| Tuesday, 6th May 2025, 9:42 pm

അഭിമാനത്തോടെ പടിയിറങ്ങൂ ഇതിഹാസമേ... പരാജയപ്പെട്ടത് നിങ്ങളുടെ തന്നെ പിന്‍തലമുറയോടാണ്, ചരിത്രം കുറിച്ച് സൂര്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ 56ാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 156 റണ്‍സിന്റെ വിജയലക്ഷ്യവുമായി മുംബൈ ഇന്ത്യന്‍സ്. തങ്ങളുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ വില്‍ ജാക്‌സിന്റെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈ പൊരുതാവുന്ന സ്‌കോറിലെത്തിയത്.

മത്സരത്തില്‍ സൂര്യകുമാര്‍ യാദവ് 24 പന്തില്‍ 35 റണ്‍സ് നേടിയിരുന്നു. അഞ്ച് ഫോറുകളടക്കം 145.83 സ്‌ട്രൈക്ക് റേറ്റിലാണ് താരം സ്‌കോര്‍ ചെയ്തത്.

ടൈറ്റന്‍സിനെതിരായ പ്രകടനത്തിന് പിന്നാലെ 500 റണ്‍സ് മാര്‍ക്ക് പിന്നിടാനും ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാനും സൂര്യയക്ക് സാധിച്ചിരുന്നു. 12 ഇന്നിങ്‌സില്‍ നിന്നും നിലവില്‍ 510 റണ്‍സാണ് സൂര്യകുമാറിന്റെ പേരിലുള്ളത്.

ഇതിനൊപ്പം തന്നെ മറ്റൊരു നേട്ടവും സ്‌കൈ സ്വന്തമാക്കി. മുംബൈ ഇന്ത്യന്‍സിനായി ഏറ്റവുമധികം സീസണുകളില്‍ 500 റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലാണ് സൂര്യയെത്തിയത്. മൂന്ന് സീസണുകളിലാണ് താരം മുംബൈ ഇന്ത്യന്‍സിനായി 500 റണ്‍സ് മാര്‍ക് പിന്നിട്ടത്.

രണ്ട് തവണ വീതം ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും ക്വിന്റണ്‍ ഡി കോക്കിന്റെയും റെക്കോഡാണ് സൂര്യ മറികടന്നത്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിനായി 500 റണ്‍സ് നേടിയ താരങ്ങള്‍

(താരം – എത്ര തവണ – സീസണ്‍ എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – മൂന്ന് തവണ – 2018, 2022, 2025*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – രണ്ട് വണ – 2010, 2011

ക്വിന്റണ്‍ ഡി കോക്ക് – രണ്ട് തവണ – 2019, 2020

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഒരു സീസണില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കിയ താരങ്ങള്‍

(സീസണ്‍ – താരം/ താരങ്ങള്‍)

2008 – സനത് ജയസൂര്യ

2009 –

2010 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2011 – സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

2012 –

2013 – രോഹിത് ശര്‍മ, ദിനേഷ് കാര്‍ത്തിക്

2014 –

2015 – ലെന്‍ഡില്‍ സിമ്മണ്‍സ്

2016 –

2017 –

2018 – സൂര്യകുമാര്‍ യാദവ്

2019 – ക്വിന്റണ്‍ ഡി കോക്ക്

2020 – ക്വിന്റണ്‍ ഡി കോക്ക്, ഇഷാന്‍ കിഷന്‍

2021 –

2022 –

2023 – സൂര്യകുമാര്‍ യാദവ്

2024 –

2025 – സൂര്യകുമാര്‍ യാദവ്

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് തൊട്ടതെല്ലാം പിഴച്ചിരുന്നു. മൂന്ന് താരങ്ങളൊഴികെ കളത്തിലിങ്ങിയ ഒറ്റ മുംബൈ ഇന്ത്യന്‍സ് ബാറ്റര്‍ക്ക് പോലും ഇരട്ടയക്കം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.

വില്‍ ജാക്‌സ് (35 പന്തില്‍ 53), കോര്‍ബിന്‍ ബോഷ് (22 പന്തില്‍ 27) എന്നിവരാണ് സൂര്യകുമാറിന് പുറമെ രണ്ടക്കം കണ്ട താരങ്ങള്‍

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155ലെത്തി.

ടൈറ്റന്‍സിനായി പന്തെറിഞ്ഞ എല്ലാവരും തന്നെ വിക്കറ്റ് വീഴ്ത്തി. രവിശ്രീനിവാസന്‍ സായ് കിഷോര്‍ രണ്ട് മുംബൈ താരങ്ങളെ മടക്കിയപ്പോള്‍ ജെറാള്‍ഡ് കോട്‌സിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

മുംബൈ ഇന്ത്യന്‍സ് പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ, റിയാന്‍ റിക്കല്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്‌സ്, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമന്‍ ധിര്‍, കോര്‍ബിന്‍ ബോഷ്, ദീപക് ചഹര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അര്‍ഷദ് ഖാന്‍, സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സിയ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Content Highlight: IPL 2025: MI vs GT: Suryakumar Yadav completes 500 runs

We use cookies to give you the best possible experience. Learn more