| Thursday, 10th April 2025, 9:28 am

നേടിയ ഒറ്റവിക്കറ്റില്‍ ഒന്നാമനായി; തകര്‍പ്പന്‍ റെക്കോഡ് തൂക്കി മിന്നല്‍ സിറാജ്

സ്പോര്‍ട്സ് ഡെസ്‌ക്

രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 58 റണ്‍സിന്റെ വിജയമാണ് ഗുജറാത്ത് സ്വന്തമാക്കിയത്. ടൈറ്റന്‍സ് ഉയര്‍ത്തിയ 218 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ 19.2 ഓവറില്‍ 159ന് പുറത്തായി.

തകര്‍പ്പന്‍ വിജയം സ്വന്തമാക്കി സീസണിലെ അഞ്ച് മത്സരങ്ങളില്‍ നാല് വിജയവുമായി ഗുജറാത്ത് പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. അതേസമയം രാജസ്ഥാന്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് മൂന്ന് തോല്‍വിയും രണ്ട് വിജയവുമായി പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്താണ്.

മത്സരത്തില്‍ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ രാജസ്ഥാന്‍ സ്റ്റാര്‍ ബാറ്റര്‍ നിതീഷ് റാണയെ പുറത്താക്കിയാണ് ഗുജറാത്ത് പേസര്‍ മുഹമ്മദ് സിറാജ് വിക്കറ്റ് നേടിയത്. ഇംപാക്ട് പ്ലെയര്‍ കുല്‍വന്ത് ഖെജ്‌റോളിയയുടെ കയ്യിലെത്തിയാണ് റാണ പുറത്തായത്.

മത്സരത്തില്‍ പവര്‍പ്ലേയില്‍ നേടിയ ഒരു വിക്കറ്റുകൊണ്ട് തകര്‍പ്പന്‍ നേട്ടമാണ് സിറാജ് സ്വന്തമാക്കിയത്. 2025 ഐ.പി.എല്‍ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമാകാനാണ് സിറാജിന് സാധിച്ചത്.

2025 ഐ.പി.എല്‍ സീസണില്‍ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം, വിക്കറ്റ് (ഇന്നിങ്‌സ്)

മുഹമ്മദ് സിറാജ് – 7 (5)

ഖലീല്‍ അഹമ്മദ് -6 (5)

ഷര്‍ദുല്‍ താക്കൂര്‍ – 5 (5)

മിച്ചല്‍ സ്റ്റാര്‍ക്ക് – 4 (3)

ജോഷ് ഹേസല്‍വുഡ് – 4 (4)

മുഹമ്മദ് ഷമി – 4 (5)

സിറാജിന് പുറമെ ഗുജറാത്തിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ചത് പ്രസീദ് കൃഷ്ണയാണ്. 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. സായി കിഷോര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി. അര്‍ഷാദ് ഖാനും ഖെജ്‌റോളിയയും ഓരോ വിക്കറ്റ് നേടിയിരുന്നു.

യുവ താരം സായ് സുദര്‍ശന്റെ കരുത്തിലാണ് ഗുജറാത്തിന്റെ വിജയം. 53 പന്തില്‍ നിന്ന് എട്ട് ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 82 റണ്‍സാണ് താരം അടിച്ചെടുത്തത്. രാജസ്ഥാന് വേണ്ടി 32 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സ് നേടി ഹെറ്റ്‌മെയര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Content Highlight: IPL 2025: Mohammad Siraj In Great Record Achievement In Power Play

We use cookies to give you the best possible experience. Learn more