| Wednesday, 23rd April 2025, 5:43 pm

പൂജ്യത്തിന് പുറത്തായ പന്തിനെയും തന്നെ അപമാനിച്ച് വിട്ട ഗോയങ്കയെയും സാക്ഷിയാക്കി പിടിച്ചെടുത്തത് റിഷബ് പന്തിന്റ റെക്കോഡ്; ക്ലാസിക് രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ദല്‍ഹി ക്യാപ്പിറ്റല്‍സ് – ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തില്‍ വിജയം സ്വന്തമാക്കി ദല്‍ഹി തങ്ങളുടെ കുതിപ്പ് തുടരുകയാണ്. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം ഗ്രൗണ്ടായ എകാനയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ക്യാപ്പിറ്റല്‍സ് സ്വന്തമാക്കിയത്.

ലഖ്‌നൗ ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം ദല്‍ഹി 13 പന്ത് ബാക്കി നില്‍ക്കവെ മറികടക്കുകയായിരുന്നു. മുകേഷ് കുമാറിന്റെ ഫോര്‍ഫറും കെ.എല്‍. രാഹുല്‍, അഭിഷേക് പോരല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വരികളുമാണ് ക്യാപ്പിറ്റല്‍സിന് വിജയം സമ്മാനിച്ചത്.

ലഖ്‌നൗ നായകന്‍ റിഷബ് പന്ത് സില്‍വര്‍ ഡക്കായി പുറത്തായ മത്സരത്തില്‍ മുന്‍ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെ.എല്‍. രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 24 പന്തില്‍ പുറത്താകാതെ 57 റണ്‍സാണ് താരം നേടിയത്. ക്യാപ്പിറ്റല്‍സിന്റെ ടോപ് സ്‌കോററും രാഹുല്‍ തന്നെയായിരുന്നു.

രാഹുലിനെ സംബന്ധിച്ച് ഇത് കേവലം വിജയം മാത്രമായിരുന്നില്ല, മറിച്ച് പ്രതികാരം കൂടിയായിരുന്നു. കഴിഞ്ഞ സീസണില്‍ ടീം ഉടമ സഞ്ജീവ് ഗോയങ്കയുമായുണ്ടായ പൊരുത്തക്കേടുകള്‍ക്ക് പിന്നാലെ ടീം വിട്ട രാഹുല്‍ എകാനയിലേക്ക് മടങ്ങിയെത്തി ലഖ്‌നൗവിന്റെ പെട്ടിയിലെ ആണിയുമടിച്ചാണ് മടങ്ങിയത്.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രാഹുലിന്റെ പേരില്‍ കുറിക്കപ്പെട്ടു. ഐ.പി.എല്ലില്‍ ഏറ്റവുമധികം ടോപ് സ്‌കോററാകുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ ഒന്നാമതെത്തിയാണ് രാഹുല്‍ ചരിത്രമെഴുതിയത്.

സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷബ് പന്തിനെയും മുന്‍ താരം റോബിന്‍ ഉത്തപ്പയെയും മറികടന്നുകൊണ്ടായിരുന്നു രാഹുലിന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്.

ഐ.പി.എല്ലില്‍ ഏറ്റവുമധികം ടോപ് സ്‌കോറുകള്‍ നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍

(താരം – എത്ര മത്സരത്തില്‍ ടീമിന്റെ ടോപ് സ്‌കോററായി എന്നീ ക്രമത്തില്‍)

കെ.എല്‍. രാഹുല്‍ – 27*

റിഷബ് പന്ത് – 26

റോബിന്‍ ഉത്തപ്പ – 26

ദിനേഷ് കാര്‍ത്തിക് – 24

എം.എസ്. ധോണി – 23

സഞ്ജു സാംസണ്‍ – 22

അതേസമയം, സീസണില്‍ ലഖ്‌നൗവിനെതിരായ രണ്ടാം മത്സരത്തിലും വിജയിച്ച ക്യാപ്പിറ്റല്‍സ് നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. എട്ട് മത്സരത്തില്‍ നിന്നും ആറ് ജയവും രണ്ട് തോല്‍വിയുമായി 12 പോയിന്റാണ് ടീമിനുള്ളത്. 12 പോയിന്റുമായി ഗുജറാത്ത് ടൈറ്റന്‍സാണ് ഒന്നാമതുള്ളത്.

ഏപ്രില്‍ 27നാണ് ക്യാപ്പിറ്റല്‍സ് അടുത്ത മത്സരത്തിനൊരുങ്ങുന്നത്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവാണ് എതിരാളികള്‍.

Content Highlight: IPL 2025: KL Rahul Surpassed Rishabh Pant most top scores as wicketkeeper in IPL among Indians

We use cookies to give you the best possible experience. Learn more