| Wednesday, 4th June 2025, 10:25 pm

അടിവാരത്തുള്ള തലയും കൂട്ടരും സീസണ്‍ അവസാനിച്ചപ്പോള്‍ ഒന്നാം സ്ഥാനത്ത്; കിരീടം നേടിയ ആര്‍.സി.ബി ഏഴാം സ്ഥാനത്തും

സ്പോര്‍ട്സ് ഡെസ്‌ക്

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി ഐ.പി.എല്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. അഹമ്മദാബാദ് സ്‌റ്റേഡിയത്തില്‍ നടന്ന ഐ.പി.എല്‍ 2025ന്റെ കലാശക്കൊട്ടില്‍ പഞ്ചാബിനെ ആറ് റണ്‍സിന് പരാജയപ്പെടുത്തിയാണ് പ്ലേ ബോള്‍ഡ് ആര്‍മി കിരീടത്തില്‍ മുത്തമിട്ടത്. 18 വര്‍ഷത്തെ കിരീട വരള്‍ച്ചക്ക് ശേഷമാണ് പുതിയ ക്യാപ്റ്റന്‍ രജത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ബെംഗളൂരു കിരീടമുയര്‍ത്തിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് ഒമ്പത് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും വിരാട് കോഹ്‌ലിയുടെ കരുത്തില്‍ 190 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 184 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

പ്ലേ ബോള്‍ഡ് ആര്‍മി കന്നി കിരീടം നേടിയപ്പോള്‍ അഞ്ച് തവണ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് പുറത്തെടുത്തത്. എന്നിരുന്നാലും ചെന്നൈ സൂപ്പര്‍ കിങ്‌സ് മറ്റൊരു പട്ടികയില്‍ ഒന്നാമത്തെത്തിയിരിക്കുകയാണ്.

2025 ഐ.പി.എല്ലിലെ ഫെയര്‍ പ്ലേ അവാര്‍ഡില്‍ ഒന്നാമതായാണ് എം.എസ്. ധോണിയും സംഘവും സീസണ്‍ അവസാനിപ്പിച്ചത്. കളിക്കളത്തിലെ മാതൃക പരമായ പെരുമാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഫെയര്‍ പ്ലേ അവാര്‍ഡിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത്.

14 മത്സരങ്ങളില്‍ നിന്നും 10.21 ആവറേജാണ് ധോണിയും സംഘവും സ്വന്തമാക്കിയത്. 17 മത്സരങ്ങളില്‍ നിന്നും 10.18 ആവറേജ് സ്വന്തമാക്കിയ പഞ്ചാബ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. കിരീടം നേടിയ ആര്‍.സി.ബി ഏഴാം സ്ഥാനത്തുമാണ്.

ഈ സീസണില്‍ 14 മത്സരങ്ങളില്‍ നിന്നും വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് ചെന്നൈയ്ക്ക് വിജയിക്കാന്‍ സാധിച്ചത്. 10 മത്സരങ്ങള്‍ പരാജയപ്പെട്ട് വെറും എട്ട് പോയിന്റോടെ അവസാന സ്ഥാനത്താണ് ചെന്നെ ഫിനിഷ് ചെയ്ത്.

അതേസമയം ഫൈനലില്‍ ബെംഗളൂരുവിന് വേണ്ടി ബാറ്റിങ്ങില്‍ മികച്ച പ്രകടനമാണ് വിരാട് കാഴ്ചവെച്ചത്. 35 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികള്‍ അടക്കം 43 റണ്‍സാണ് കോഹ്‌ലി നേടിയത്. രജത് 16 പന്തില്‍ 26 റണ്‍സ് നേടിയിരുന്നു. സീസണില്‍ 15 മത്സരങ്ങളില്‍ നിന്ന് 312 റണ്‍സും ക്യാപ്റ്റന്‍ സ്വന്തമാക്കി.

ബാറ്റിങ്ങില്‍ തിളങ്ങാന്‍ സാധിച്ചില്ലെങ്കിലും ബൗളിങ്ങില്‍ താരം തന്റെ റോള്‍ ഭംഗിയായി ചെയ്തു. നാലോവര്‍ പന്തെറിഞ്ഞ താരം വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വിലപ്പെട്ട രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 4.25 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.

Content highlight: IPL 2025: Chennai Super Kings Achieve Fair Play Award Of IPL 2025

We use cookies to give you the best possible experience. Learn more