| Wednesday, 9th April 2025, 8:21 am

എന്റമ്മോ...ഇവന്‍ റെക്കോഡിടുന്നത്‌ നിര്‍ത്തിയില്ലേ; ചെന്നൈയെ ചാരമാക്കിയവന് വീണ്ടും നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ പഞ്ചാബ് കിങ്‌സ് തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മഹാരാജ യാദവേദ്രാ സിങ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 18 റണ്‍സിനാണ് പഞ്ചാബ് വിജയിച്ചു കയറിയത്. മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സാണ് പഞ്ചാബ് നേടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈക്ക് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ചെന്നൈ വഴങ്ങിയത്.

ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ കരകയറ്റിയത് 24കാരനായ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയാണ്. 42 പന്തില്‍ നിന്ന് ഒമ്പത് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഐ.പി.എല്‍ കരിയറിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയതിനൊപ്പം ഒട്ടനവധി റെക്കോഡുകളും താരം സ്വന്തമാക്കിയിരുന്നു.

നേരിട്ട 39ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെ ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ താരമാകാനും ഐ.പി.എല്ലില്‍ വേഗതയേറിയ സെഞ്ച്വറി നേടുന്ന ആദ്യത്തെ അണ്‍ ക്യാപ്ഡ് ഇന്ത്യന്‍ താരമാകാനും, ഐ.പി.എല്ലില്‍ ചെന്നൈക്കെതിരെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടുന്ന താരമാകാനും പ്രിയാന്‍ഷിന് സാധിച്ചു.

എന്നാല്‍ ഇതിനെല്ലാം പുറമെ മറ്റൊരു തകര്‍പ്പന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരമെന്ന നിലയില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് പ്രിയാന്‍ഷിന് സാധിച്ചത്‌. ഈ ലിസ്റ്റില്‍ ഇന്ത്യയുടെ ഇര്‍ഫാന്‍ പത്താനാണ് മുന്നിലുള്ളത്. 37 പന്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.

ഐ.പി.എല്ലില്‍ ഒരു ഇന്ത്യന്‍ താരമെന്ന നിലയില്‍ ഏറ്റവും വേഗതയേറിയ സെഞ്ച്വറി നേടുന്ന താരങ്ങള്‍, പന്ത്, എതിരാളി, വര്‍ഷം

ഇര്‍ഫാന്‍ പത്താന്‍ – 37 പന്ത് – മുംബൈ – 2010

പ്രിയാന്‍ഷ് ആര്യ – 39 പന്ത് – ചെന്നൈ – 2025*

മായങ്ക് അഗര്‍വാള്‍ – 45 പന്ത് – രാജസ്ഥാന്‍ – 2020

ഇഷാന്‍ കിഷന്‍ – 45 പന്ത് – രാജസ്ഥാന്‍ റോയല്‍സ് – 2025

നൂര്‍ അഹമ്മദിന്റെ പന്തിലാണ് പ്രിയാന്‍ഷ് പുറത്തായത്. ശേഷം ശശാങ്ക് സിങ് 36 പന്തില്‍ മൂന്ന് സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു. അവസാന ഘട്ടത്തില്‍ മാര്‍ക്കോ യാന്‍സന്‍ 19 പന്തില്‍ നിന്ന് 34 റണ്‍സും നേടി. ചെന്നൈക്ക് വേണ്ടി ഖലീല്‍ അഹമ്മദ്, ആര്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും മുകേഷ് ചൗധരി, നൂര്‍ അഹമ്മദ് എന്നിവര്‍ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.

Content Highlight: IPL 2025: Priyansh Arya Achieve Great Record In IPL

We use cookies to give you the best possible experience. Learn more