| Saturday, 31st May 2025, 9:01 am

അടിയോടടി, ഇതുപോലൊരു റെക്കോഡ് ഐ.പി.എല്‍ പ്ലേ ഓഫ് ചരിത്രത്തില്‍ ആദ്യമായി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2025ലെ എലിമിനേറ്ററില്‍ മുംബൈ  ഇന്ത്യന്‍സിന് തകര്‍പ്പന്‍ വിജയം. മുല്ലാന്‍പൂരില്‍ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 20 റണ്‍സിന്റെ വിജയം സ്വന്തമാക്കിയാണ് മുന്‍ ചാമ്പ്യന്‍മാര്‍ കുതിച്ചത്.

മുംബൈ ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്. ഇരു ടീമുകളും തകര്‍ത്താടിയ മത്സരത്തില്‍ താരങ്ങളുടെ വമ്പന്‍ സിക്‌സറടികള്‍ക്കും ഗാലറി സാക്ഷിയായിരുന്നു.

ഇതോടെ ഐ.പി.എല്ലിന്റെ പ്ലേ ഓഫ് ചരിത്രത്തില്‍ ഗുജറാത്തും മുംബൈയും തമ്മിലുള്ള മത്സരം ഒരു തകര്‍പ്പന്‍ റെക്കോഡാണ് കുറിച്ചിരിക്കുന്നത്. പ്ലേ ഓഫ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പിറന്ന മത്സരമായി മാറിയിരിക്കുകയാണ് ഗുജറാത്തും മുംബൈയും തമ്മിലുള്ള ഈ മത്സരം. 25 സിക്‌സുകളാണ് ഇരു ടീമുകളും എലിമിനേറ്ററില്‍ അടിച്ചെടുത്തത്.

ഐ.പി.എല്‍ പ്ലേ ഓഫ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ പിറന്ന മത്സരം, സിക്‌സര്‍, വര്‍ഷം

ഗുജറാത്ത് VS മുംബൈ – 25 -2025

പഞ്ചാബ് VS ചെന്നൈ – 23 – 2014

ബെംഗളൂരു VS ഹൈദരാബാദ് – 23 – 2016

ലഖ്‌നൗ VS ബെംഗളൂരു – 23 – 2022

ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരത്തില്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് മുംബൈ ഉയര്‍ന്ന സ്‌കോറില്‍ എത്തിയത്. 50 പന്തില്‍ നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 81 റണ്‍സാണ് മുന്‍ നായകന്‍ അടിച്ചെടുത്തത്.

മാത്രമല്ല കളിയിലെ താരമാകാനും രോഹിത്തിന് സാധിച്ചു. ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടെ 22 പന്തില്‍ 47 റണ്‍സും സൂര്യകുമാര്‍ യാദവ് 20 പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 33 റണ്‍സും നേടി. ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ ഒമ്പത് പന്തില്‍ മൂന്ന് സിക്‌സര്‍ ഉള്‍പ്പെടെ 22 റണ്‍സും നേടി.

അതേസമയം ഗുജറാത്തിന് വേണ്ടി സായി സുദര്‍ശന്‍ 49 പന്തില്‍ 10 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 80 റണ്‍സും നേടി മികവ് പുലര്‍ത്തി. വാഷിങ്ടണ്‍ സുന്ദര്‍ 24 പന്തില്‍ മൂന്ന് സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടെ 48 റണ്‍സും നേടി. മറ്റാര്‍ക്കും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചില്ല.

ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി നിര്‍ണായക പ്രകടനം കാഴ്ചവെച്ചത് ജസ്പ്രീത് ബുംറയാണ്. ഒരു റണ്‍സ് പോലും വിട്ടുകൊടുത്താല്‍ വിജയത്തിന്റെ ഗതി മാറുമെന്ന ഘട്ടത്തില്‍ ബുംറ നാല് ഓവര്‍ എറിഞ്ഞ് 27 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. വാഷിങ്ടണ്‍ സുന്ദറിനെ മിന്നും യോര്‍ക്കറില്‍ ക്ലീന്‍ ബൗള്‍ഡാക്കി നിലം കുത്തിച്ചാണ് ബുംറ താണ്ഡവമാടിയത്. ബുംറയ്ക്ക് പുറമെ സൂപ്പര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

ഇനി രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിനെയാണ് മുംബൈയ്ക്ക് നേരിടാനുള്ളത്. ഈ പോരാട്ടത്തില്‍ വിജയിക്കുന്നവര്‍ കിരീടപ്പോരാട്ടത്തില്‍ ആര്‍.സി.ബിയെ നേരിടും.

Content Highlight: IPL 2025: GT VS MI: The match with the most sixes in IPL playoff history

We use cookies to give you the best possible experience. Learn more