| Wednesday, 4th June 2025, 9:55 pm

റെക്കോഡില്‍ രോഹിത്തിനൊപ്പം; ഐ.പി.എല്‍ ചരിത്രത്തില്‍ തന്റെ പേരും എഴുതി ചേര്‍ത്ത് ബെംഗളൂരിന്റെ കില്ലാടി

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരു കിരീടമുയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ഇതോടെ ഐ.പി.എല്‍ ചരിത്രത്തിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലാണ് ബെംഗളൂരു ക്യാപറ്റന്‍ രജത് പാടിദാര്‍ തന്റെ പേര് എഴുതി ചേര്‍ത്തത്. ക്യാപ്റ്റനായി ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ച് ഐ.പി.എല്‍ കിരീടം സ്വന്തമാക്കുന്ന താരമാകാനാണ് പാടിദാറിന് സാധിച്ചത്. ഈ റെക്കോഡ് ലിസ്റ്റില്‍ രോഹിത് ശര്‍മയ്ക്ക് ഒപ്പമാണ് താരം എത്തിയത്.

ക്യാപ്റ്റനായി ഏറ്റവും കുറവ് മത്സരങ്ങള്‍ കളിച്ച് ഐ.പി.എല്‍ കിരീടം സ്വന്തമാക്കുന്ന താരം, മത്സരം എന്ന ക്രമത്തില്‍

രോഹിത് ശര്‍മ – 13

രജത് പാടിദാര്‍ – 13

ഷെയ്ന്‍ വോണ്‍ – 15

ഹര്‍ദിക് പാണ്ഡ്യ – 15

ബെംഗളൂരുവിന് വേണ്ടി ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് കോഹ്‌ലി നേടിയത്. രജത് 16 പന്തില്‍ 26 റണ്‍സ് നേടിയിരുന്നു. സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 312 റണ്‍സും ക്യാപ്റ്റന്‍ സ്വന്തമാക്കി.

ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ബൗളിങ്ങില്‍ താരം തന്റെ റോള്‍ ഭംഗിയായി ചെയ്തു. നാലോവര്‍ പന്തെറിഞ്ഞ താരം വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 4.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

Content Highlight: IPL 2025: Rajat Patidar In Great Record Achievement In IPL history

We use cookies to give you the best possible experience. Learn more