| Wednesday, 7th May 2025, 10:55 pm

ഇവനെ നേരത്തെ കളത്തിലിറക്കാത്തതില്‍ ചെന്നൈ ദുഖിച്ചിട്ടുണ്ടാകും; ഈഡന്‍ ഗാര്‍ഡന്‍സില്‍ അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് വലിയ തിരിച്ചടിയായിരുന്നു തുടക്കത്തില്‍ ലഭിച്ചത്.
ഓപ്പണര്‍മാരായ ആയുഷ് മാഹ്‌ത്രെ, ഡെവോണ്‍ കോണ്‍വേ എന്നിവരെ പൂജ്യം റണ്‍സിന് കൂടാരം കയറ്റിയാണ് കൊല്‍ക്കത്ത ബൗളിങ് തുടങ്ങിയത്. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചത് മൂന്നാമനായി ഇറങ്ങിയ അരങ്ങേറ്റക്കാരന്‍ ഉര്‍വില്‍ പട്ടേലാണ്.

11 പന്തിയില്‍ നിന്ന് നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 31 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ 10 പന്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടമാണ് ഉര്‍വില്‍ പട്ടേല്‍ സ്വന്തമാക്കിയത്.

ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ 10 പന്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം, റണ്‍സ്, എതിരാളി, വര്‍ഷം

ഉര്‍വില്‍ പട്ടേല്‍ – 31 -കൊല്‍ക്കത്ത – 2025

അഭിഷേക് ശര്‍മ – 30 – ബെംഗളൂരു – 2018

വിപ്രജ് നിഘം – 29 – ലഖ്‌നൗ – 2025

രചിന്‍ രവീന്ദ്ര – 28 – ബെംഗളൂരു – 2024

ഷോണ്‍ പൊള്ളോക്ക് – 27 – ബെംഗളൂരു

ഹര്‍ഷിത് പട്ടേല്‍ ആണ് ഉര്‍വിലിന്റെ വിക്കറ്റ് നേടിയത്. ഓരോ മത്സരങ്ങളില്‍ ശേഷം രവീന്ദ്ര ജഡേജ 19 റണ്‍സിന് വരുണ്‍ ചക്രവര്‍ത്തിയുടെ ഇരയായപ്പോള്‍ കളത്തില്‍ ഇറങ്ങിയ ഡെവാള്‍ഡ് ബ്രവിസ് ആണ് ടീമിനുവേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്. 25 പന്തില്‍ നിന്ന് നാല് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് ആണ് താരം നേടിയത്.

നിലവില്‍ ഇമ്പാക്ട് പ്ലെയര്‍ ശിവം ദുബെയും എം എസ് ധോണിയും ആണ് ഉള്ളത്. 31 പന്തില്‍ 40 റണ്‍സ് ആണ് ടീമിന് വിജയിക്കാന്‍ വേണ്ടത്.

അതേസമയം ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഓപ്പണര്‍ റഹ്മാനുള്ള ഗര്‍ബാസിനെ 11 റണ്‍സിന് പറഞ്ഞയച്ചാണ് ചെന്നൈ തുടങ്ങിയത്. അന്‍ഷുല്‍ കാംബോജാണ് താരത്തെ പുറത്താക്കിയത്. കൂറ്റന്‍ അടിക്ക് പേരുകേട്ട സുനില്‍ നരെയ്‌നെ നൂര്‍ അഹമ്മദും പുറത്താക്കി. 17 പന്തില്‍ ഒരു സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 26 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. ശേഷം ഇറങ്ങിയ അംഗ്കൃഷ് രഘുവംശിയെ ഒരു റണ്‍സിന് പറഞ്ഞയച്ച് നൂറ് അഹമ്മദ് വീണ്ടും തിളങ്ങി. അംഗ്കൃഷിന്റെയും നരെയ്‌ന്റേയും വിക്കറ്റ് ക്യാപ്റ്റന്‍ ധോണിയുടെ കയ്യിലാണ് എത്തിയത്.

മത്സരത്തില്‍ മൂന്നാമനായി ഇറങ്ങിയ ക്യാപ്റ്റന്‍ അജിന്‍ക്യാ രഹാനയായിരുന്നു ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. എന്നാല്‍ 33 പന്തില്‍ നിന്ന് രണ്ട് സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 48 റണ്‍സ് നേടി ക്യാപ്റ്റനും പുറത്തായി. ആര്‍ അശ്വിന്‍ ആണ് രഹാനെയെ പറഞ്ഞയച്ചത്.

പിന്നീട് മധ്യനിരയില്‍ നിന്ന് മനീഷ് പാണ്ഡെയും ആന്ദ്രെ റസലുമാണ് കൊല്‍ക്കത്തക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത്. മനീഷ് 28 പന്തില്‍ നിന്ന് ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 36 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ റസല്‍ 21 പന്തില്‍ നിന്ന് മൂന്ന് സിക്‌സും നാലു ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി. നൂര്‍ അഹമ്മദിനാണ് താരത്തിന്റെ വിക്കറ്റ്. മറ്റാര്‍ക്കും ടീമിന് വേണ്ടി മികച്ച സ്‌കോര്‍ നേടാന്‍ സാധിച്ചില്ല.

Content Highlight: IPL 2025: Urvil Patel In Great Record Achievement In IPL Debut

We use cookies to give you the best possible experience. Learn more