| Wednesday, 7th May 2025, 4:05 pm

ഇവര്‍ക്ക് മാത്രം നിങ്ങളെ ഒരു മികച്ച ടീമായി മാറ്റാനാവില്ല; ഗുജറാത്തിനെ വിമര്‍ശിച്ച് ഹര്‍ഭജന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. മുംബൈയുടെ തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ടൈറ്റന്‍സ് സ്വന്തമാക്കിയത്. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഒന്നാമതെത്താനും ടീമിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സെടുത്തിരുന്നു. മഴ കാരണം രണ്ട് പ്രാവശ്യം തടസപ്പെട്ട മത്സരത്തില്‍ ഒമ്പത് റണ്‍സും ഒരു ഓവറും വെട്ടി കുറച്ചിരുന്നു. ദീപക് ചഹര്‍ എറിഞ്ഞ ഓവറില്‍ അവസാന പന്തിലാണ് ടൈറ്റന്‍സ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഗുജറാത്തിനായി മെച്ചപ്പെട്ട പ്രകടനം നടത്തിയത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ജോസ് ബട്‌ലറും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡുമാണ്. ഡെത്ത് ഓവറുകളില്‍ ജെറാള്‍ഡ് കോട്‌സിയയും രാഹുല്‍ തെവാട്ടിയയും ചേര്‍ന്ന് 23 റണ്‍സ് ചേര്‍ത്തു. മറ്റാരും ടീമിനായി കാര്യമായി റണ്‍സ് കണ്ടെത്തിയില്ല.

ഇപ്പോള്‍ ഗുജറാത്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. സായ് സുദര്‍ശന്‍, ജോസ് ബട്ലര്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് മാത്രം ഗുജറാത്തിനെ മികച്ച ടീമാക്കി മാറ്റാന്‍ കഴിയില്ലെന്നും മറ്റുള്ളവരില്‍ നിന്നും സംഭാവനകള്‍ ആവശ്യമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാരെ ഗുജറാത്ത് ബാറ്റര്‍മാര്‍ ഭയപ്പെട്ടിരുന്നുവെന്നും ഗില്‍ പുറത്തായതിന് ശേഷം ജയിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ബാറ്ററെയും കണ്ടില്ലെന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

‘സായ് സുദര്‍ശന്‍, ജോസ് ബട്ലര്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് മാത്രം നിങ്ങളെ മികച്ച ടീമാക്കി മാറ്റാന്‍ കഴിയില്ല. മറ്റുള്ളവരില്‍ നിന്നും സംഭാവനകള്‍ ആവശ്യമാണ്. മുംബൈ ഇന്ത്യന്‍സിന്റെ ബൗളര്‍മാരെ ഗുജറാത്ത് ബാറ്റര്‍മാര്‍ ഭയപ്പെട്ടിരുന്നു, അവര്‍ അഗ്രസീവായി കളിച്ചില്ല.

ലക്ഷ്യം വലുതല്ലെന്ന് അറിയാമായിരുന്നിട്ടും ബാറ്റര്‍മാര്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതായി എനിക്ക് തോന്നിയില്ല. ഗില്‍ പുറത്തായതിന് ശേഷം ടീമിനായി കളി ജയിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ബാറ്ററെയും കണ്ടില്ല,’ ഹര്‍ഭജന്‍ പറഞ്ഞു.

ഗുജറാത്തിന്റെ ആദ്യ മൂന്ന് ബാറ്റര്‍മാര്‍ വലിയ സംഭാവനകള്‍ നല്‍കാതെ പുറത്തായാല്‍ മികച്ച ബൗളിങ് യൂണിറ്റുള്ള ഒരു ടീമിനെതിരെ എങ്ങനെയാണ് അവര്‍ മത്സരിക്കുകയെന്നും ഹര്‍ഭജന്‍ ചോദിച്ചു.

‘വലിയ സംഭാവനകള്‍ നല്‍കാതെ ആദ്യ മൂന്ന് ബാറ്റര്‍മാര്‍ പുറത്തായാല്‍ ഗുജറാത്ത് സമ്മര്‍ദത്തിലാകും. അവര്‍ നേരത്തെ പുറത്തായാല്‍ മികച്ച ബൗളിങ് യൂണിറ്റുള്ള ഒരു ടീമിനെതിരെ അവര്‍ എങ്ങനെ മത്സരിക്കും? ഫൈനലില്‍, തുടക്കത്തില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍, അവര്‍ക്ക് 160 റണ്‍സ് പോലും പിന്തുടരാന്‍ കഴിയുമോ?,’ ഹര്‍ഭജന്‍ പറഞ്ഞു.

ഗുജറാത്ത് ടൈറ്റന്‍സ് ഐ.പി.എല്ലിലെ പുതിയ സീസണില്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. പോയിന്റ് ടേബിള്‍ ഒന്നാം സ്ഥാനക്കാരായ ടൈറ്റന്‍സിന് 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് തോല്‍വിയുമാണുള്ളത്. ഗുജറാത്തിന്റെ ഈ വിജയങ്ങളില്‍ നേടും തൂണായിരുന്നത് സായി സുദര്‍ശനും, ശുഭ്മന്‍ ഗില്ലും ജോസ് ബട്‌ലറുമാണ്. മൂന്ന് പേരും ഈ സീസണില്‍ 500 റണ്‍സിന് മുകളില്‍ അടിച്ചെടുത്തിട്ടുണ്ട്.

Content Highlight: IPL 2025: GT vs MI: Harbhajan Singh criticizes Gujarat Titans despite the win against Mumbai Indians

We use cookies to give you the best possible experience. Learn more