| Friday, 23rd May 2025, 10:53 pm

വെറും ഒറ്റ ഫോറുകൊണ്ട് സ്‌പെഷ്യല്‍ മൈല്‍സ്റ്റോണും റെക്കോഡും തൂക്കി; ഐ.പി.എല്ലില്‍ കിങ്ങിന്റെ താണ്ഡവം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ബെംഗളൂരുവും ഹൈദരാബാദും തമ്മിലുള്ള മത്സരം ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബോള്‍ ചെയ്യാനാണ് തീരുമാനിച്ചത്. ഇതോടെ ബാറ്റിങ് അവസാനിച്ച ഹൈദരാബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്.

ഹൈദരാബാദിന് വേണ്ടി ഓപ്പണര്‍ ഇഷാന്‍ കിഷനാണ് മിന്നും പ്രകടനം കാഴ്ചവെച്ചത്. ടീമിന് വേണ്ടി 48 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ പുറത്താകാതെ 94 റണ്‍സാണ് താരം നേടിയത്. 195.83 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സാണ് നേടിയത്. വിരാട് കോഹ്‌ലിയുടെ വിക്കറ്റാണ് ടീമിന് നഷ്ടമായത്. 25 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും വിരാടിന് നേടാന്‍ സാധിച്ചിരിക്കുകയാണ്.

ഐ.പി.എല്‍ കരിയറില്‍ 750 ഫോറുകള്‍ എന്ന നാഴികക്കല്ലില്‍ എത്താനാണ് വിരാടിന് സാധിച്ചത്. നേരത്തെ ഈ നേട്ടത്തിലെത്താന്‍ വിരാടിന് വെറും ഒരു ഫോര്‍ മാത്രമാണ് വേണ്ടിയിരുന്നത്. എന്നാല്‍ ഐ.പി.എല്‍ ചരിത്രത്തില്‍ ഈ നാഴികക്കല്ലില്‍ എത്തുന്ന രണ്ടാമത്തെ താരമാകാനും കിങ്ങിന് സാധിച്ചു. ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയ ഏക താരം.

മത്സരത്തില്‍ ഹൈദരാബാദിന്റെ ബാറ്റിങ്ങില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ലുംഗി എങ്കിടി സാള്‍ട്ടിന്റെ കയ്യിലെത്തിച്ചാണ് ബെംഗളൂരുവിന് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്. 17 പന്തില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 34 റണ്‍സിനാണ് താരം പുറത്തായത്. അധികം വൈകാതെ നാലാം ഓവറിലെ രണ്ടാം പന്തില്‍ ഭുവനേശ്വര്‍ കുമാര്‍ ട്രാവിസ് ഹെഡ്ഡിനെയും പറഞ്ഞയച്ചു. 10 പന്തില്‍ മൂന്ന് ഫോര്‍ ഉള്‍പ്പെടെ 17 റണ്‍സാണ് താരം നേടിയത്. ഹെഡ്ഡിനെ റൊമാരിയോ ഷെപ്പേര്‍ഡിന്റെ കയ്യിലെത്തിച്ചാണ് ഭുവി വിക്കറ്റ് നേടിയത്.

ഹൈദരാബാദിന് വേണ്ടി ഹെന്റിച്ച് ക്ലാസന്‍ (24), അനികേത് വര്‍മ (26) എന്നിവര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു. അതേസമയം ഭുവിക്ക് പുറമെ റൊമാരിയോ ഷെപ്പേര്‍ഡ് രണ്ട് വിക്കറ്റുകള്‍ നേടിയപ്പോള്‍ ക്രുണാല്‍ പാണ്ഡ്യ, സുയാഷ് ശര്‍മ, ലുംഗി എങ്കിടി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ പ്ലേയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, ജിതേഷ് ശര്‍മ(ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ലുങ്കി എന്‍ഗിഡി, സുയാഷ് ശര്‍മ

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, ഇഷാന്‍ മലിംഗ

Content Highlight: IPL 2025: Virat Kohli In Great Record Achievement In IPL

We use cookies to give you the best possible experience. Learn more