്ങിയ കൊല്‍ക്കത്തയുടെ ടോപ് ഓര്‍ഡറിലെ മൂന്ന് വിക്കറ്റുകളും താരം വീഴ്ത്തിയിരുന്നു. അവസാന ഓവറുകള്‍ കെ.കെ.ആറിന്റെ ബാറ്റിങ് വേഗത കുറയ്ക്കുന്നതില്‍ ഇത് നിര്‍ണായകമായിരുന്നു.

ഈ സീസണിലെ മൂന്നാം മത്സരമായ ചെന്നൈ സൂപ്പര്‍ കിങ്സ് – രാജസ്ഥാന്‍ റോയല്‍സ് പോരാട്ടത്തിലും ഒരു ഫാസ്റ്റ് ബൗളര്‍ തന്നെ വിജയശില്പിയായി. ആര്‍.ആറിന്റെ സൗത്ത് ആഫ്രിക്കന്‍ ബൗളറായ നന്ദ്രേ ബര്‍ഗറാണ് ഇത്തവണ പ്ലെയര്‍ ഓഫ് ദി മാച്ച് നേടിയത്.

സഞ്ജുവിന്റെ വിക്കറ്റ് നേട്ടം നന്ദ്രേ ബർഗർ.Photo: IndianPremierLeague/x.com

മത്സരത്തില്‍ സഞ്ജു സാംസണിനെ വീഴ്ത്തി ബര്‍ഗറാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പിന്നാലെ തന്റെ അടുത്ത ഓവറില്‍ ആയുഷ് മാഹ്‌ത്രെയെയും താരം മടക്കി. ഇതാണ് ചെന്നൈ 127 റണ്‍സില്‍ ഒതുക്കുന്നതില്‍ അടിത്തറ പാകിയത്.

Content Highlight: IPL 2026: Bowlers bagged player of the in all matches so far in IPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more