| Thursday, 22nd May 2025, 7:57 am

മോശം റെക്കോഡിന്റെ തലപ്പത്ത് രോഹിത്തിന്റെ താണ്ഡവം; ഐ.പി.എല്‍ ചരിത്രത്തില്‍ ഒരുത്തനും ആഗ്രഹിക്കാത്ത നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

2025 ഐ.പി.എല്ലില്‍ പ്ലേ ഓഫിലേക്ക് കുതിച്ച് മുംബൈ ഇന്ത്യന്‍സ്. സ്വന്തം തട്ടകമായ വാഖംഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 59 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് മുംബൈ സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഉയര്‍ത്തിയ 181 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 121 റണ്‍സിന് ഓള്‍ ഔട്ട് ആയിരിക്കുകയാണ്. സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി കരുത്തിലാണ് മുംബൈയുടെ വിജയം.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് ആദ്യം നഷ്ടപ്പെട്ടത് രോഹിത് ശര്‍മയെയാണ്. രണ്ടാം ഓവറിനെത്തിയ മുസ്തഫിസൂര്‍ റഹ്‌മാന്റെ രണ്ടാം പന്തില്‍ അഭിഷേക് പോരലിന് ക്യാച്ച് നല്‍കിയാണ് രോഹിത് കൂടാരത്തിലേക്ക് മടങ്ങിയത്. ഒരു ഫോര്‍ അടക്കം അഞ്ച് പന്തുകളില്‍ നിന്ന് അഞ്ച് റണ്‍സാണ് താരം നേടിയത്.

എന്നാല്‍ ഈ പുറത്താകലില്‍ ഒരു അനാവശ്യ റെക്കോഡ് നേട്ടത്തില്‍ കുതിക്കുകയാണ് രോഹിത്. ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും അധികം സിംഗിള്‍ ഡിജിറ്റില്‍ പുറത്താകുന്ന താരമെന്ന മോശം റെക്കോഡിലാണ് രോഹിത് തന്റെ പേര് വീണ്ടും വീണ്ടും എഴുതിച്ചേര്‍ക്കുന്നത്.

ഐ.പി.എല്‍ ചരിത്രത്തില്‍ ഏറ്റവും അധികം സിംഗിള്‍ ഡിജിറ്റില്‍ പുറത്താകുന്ന താം, എണ്ണം എന്ന ക്രമത്തില്‍

രോഹിത് ശര്‍മ – 82

ദിനേശ് കാര്‍ത്തിക് – 72

വിരാട് കോഹ്‌ലി – 59

റോബിന്‍ ഉത്തപ്പ – 57

ശിഖര്‍ ധവാന്‍ – 56

മത്സരത്തില്‍ മുംബൈക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് സൂര്യയായിരുന്നു. നാലാമനായി ഇറങ്ങി 43 പന്തില്‍ നിന്ന് നാല് സിക്‌സും ഏഴ് ഫോറും ഉള്‍പ്പെടെ 73 റണ്‍സ് നേടി പുറത്താകാതെയാണ് താരം മിന്നിച്ചത്. ഓപ്പണര്‍ റിയാന്‍ റിക്കെല്‍ട്ടണ്‍ 25 റണ്‍സും തിലക് വര്‍മ 27 റണ്‍സും നേടി ടീമിനെ സഹായിച്ചപ്പോള്‍ മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല.

ക്യാപ്പിറ്റല്‍സിനായി മുകേഷ് കുമാര്‍ രണ്ട് വിക്കറ്റും കുല്‍ദീപ് യാദവ്, മുസ്തഫിസുര്‍ റഹ്‌മാന്‍, ദുഷ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി. മറുപടി ബാറ്റിങ്ങില്‍ ദല്‍ഹിക്ക് വേണ്ടി സ്‌കോര്‍ ഉയര്‍ത്തിയത് സമീര്‍ റിസ്‌വിയാണ്. 35 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 39 റണ്‍സാണ് താരം നേടിയത്.

മുംബൈ ബൗളിങ്ങില്‍ മിച്ചല്‍ സാന്റ്‌നര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ നേടിയപ്പോള്‍ ട്രെന്റ് ബോള്‍ട്ട്, ദീപക് ചഹര്‍,കരണ്‍ ശര്‍മ, വില്‍ ജാക്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: IPL 2025: MI VS DC: Rohit Sharma In Unwanted Record Achievement In IPL History

Latest Stories

We use cookies to give you the best possible experience. Learn more