| Tuesday, 20th May 2025, 10:41 pm

എന്നാല്‍ പിന്നെ ഞാന്‍ നോക്കി നില്‍ക്കണോ! ധോണി സ്വന്തമാക്കിയ ചരിത്രനേട്ടം ധോണിയെ സാക്ഷിയാക്കി അതേ മത്സരത്തില്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ 62ാം മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ കിങ്‌സ് ആയുഷ് മാഹ്‌ത്രെ, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ കരുത്തില്‍ 187 റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ വിജയം മാത്രം ലക്ഷ്യം വെച്ച്, തിരക്കേതുമില്ലാതെ ബാറ്റിങ് തുടരുകയാണ്.

മത്സരത്തില്‍ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ടി-20 ഫോര്‍മാറ്റില്‍ 350 സിക്‌സറെന്ന ചരിത്ര റെക്കോഡാണ് സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടത്. മത്സരത്തില്‍ രണ്ടാം സിക്‌സര്‍ പറത്തിയതിന് പിന്നാലെ സഞ്ജു ഈ എലീറ്റ് ലിസ്റ്റില്‍ ഇടം നേടി.

ഇതോടെ ഈ നേട്ടം സ്വന്തമാക്കുന്ന 35ാം താരമെന്ന നേട്ടവും അഞ്ചാമത് ഇന്ത്യന്‍ താരമെന്ന നേട്ടവും സഞ്ജുവിന്റെ  പേരില്‍ കുറിക്കപ്പെട്ടു.

ചെന്നൈയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് 348 സിക്‌സറുകളായിരുന്നു സഞ്ജുവിന്റെ പേരിലുണ്ടായിരുന്നത്. പത്താം ഓവറിലെ ആദ്യ പന്തില്‍ ആര്‍. അശ്വിനെതിരെ ഇന്നിങ്‌സിലെ രണ്ടാം സിക്‌സറും പറത്തിയാണ് സഞ്ജു റെക്കോഡിലേക്ക് നടന്നുകയറിയത്.

ഇതേ മത്സരത്തില്‍ എം.എസ്. ധോണിയും ഈ റെക്കോഡ് സ്വന്തമാക്കിയിരുന്നു. ഈ റെക്കോഡിലെത്താന്‍ കേവലം ഒരു സിക്‌സര്‍ മാത്രമായിരുന്നു ധോണിക്ക് വേണ്ടിയിരുന്നത്. റിയാന്‍ പരാഗിനെ സിക്‌സറിന് പറത്തിയാണ് ധോണിയും കരിയര്‍ തിരുത്തിക്കുറിച്ചത്.

ഇതോടെ 350 ടി-20 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് ധോണി സ്വന്തമാക്കി. ടി-20യില്‍ 350 സിക്‌സറടിക്കുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എന്ന റെക്കോഡ് സ്വന്തമാക്കാന്‍ സാധിച്ചില്ലെങ്കിലും വേഗത്തില്‍ ഈ റെക്കോഡ് സ്വന്തമാക്കുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് രാജസ്ഥാന്‍ നായകന്‍ സ്വന്തമാക്കി.

ടി-20 ഫോര്‍മാറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാര്‍

(താരം – ഇന്നിങ്‌സ് – സിക്‌സര്‍ എന്നീ ക്രമത്തില്‍)

സഞ്ജു സാംസണ്‍ – 291 – 350

എം.എസ്. ധോണി – 355* – 350*

കെ.എല്‍. രാഹുല്‍ – 224 – 331

ടി-20യില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഇന്ത്യന്‍ താരങ്ങള്‍

(താരം – ഇന്നിങ്സ് – സിക്സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 446 – 542

വിരാട് കോഹ്‌ലി – 393 – 434

സൂര്യകുമാര്‍ യാദവ് – 297 – 368

സഞ്ജു സാംസണ്‍ – 291 – 350

എം.എസ്. ധോണി – 355 – 350*

കെ.എല്‍. രാഹുല്‍ – 224 – 331

സുരേഷ് റെയ്ന – – 319 – 325

അതേസമയം, മത്സരം 12 ഓവര്‍ പിന്നിടുമ്പോള്‍ 121/1 എന്ന നിലയിലാണ് രാജസ്ഥാന്‍. 28 പന്തില്‍ 53 റണ്‍സുമായി വൈഭവ് സൂര്യവംശിയും 26 പന്തില്‍ 31 റണ്‍സുമായി സഞ്ജു സാംസണുമാണ് ക്രീസില്‍.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വാനിന്ദു ഹസരങ്ക, ക്വേന മഫാക്ക, യുദ്ധ്‌വീര്‍ സിങ്, തുഷാര്‍ ദേശ്പാണ്ഡേ, ആകാശ് മധ്വാള്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലെയിങ് ഇലവന്‍

ആയുഷ് മാഹ്‌ത്രെ, ഡെവോണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എം.എസ്. ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, ഖലീല്‍ അഹമ്മദ്.

Content Highlight: IPL 2025: RR vs CSK: Sanju Samson completed 350 T20 sixes

We use cookies to give you the best possible experience. Learn more