ഐ.പി.എല്ലില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്ത് ആദ്യ ഫൈനലിസ്റ്റുകളായി റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു. പഞ്ചാബിന്റെ തട്ടകത്തില്‍ നടന്ന ആദ്യ ക്വാളിഫയറില്‍ ഹോം ടീമിനെ പരാജയപ്പെടുത്തിയാണ് ബെംഗളൂരു നാലാം ഫൈനലിന് എന്‍ട്രി നേടിയത്.
പഞ്ചാബ് ഉയര്‍ത്തിയ 102 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ആര്‍.സി.ബി മറികടക്കുകയായിരുന്നു. ഫില്‍ സാള്‍ട്ടിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് റോയല്‍ ചലഞ്ചേഴ്സ് ഫൈനലിനുള്ള ടിക്കറ്റെടുത്തത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് തുടക്കം പാളിയിരുന്നു. പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ടീമിന് നാല് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സുയാഷ് ശര്‍മയും ജോഷ് ഹേസല്‍വുഡും ചേര്‍ന്ന് പഞ്ചാബിന്റെ നടുവൊടിക്കുകയായിരുന്നു. ബെംഗളൂരു ബൗളര്‍മാരുടെ ആക്രമണത്തില്‍ 14.1 ഓവറില്‍ 101 റണ്‍സിന് പഞ്ചാബിന്റെ ഇന്നിങ്സ് അവസാനിക്കുകയായിരുന്നു.
മറുപടി ബാറ്റിങ്ങില്‍ ബെംഗളൂരു രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പത്ത് ഓവറിലാണ് റോയല്‍ ചലഞ്ചേഴ്സ് 106 റണ്‍സെടുത്ത് വിജയവും ഫൈനല്‍ പെര്‍ത്തും നേടിയത്. 60 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ടീം വിജയിച്ച് കന്നി കിരീടത്തോട് ഒരു പടി കൂടി അടുത്തത്.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡും പ്ലേ ബോള്‍ഡ് ആര്‍മി സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തിൽ പ്ലേ ഓഫില്‍ ഏറ്റവും വേഗതയേറിയ റണ്‍ ചെയ്സ് എന്ന നേട്ടമാണ് ബെംഗളൂരു നേടിയത്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സൃഷ്ടിച്ച റെക്കോഡിനെയാണ് രജതിന്റെ സംഘം പിന്നിലാക്കിയത്.
(ടീം – പന്ത് – എതിരാളി – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു – 60 – പഞ്ചാബ് കിങ്സ് – മുല്ലാന്‍പുര്‍ – 2025
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 57 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – ചെന്നൈ – 2024
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – 38 – സണ്‍റൈസേഴ്സ് ഹൈദരാബാദ് – അഹമ്മദാബാദ് – 2024
മുംബൈ ഇന്ത്യന്‍സ് – 33 – കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് – ബെംഗളൂരു – 2017
ചെന്നൈ സൂപ്പര്‍ കിങ്സ് – 31 – പഞ്ചാബ് കിങ്സ് – മുംബൈ – 2008
കൂടാതെ, മറ്റൊരു അപൂര്‍വ നേട്ടവും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു സ്വന്തമാക്കി. പ്ലേ ഓഫില്‍ എതിരാളികളുടെ എല്ലാ താരങ്ങളെയും 15 ഓവറില്‍ പുറത്താക്കുന്ന ആദ്യ ടീം എന്ന നേട്ടമാണ് ബെംഗളൂരു സ്വന്തമാക്കിയത്. സുയാഷ് ശര്‍മയും ജോഷ് ഹേസല്‍വുഡും മൂന്ന് വിക്കറ്റും യാഷ് ദയാല്‍ രണ്ടും ഭുവനേശ്വര്‍ കുമാര്‍, റൊമാരിയോ ഷെഫേര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും നേടിയാണ് ടീമിനെ ഈ സൂപ്പര്‍ നേട്ടത്തിലെത്തിച്ചത്.
ബാറ്റിങ്ങില്‍ ഫില്‍ സാള്‍ട്ട് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 27 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും അടക്കം 56 റണ്‍സ് നേടിയാണ് താരം ടീമിന്റെ പോരാട്ടം നയിച്ചത്. ടീമിനായി മായങ്ക് അഗര്‍വാള്‍ (13 പന്തില്‍ 19), രജത് പടിദാര്‍ (8 പന്തില്‍ 15*), വിരാട് കോഹ്ലി (12 പന്തില്‍ 12) എന്നിവരും സ്‌കോര്‍ ബോര്‍ഡിലേക്ക് സംഭാവന ചെയ്തു.
Content Highlight: IPL 2025: RCB vs PBKS: Royal Challengers Bengaluru registered fastest run chase in IPL history